തിരുവനന്തപുരം: ചെണ്ടകൊട്ട് രാഷ്ട്രീയത്തിനും മതത്തിനും അതീതമായ കലയാണെന്ന് പ്രസിദ്ധ ചെണ്ടവാദ്യ കലാകാരന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍. മറ്റേത് വാദ്യോപകരണത്തോടൊപ്പം ചേര്‍ത്ത് വായിക്കാവുന്ന ഉത്തമവാദ്യമാണ് ചെണ്ടയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ചെണ്ടമേള കലാസംഘത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഏതാണ്ട് 45 വര്‍ഷം മുമ്പ് വേറെ ഒന്നിനും കൊള്ളാത്തവരെയാണ് ചെണ്ട കൊട്ട് പഠിക്കാന്‍ അയച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഇന്ന് ചെണ്ടകൊട്ടിന്റെ പിഎച്ച്ഡി പഠനത്തിന് കലാമണ്ഡലത്തില്‍ അവസരമുണ്ട്. ഒരുകാലത്ത് സ്ത്രീകള്‍ ചെണ്ടകൊട്ട് പഠിക്കില്ലായിരുന്നു. ഇന്ന് അവരാണ് ചെണ്ട മേളത്തില്‍ കൂടുതലായി പങ്കെടുക്കുന്നത്. പഞ്ചാരി മേളത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് ശിങ്കാരിമേളമെന്നും അത് തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഏതു കലയും ശാസ്ത്രീയമായി പഠിക്കാന്‍ അവസരം വേണം. അതിന് തിരുവിതാംകൂര്‍ ചെണ്ടമേള കലാസംഘത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുമെന്ന് അറിഞ്ഞതില്‍ സന്തോഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേയര്‍ വി.കെ. പ്രശാന്ത് ആദ്ധ്യക്ഷം വഹിച്ചു. ബിജെപി ദേശീയ സമിതിഅംഗം കരമന ജയന്, ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ.പി. ജയച്ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. കലാസംഘം രക്ഷാധികാരി പൗഡിക്കോണം സുരേന്ദ്രന്, പ്രസിഡന്റ് പാച്ചല്ലൂര്‍ സിന്ധുരാജന്‍, സെക്രട്ടറി ചൂഴാറ്റുകോട്ട സുനില്‍ രാജേശ്വരന് എന്നിവര്‍ പങ്കെടുത്തു. കലാസംഘം ജോയിന്റ് സെക്രട്ടറി കലാമണ്ഡലം പി.എസ്. നീരജ് സ്വാഗതവും സെക്രട്ടറി സുനില്‍ രാജേശ്വരന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിച്ച ത്രിബിള്‍ തായംബക അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: