കശ്യപപ്രജാപതിക്ക് വിനതയിലുണ്ടായ മക്കളാണ് അരുണനും ഗരുഡനുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. അതില്‍ അരുണന്റെ മക്കള്‍ ബാലിസുഗ്രീവന്മാര്. അരുണന് സ്ത്രീയായപ്പോഴാണല്ലോ ഈ ജനനങ്ങള്‍. അരുണന് വിവാഹിതനായിരുന്നു. ഭാര്യ ശ്വേനി. ഗൃധ്രമായ ഇവള്‍ക്ക് മഹാശ്വേത എന്നും പേരുണ്ട്. ഇവരുടെ മക്കളായിരുന്നു സമ്പാതിയും ജടായുവും.
ചുരുക്കത്തില്‍ ബാലിയുടേയും സുഗ്രീവന്റെയും സഹോദരങ്ങളാണ് സമ്പാതി ജടായുക്കള്‍. അതിശക്തന്മാരും വീരന്മാരുമായിരുന്ന ഇവര്‍ക്ക് എത്ര ഉയരത്തിലും ദൂരത്തിലും വേണമെങ്കിലും പറക്കാന്‍ കഴിയും. യൗവനത്തില്‍ ഒരിക്കല്‍ അഹങ്കാരംകൊണ്ട് ജ്യേഷ്ഠാനുജന്മാര് തമ്മില്‍ ഒരു പന്തയം വച്ചു. നമ്മില്‍ ആരാണ് ഏറ്റവും ഉയരത്തില്‍ പറക്കുക. ഉടനെ രണ്ടുപേരും ആകാശത്തിലേക്കുയര്‍ന്നു. അനേക സഹസ്രം യോജന ഉയര്‍ന്നുപറന്നു. ജടായുവായിരുന്നു മുകളില്‍.
സൂര്യമണ്ഡലത്തിലെത്തിയപ്പോള് താപംകൊണ്ട് അനുജന് വിഷമിക്കുന്നത് സമ്പാതി കണ്ടു. അനുജനെ രക്ഷിക്കാന്‍ വേണ്ടി പെട്ടെന്ന് ഉയര്‍ന്ന് ജടായുവിന്റെ മീതെ എത്തി ചിറകുകൊണ്ട് മറച്ചു. ആ സമയത്ത് സൂര്യതാപമേറ്റ് സമ്പാതിയുടെ ചിറകുകള് കരിഞ്ഞ് താഴേക്കുവീണു. വിന്ധ്യപര്വതത്തിലാണ് വന്നു വീണത്. മൂന്നുദിവസം ബോധമില്ലാതെ കിടന്നു. അതുകഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍ ഒരാശ്രമം കണ്ടു. ചിറകു കരിയാനുള്ള കാരണം ചോദിച്ചു. സമ്പാതി എല്ലാം വിശദീകരിച്ചുപറഞ്ഞു.
വാല്മീകി രാമായണത്തില്‍ മറ്റൊരു കഥയാണ്.
നിശാകരമഹര്‍ഷി ചോദിക്കുന്നു” വേഗതയില്‍ വായുതുല്യരും കഴുകന്മാരുടെ രാജാക്കന്മാരും സഹോദരനുമായ രണ്ടുപേരെ ഞാന്‍ മുമ്പു കണ്ടിട്ടുണ്ട്. രണ്ടുപേരും മനുഷ്യരൂപം കൈക്കൊണ്ട് എന്റെ പാദങ്ങളെ വന്ദിച്ചിരുന്നു. അതില്‍ ജ്യേഷ്ഠനായ സമ്പാതിയാണല്ലോ നീ. നിന്നെ ആരാണ് ശിക്ഷിച്ചത്? നിന്റെ ചിറകുകള് കരിഞ്ഞതെങ്ങനെ?”
അതിനു മറുപടിയായി സമ്പാതി പറഞ്ഞു ”അല്ലയോ ഭഗവാനെ വൃത്രാസുരനെ ദേവേന്ദ്രന് വധിച്ചതറിഞ്ഞ് ഞാനും ജടായുവും കൂടി ഇന്ദ്രനെ ജയിക്കാനാഗ്രഹിച്ചു. ഞങ്ങള്‍ ദേവലോകത്തിലേക്കു പോകുമ്പോള്‍ സൂര്യന്റെ സമീപത്തുകൂടിയാണ് പോയത്. ദേവലോകത്തെത്തി ഇന്ദ്രനെ ജയിച്ചു മടങ്ങിവരുമ്പോള്‍ നട്ടുച്ചയായിരുന്നു.
ഞാനും ജടായുവും മത്സരിച്ച് അഹങ്കാരം നിമിത്തം മൗഢ്യത്തോടുകൂടി സൂര്യനെ അസ്തമനം വരെ പിന്തുടരാന് തീരുമാനിച്ചു. വജ്രായുധമേറ്റു തളര്‍ന്നിരുന്നെങ്കിലും കുറേദൂരം ഞങ്ങള്‍ പറന്നു. അപ്പോള്‍ ജടായു സൂര്യകിരണങ്ങളേറ്റു തളര്‍ന്നുപോയി. ഞാന്‍ വേഗം അവനെ എന്റെ ചിറകുകള് വച്ചുമറച്ചു. അപ്പോള്‍ സൂര്യതാപത്താല്‍ എന്റെ ചിറകുകള് കരിഞ്ഞുപോയി. ഞാന്‍ താഴേക്കുവീണു. വിന്ധ്യനിലാണു വന്നു വീണത്. ഇനി ചിറകില്ലാതെ ഞാനെങ്ങനെ ജീവിക്കും?” അതിനുത്തരമായി സര്‍വജ്ഞനായ മുനി എനിക്ക് ഒരുപദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: