ഇസ്ലാമാബാദ്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യമസേനത്താളവത്തില് നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിയെന്ന് ഇന്ത്യ സംശയിക്കുന്ന പാക് ഭീകരന് മൗലാനാ മസൂദ് അസ്ഹറിനെ കാണ്മാനില്ലെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലായിരിക്കാം ഇയാള്‍ ഒഴിവില്‍ കഴിയുന്നതെന്ന് സംശയിക്കുന്നതായും അറിയുന്നു.
അതേസമയം ജയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തകരില്‍ ചിലര്‍ അറസ്റ്റിലാണെന്നും അതില്‍ അസ്ഹര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പാക്കിസ്ഥാന് അറിയിച്ചു. അസ്ഹര്‍ എവിടെയെന്നു കണ്ടെത്തുന്നതിന് അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
പത്താന്‍കോട്ട് ആക്രമണത്തിന്റെ പിന്നില്‍ അസ്ഹര്‍ നേതൃത്വം നല്കുന്ന ജയ്ഷെ മുഹമ്മദാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഭാരതം പാക്കിസ്ഥാന് കൈമാറിയിരുന്നു.നിരോധിത ഭീകരസംഘടനയായ ജെയ്ഷഇമുഹമ്മദിന്റെ തലവനായ അസറും അയാളുടെ ചില ബന്ധുക്കളുമാണ് ഏഴ് സൈനീക ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദിയെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
ആക്രമണത്തോടെ വീണ്ടും ഇന്ത്യപാക് ബന്ധം വഷളായിരുന്നു.എന്നാല്‍ പാകിസ്ഥാന് പൗരന്മാര്ക്ക് ആക്രമണവുമായി ബന്ധമുണ്ടെന്ന ആരോപണം പാകിസ്ഥാന് നിഷേധിക്കുകയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പൂര്‍ണസഹകരണമുണ്ടാകുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയും ചെയ്തിരുന്നു.ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും ഉറപ്പു നല്‍കിയിരുന്നു.
ഇതിനായി സംയുക്ത അന്വേഷണ സംഘത്തെയും ഷെരീഫ് നിയോഗിച്ചു. തുടര്‍ന്ന് മസൂദ് അസ്ഹര്‍ പിടിയിലായെന്നുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവന്നു. ഇസ്ലാമാബാദിലുള്ള ജയ്ഷെ മുഹമ്മദിന്റെ ഓഫിസുകള്‍ റെയ്ഡ് നടത്തി പൂട്ടുകയും ചെയ്തിരുന്നു.
ജനുവരി രണ്ടിനാണ് പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണമുണ്ടായത്. ഇന്ത്യന്‍ യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും സൂക്ഷിച്ചിരിക്കുന്ന ഇവിടെ സൈനികവേഷത്തിലെത്തിയ ഭീകരര്‍ ആണ് ആക്രമണം നടത്തിയത്. ഇവരുമായുള്ള ഏറ്റുമുട്ടലില്‍ ഏഴു സൈനികരാണ് വീരമൃത്യു വരിച്ചത്. ആക്രമണം നടത്തിയ ആറു ഭീകരരെയും വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: