ന്യൂദല്‍ഹി: സിയാച്ചിനിലെ രക്തമുറയുന്ന തണുപ്പത്ത് മഞ്ഞുകൂനകള്ക്കടിയില് ആറു നാള് മരണത്തോടു മല്ലടിച്ച സൈനികന് ഹനുമന്തപ്പയുടെ നില അതീവഗുരുതരമായി തുടരുന്നു. രക്ത സമര്‍ദ്ദം കുറഞ്ഞ നിലയിലാണ്. വൃക്കയും കരളും പ്രവര്‍ത്തനം നിലച്ച അവസ്ഥയിലും. തലച്ചോറില്‍ ഓക്സിജന്റെ അളവും കുറഞ്ഞു. ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. പല അവയവങ്ങളുടെയും പ്രവര്‍ത്തനം കാര്യക്ഷമമല്ല.
24 മണിക്കൂറുകള്‍ കൂടിക്കഴിയാതെ ഒന്നും പറയാന്‍ കഴിയില്ലെന്ന് ദല്‍ഹി ആര്‍മി റിസര്‍ച്ച് റഫറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഹനുമന്തപ്പയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
രാജ്യമൊന്നടങ്കം ഹനുമന്തപ്പയുടെ ജീവനുവേണ്ടി ഉള്ളുരുകി പ്രാര്‍ഥിക്കുകയാണ്. സൈനികന്റെ ഭാര്യയും അമ്മയും അച്ഛനും സഹോദരനും അടക്കം ദല്‍ഹി ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ ഐഎസിയുവിലെ വെന്റിലേറ്ററിലുള്ള ഹനുമന്തപ്പയെ സന്ദര്‍ശിച്ചു.അതിനിടെ സന്മനസുകളുടെ സഹായവാഗ്ദാനങ്ങള്‍ പ്രവഹിക്കുകയാണ്. ഹനുമന്തപ്പയ്ക്ക് തന്റെ ഒരു വൃക്ക നല്‍കാമെന്നാണ് യുപി ലഖിംപൂര്‍ ഖേരി സ്വദേശിനിയായ വീട്ടമ്മയുടെ വാഗ്ദാനം. നിധി പാണ്ഡെ ഒരു ചാനലില്‍ കണ്ട ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചാണ് വൃക്ക നല്‍കാമെന്ന് പറഞ്ഞത്. പണ്ഡരീയ തുലയില്‍ താമസിക്കുന്ന നിധിയുടെ ഭര്‍ത്താവ് അവയവദാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകനാണ്.
ഏതവയവും നല്‍കാമെന്നാണ് മുന്‍സൈനികനായ മുംബൈ സ്വദേശി എസ്എസ് രാജു പറഞ്ഞത്.കരളോ വൃക്കയോ എന്തും നല്‍കാം, ആ സഹോദരനെ രക്ഷിക്കാന്‍. ആശുപത്രി അധികൃതര്‍ വിളിച്ചാലുടന്‍ ഞാന്‍ ദല്‍ഹിയില്‍ എത്താം. താനെക്കടുത്ത് ഭയന്ദര്‍ സ്വദേശിയായ രാജു പറഞ്ഞു.19600 അടിഉയരത്തില് സിയാച്ചിന്‍ മഞ്ഞുമലയിലുള്ള സൈനിക ക്യാമ്പിലേക്ക് ഫെബ്രുവരി മൂന്നിന് കൂറ്റന്‍ മഞ്ഞുമല അടര്‍ന്നു പതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: