കൊല്ലം: അയത്തില്‍ ബൈപ്പാസിനു പടിഞ്ഞാറ് വശം ആള് താമസമില്ലാതെ പൂട്ടിക്കിടക്കുന്ന വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ സംഘം ചേര്‍ന്ന് ചിലര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് പരിസരവാസികളെ ശല്യം ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം എക്സൈസ് സര്‍ക്കിള്‍ ടീം നടത്തിയ മിന്നല്‍ പരിശോധനയില്‍ കഞ്ചാവ് ഉപയോഗിചുകൊണ്ടിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു.
മങ്ങാട് നികുഞ്ജം വീട്ടില്‍ അക്ഷയ് (18) നെയാണ് അറസ്റ്റ് ചെയ്തത്. 40 പൊതി കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചു. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുത്ത ഇയാളുടെ സുഹൃത്ത് അയത്തില്‍ പന്തപ്ലാവിള വീട്ടില്‍ നൗഫല്‍ (18) എന്നയാളെ കേസില്‍ പ്രതി ചേര്‍ത്തു. സംഘമായി വിദ്യാര്‍ത്ഥികളായ കൂട്ടുകാര്‍ക്കും കൂടി ഉപയോഗിക്കാനുള്ള കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പ്രതി പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട അക്ഷയ് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
കേസ് കണ്ടെടുത്ത സ്ഥലത്തും പ്രദേശത്തെ മറ്റ് ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഇരുന്നു കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന കൂടുതല്‍ പേരുടെ വിവരങ്ങള്‍ പ്രതിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. റെയ്ഡില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ.താജുദീന്‍കുട്ടി, പ്രിവന്റീവ് ഓഫീസര്‍ ബി.സന്തോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീജയന്‍, അനീഷ്കുമാര്‍, സുനില്‍കുമാര്‍, വിധുകുമാര്‍, ഗംഗ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: