മുംബൈ: ഗുജറാത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുംബൈ മുംബ്ര സ്വദേശിനി ഇസ്രത്ത് ജഹാന് ഷെയ്ഖ് പാക് ഭീകരസംഘടനയായ ലഷ്ക്കര്‍ ഇ തൊയ്ബയുടെ ചാവേറായിരുന്നുവെന്ന് ഡേവിഡ് കോള്മാന് ഹെഡ്ലി വെളിപ്പെടുത്തി. മുംബൈ ഭീകരാക്രമണക്കേസില്‍ അമേരിക്കയില്‍ 35 വര്‍ഷം തടവനുഭവിക്കുന്ന ലഷ്ക്കര്‍ ഭീകരനായ ഹെഡ്ലി മുംബൈ ടാഡ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള മൊഴിയെടുപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയേയും എല്‍കെ അദ്വാനിയെയും വധിക്കാനെത്തിയ നാലംഗ സംഘം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. 2004 ജൂണ്‍ 15നായിരുന്നു സംഭവം. കായംകുളം നൂറനാട് സ്വദേശി പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ഗുലാം ഷെയ്ഖ്, ഇസ്രത്ത് ജഹാന് ഷമീം റാസ, അംജദ് അലി റാണ, ശീഷന്‍ ജോഹര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇത് വലിയ വിവാദമായിരുന്നു. അന്ന് ഗുജറാത്ത് അഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷായുടെ ആവശ്യപ്രകാരം വ്യാജഏറ്റുമുട്ടല്‍ സൃഷ്ടിച്ച് നിരപരാധികളായ ഇവരെ കൊല്ലുകയായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്. അമിത്ഷായ്ക്കും മോദിക്കുമെതിരെ ഇതിന്റെ പേരിലുയര്‍ന്ന ആരോപണങ്ങളും ഭീഷണികളും ചില്ലറയായിരുന്നില്ല. എന്നാല്‍ പിന്നീട് കേസ് അന്വേഷിച്ച സിബിഐ അമിത് ഷായെ കുറ്റവിമുക്തനാക്കി.
2004ല്‍ ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജഹാന് ലഷ്ക്കര്‍ അംഗമായിരുന്നു. 2008ലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സഖിയൂര്‍ റഹ്മാന് ലഖ്വിയാണ് മുസമ്മില്‍ (ലഷ്ക്കര്‍ ഭീകരന് മുസമ്മില്‍ ഭട്ട്) നടത്തിയ ഒരു പദ്ധതി പാളിയ വിവരം തന്റെ സാന്നിധ്യത്തില്‍ മുസമ്മലിനോട് ചൂണ്ടിക്കാട്ടിയത്. നാകയെന്ന സ്ഥലത്തുവച്ച് പോലീസിനെ വെടിവച്ച കാര്യമായിരുന്നു ഇത്. ലഷ്ക്കര്‍ പ്രവര്‍ത്തകയായ ഇസ്രത്ത് ജഹാന് ഇതിലുള്‍പ്പെട്ടിരുന്നു. മുസമ്മില്‍ ഭട്ടായിരുന്നു സജ്ജീദ് മീറിനു മുന്‍പ് തങ്ങളുടെ സംഘത്തലവന്. ഹെഡ്ലി കോടതിക്കു മുന്‍പാകെ മൊഴി നല്കി.
പദ്ധതി പാളിയതില്‍ ലഖവി രോഷാകുലനായിരുന്നു. കൊല്ലപ്പെട്ട വനിതാ ചാവേറിന്റെ പേര് ഓര്‍മ്മയില്ലെന്ന് ആദ്യം ഹെഡ്ലി പറഞ്ഞെങ്കിലും സിബിഐ അഭിഭാഷകന് ഉജ്ജ്വല്‍ നികം മൂന്നു പേരുകള്‍ (നൂര്‍ ജഹാന്, ഇസ്രത്ത് ജഹാന്, മുംതാസ് ബീഗം) പറഞ്ഞപ്പോള്‍ അത് ഇസ്രത്ത് ജഹാനാണെന്ന് ഹെഡ്ലി ഓര്‍ത്തു പറയുകയായിരുന്നു.
ലഷ്ക്കറിന് പല പല വിഭാഗങ്ങളുണ്ട്. ധനകാര്യം, വനിതാ വിഭാഗം, നാവിക വിഭാഗം അങ്ങനെ. വനിതാ വിഭാഗത്തിന്റെ മേധാവി അബു ഹനുജയുടെ അമ്മയാണ്. ലഖ്വിയാണ് ലഷ്ക്കറിന്റെ ഓപ്പറേഷന് കമാന്‍ഡര്‍. ഹാഫീസ് സെയ്ദാണ് സ്ഥാപകന്‍. ഹെഡ്ലി തുടര്‍ന്നു.
അഹമ്മദാബാദില്‍ വച്ചാണ് നാലംഗ സംഘം ഡിഐജി വന്‍സാരയുടെ നേതൃത്വത്തിലുള്ള പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ലഷ്ക്കറുമായി അടുത്ത ബന്ധം പുലര്‍ത്തിയ ജഹാന്, ഭീകരരുമായി അടുത്ത ബന്ധമുള്ള ജാവേദിനൊപ്പം ചേരുകയായിരുന്നു. ജാവേദിന്റെ ഭാര്യ സാജിദയും തീവ്രവാദിയായിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അംജദ് അലി റാണ, ശീഷന്‍ ജോഹര്‍ എന്നിവര്‍ പാക്കിസ്ഥാനികളായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ പോലും ആരുമുണ്ടായിരുന്നില്ല.
ഹെഡ്ലിയുടെ വെളിപ്പെടുത്തലോടെ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന വാദവും ഇവര്‍ നിരപരാധികളായിരുന്നുവെന്ന വാദവും പൊളിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: