ന്യൂദല്‍ഹി: ധീരന് ഹനുമന്തപ്പ വീരതയുടെ നിത്യസ്മാരകമായി, അമരനായി. ഒരു രാജ്യം മൂഴുവനോളം പ്രാര്‍ത്ഥിച്ചു, മോഹിച്ചു, ആ ജീവിതം സാധാരണമട്ടിലേക്ക് മടങ്ങണമെന്ന്. പക്ഷേ, കൂട്ടുകാരുടെ ജീവനോടൊപ്പം ചേര്‍ന്ന് ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ജന്മവും സഫലമാവുകയായിരുന്നു, രാജ്യത്തിനുവേണ്ടി സ്വയം അര്‍പ്പിച്ചു. സിയാച്ചിനിലെ മൈനസ് 45 ഡിഗ്രി തണുപ്പില്‍ ആറു ദിവസം മഞ്ഞിനുള്ളില്‍ പൂണ്ടിട്ടും ജീവന് നിലനിര്‍ത്തിയ മനോവീര്യത്തെ ലോകം പ്രണമിക്കുമെന്നുറപ്പ്.
ധീരസൈനികന്റെ ജീവനുവേണ്ടി സകല ദൈവങ്ങളെയും വിളിച്ച് കേണപേക്ഷിച്ച നമ്മെയെല്ലാം വേദനയുടെ ആഴക്കയത്തിലാക്കി ഇന്നലെ രാവിലെ പതിനൊന്നേമുക്കാലോടെയാണ് ഹനുമന്തപ്പ അന്ത്യശ്വാസം വലിച്ചത്. മെഡിക്കല്‍ ശാസ്ത്രത്തിന് ആവുന്നതെല്ലാം ചെയ്തിട്ടും ആ വിലപ്പെട്ട ജീവന് രക്ഷിയ്ക്കാനായില്ല. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ച് അദ്ദേഹം മരണമടയുകയായിരുന്നു, കരസേനാ വക്താവ് കേണല്‍ രോഹന് ആനന്ദ് അറിയിച്ചു.
രാഷ്ട്രപതി, പ്രധാനമന്ത്രി, സൈനിക തലവന്മാര് തുടങ്ങിയ പ്രമുഖര്‍ ഹനുമന്തപ്പയുടെ വിയോഗത്തില്‍ അനുശോചിച്ചു.
33 കാരനായ ഹനുമന്തപ്പ കോപ്പാട് മദ്രാസ് റജിമെന്റ് 19ാം ബറ്റാലിയനിലെ ലാന്‍സ് നായിക്കായിരുന്നു. കര്‍ണ്ണാടക ധാര്‍വാഡ് സ്വദേശിയാണ്. ഭാര്യ മഹാദേവി അശോക് ബിലേബാല്. ഏക മകള്‍ രണ്ടു വയസുകാരിയായ നേത്ര കോപ്പാട്. ഹനുമന്തപ്പ കോപ്പാടിന്റെ ഭൗതിക ശരീരം ഇന്ന് ജന്മനാട്ടില് സംസ്ക്കരിക്കും.
13 വര്‍ഷം മുന്‍പ് സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം ഇക്കാലമത്രയും കഠിന ദൗത്യങ്ങള്‍ ചോദിച്ചുവാങ്ങി മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുകയായിരുന്നു. 2003 മുതല്‍ 2006 വരെ ജമ്മുകശ്മീരിലെ മഹോറിലായിരുന്നു. ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ അന്ന് സജീവമായിരുന്നു. 2008 മുതല്‍ 2010 വരെ വീണ്ടും കശ്മീരിലെത്തി. രാഷ്ട്രീയ റൈഫിള്‍സിലായിരുന്നു ഈ സമയം. 2010 മുതല്‍ 2012 വരെ അദ്ദേഹം വടക്കു കിഴക്കന്‍ മേഖലയിലായിരുന്നു. അവിടെ ഉള്ഫയടക്കമുള്ള തീവ്രവാദ സംഘടനകളുമായി പോരാട്ടത്തിലായിരുന്നു. രണ്ടു മാസം മുന്‍പാണ് ഹനുമന്തപ്പ സിയാച്ചിന്‍ മഞ്ഞുമലയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: