കോഴിക്കോട്: ഇടുങ്ങിയ ഭട്ട് റോഡ് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തീരാദുരിതമാകുന്നു. അധികൃതരുടെയും ജനപ്രതിനിധികളുടെയും കുറ്റകരമായ അലംഭാവവും അനാസ്ഥയും സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുകയാണ്. വെസ്റ്റ്ഹില്‍ ചുങ്കം- ഭട്ട് റോഡാണ് കാലങ്ങളായി അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനബാഹുല്യമേറെയുള്ള ഇവിടെ 5 റസിഡന്‍ഷ്യല്‍ അസോസിയേഷനുകളിലായി ആയിരത്തിയഞ്ഞൂറോളം വീടുണ്ട്. ഭട്ട്റോഡ് കടപ്പുറത്തുള്ള വീടുകള്‍ വേറെയും. കണ്ണൂര്‍ റോഡിലേക്കുള്ള ഏക പ്രവേശനമാര്‍ഗം കൂടിയായ ഭട്ട് റോഡില്‍ നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് തിങ്ങിഞെരുങ്ങി കടന്നുപോകുന്നത്. ഇവിടെ ഒരു റെയില്‍വേ ഗേറ്റുമുണ്ട്.
ഒരു തവണ ഗേറ്റ് അടച്ചാല്‍ ചുരുങ്ങിയത് 20 മിനിറ്റെങ്കിലും ഗതാഗത സ്തംഭനം ഉണ്ടാകും. ദിവസം 89 തവണയെങ്കിലും ഈ ഗേറ്റ് അടച്ചിടേണ്ടിവരാറുണ്ട്. കഷ്ടിച്ച് അഞ്ചര മീറ്റര്‍ മാത്രം വീതിയുള്ള ഭട്ട് റോഡിലൂടെ ലോറികളുടെ വരവ് കൂടിയാകുമ്പോള്‍ യാത്ര ഏറെ ദുഷ്കരമാകും. ഇരു ഭാഗത്തു നിന്നും വരുന്ന ചെറിയ വാഹനങ്ങളുടെ തിരക്കുകൂടിയാകുമ്പോള്‍ ഗതാഗതസ്തംഭനം പതിവാകുന്നു. ഹെവി വാഹനങ്ങള്‍ക്ക് ബീച്ചില്‍ നിന്ന് കണ്ണൂര്‍ റോഡിലേക്ക് ഭട്ട് റോഡ് വഴിയുള്ള യാത്ര ട്രാഫിക് പോലീസ് നിരോധിച്ചുകൊണ്ടുള്ള രണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ലോറിക്കാര് ഗൗനിക്കുന്നില്ല. ഒരുതവണ രാത്രിയില്‍ കണ്ടെയ്നര്‍ ലോറി റെയില്‍വേ ഗേറ്റില്‍ ബ്രേക്ക് ഡൗണായതിനാല്‍ രാജധാനി എക്സ്പ്രസ് നിര്‍ത്തിയിടേണ്ട അവസ്ഥയുമുണ്ടായി. ഒട്ടേറേ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ഇവിടെ റെയില്‍വേ മേല്‍പ്പാലം അനുവദിച്ചിരുന്നുവെങ്കിലും താരതമ്യേന ഗതാഗത കുരുക്കില്ലാത്ത അഞ്ചാം ഗേറ്റിലേക്ക് മാറ്റിയെന്നാണ് റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ ആരോപിക്കുന്നത്. ചുങ്കം റോഡ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിക്കാത്തതു കാരണം വാഹനങ്ങളുടെ ഇടിച്ചുകയറ്റവും കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ഭട്ട് റോഡിന്റെ ഗുരുതരമായ അവസ്ഥയ്ക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന ആവശ്യവും അനുദിനം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: