ക്ഷേത്ര ഉത്സവങ്ങളുടെ കാലമാണിപ്പോള്‍ കേരളത്തില്‍. ഏപ്രില്‍ മാസംവരെ ഉത്സവത്തിരക്കിലാണ് നാടും നഗരവും. ഒരു ദിവസവും രണ്ടു ദിവസങ്ങളും കൊണ്ടവസാനിക്കുന്ന ഉത്സവങ്ങള്‍ മുതല്‍ പത്തും പന്ത്രണ്ടും ദിവസങ്ങള്‍ നീണ്ടുനില്ക്കുന്നവവരെ. ഓരോ ഉത്സവവും ആ നാടിന്റെ മഹോത്സവമായി മാറുന്നു. ക്ഷേത്ര ഉത്സവങ്ങള്‍ക്ക് അടുത്ത കാലത്തുണ്ടായിട്ടുള്ള പ്രാധാന്യവും ജനപങ്കാളിത്തവും അതാണ് വ്യക്തമാക്കുന്നത്. ഉത്സവപറമ്പുകളിലേക്ക് ജനങ്ങളെത്തുന്നത് ഭക്തിയുടെ പാരവശ്യത്തില്‍ മാത്രമല്ല. ഉത്സവപറമ്പുകള്‍ വിവിധതരം ആഘോഷങ്ങള്‍ക്കുള്ള ഇടംകൂടിയാണ്. നാടകവും പാട്ടും ഫലിതവും നൃത്തവും എല്ലാം ഉത്സവപറമ്പുകളെ സമ്പന്നമാക്കിയിരുന്ന കലാപരിപാടികളായിരുന്നു. ഒരു ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് നടത്തുന്ന കലാപരിപാടികള്‍ക്ക് ആ നാട്ടിലെ ജനങ്ങളുടെ പങ്കാളിത്തം കൂടിയുണ്ടാകും. ആ നാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന് ഉത്സവം കാരണമായി തീര്‍ന്നിരുന്നത് അങ്ങനെയാണ്.
ഉത്സവപറമ്പുകളില്‍ കലാപരിപാടികള്‍ അകറ്റിനിര്‍ത്തപ്പെടുന്ന കാലമാണിപ്പോള്‍. പ്രത്യേകിച്ച് നാടകങ്ങള്‍. ക്ഷേത്രോത്സവങ്ങളുടെ അന്തസ്സിനു നിരക്കാത്ത തരത്തില്‍ നാടകങ്ങളില്‍ പരാമര്ശങ്ങളുണ്ടായിത്തുടങ്ങിയപ്പോഴാണ് നാടകസംഘങ്ങളെ ക്ഷേത്രമതില്‍ക്കെട്ടിനു പുറത്താക്കിയത്. നാടകത്തിനു പകരംവന്നത് ഗാനമേളകളും മിമിക്സ് പരേഡുകളുമാണ്. അവയുടെയും നിലവാരം വ്യത്യസ്തമായിരുന്നില്ല. അതാരും കണ്ടില്ലെന്ന് നടിച്ചു. ചില നാടകങ്ങളിലെ മോശം രംഗങ്ങളുടെ പേരില്‍ നാടകങ്ങളെ മുഴുവന്‍ പുറത്താക്കിയത് ഒരു കലയോട് ചെയ്ത അപരാധമായിരുന്നു.
വൈകുന്നേരങ്ങളില്‍ ക്ഷേത്രത്തിലേക്കെത്തുന്ന നാടകവണ്ടിയുടെ പിറകേ ഓടുന്ന കുട്ടികള്‍. നാടകത്തിലെ അഭിനേതാക്കളെ ആരാധനയോടെ കണ്ടിരുന്ന നാടക പ്രേമികളായ നാട്ടുകാര്‍. ഗ്രീന്‍ റൂമിലേക്ക് നാടകപ്രവര്‍ത്തകര്‍ ചോദിക്കാതെതന്നെ ചായയും ഭക്ഷണവും എത്തിച്ചിരുന്ന നാടകാസ്വാദകര്‍. രാത്രിയില്‍ വീടടച്ച് അച്ഛനും അമ്മയും കുട്ടികളുമെല്ലാമായി പുല്‍പ്പായയും ചുരുട്ടി ഉത്സവപറമ്പിലേക്ക് നാടകം കാണാനായി പോയിരുന്നവര്‍. സ്റ്റേജിനുമുന്നില്‍, പൂഴിമണ്ണില് നിലത്തിരുന്ന് നാടകമാസ്വദിച്ചിരുന്ന കാലം. ഇത് നാട്ടിന്‍പുറത്തെ കാഴ്ചകളാണെങ്കിലും ഓര്‍മ്മകളില്‍ സന്തോഷം നിറയ്ക്കുന്ന ഒരു നാടകക്കാലം മലയാളിക്കുണ്ടായിരുന്നു.
പത്തുദിവസത്തെ ഉത്സവത്തിന് ഇരുപതുനാടകങ്ങള്‍ അവതരിപ്പിച്ച ഉത്സവപ്പറമ്പുകളും കേരളത്തിന്റെ പ്രത്യേകതയായിരുന്നു. തെക്കന്‍ കേരളത്തിലാണ് ഉത്തരകേരളത്തെ അപേക്ഷിച്ച് കൂടുതലായി നാടകത്തിന് ജനകീയ അടിത്തറയും ആസ്വാദകരും കൂടുതലുണ്ടായത്. അതിനാല്‍ നാടകസമിതികളുടെ തലസ്ഥാനം കൊല്ലവും ഓച്ചിറയും കായംകുളവുമൊക്കെയായി. ആലപ്പുഴയിലും എറണാകുളത്തും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാടക സമിതികള്‍ പോലും കൊല്ലത്തെ വിലാസങ്ങളിലാണ് അറിയപ്പെട്ടത്. കൊല്ലത്തെ അന്‍സാര്‍ ലോഡ്ജ് നാടകക്കാരുടെ ഓഫീസുകളും താമസസ്ഥലവുമായി. പ്രൊഫഷണല്‍ നാടക പ്രസ്ഥാനത്തിന് തകര്‍ച്ചയുണ്ടായപ്പോള്‍ ഒരുകൂട്ടം കലാകാരന്മാരുടെ ജീവിതം വഴിമുട്ടിയതിനുപരിയായി നാടിനെ ഉദ്ദീപിപ്പിച്ചിരുന്ന ഒരു സംസ്കാരമാണ് ഇല്ലാതായത്.
മലയാളികളുടെ ജീവിതത്തെ ഏറെ സ്വാധീനിച്ച കലാരൂപമാണ് നാടകം. ഇടവപ്പാതി ആരംഭിക്കുന്നതോടെ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പുതിയ സീസണിലേക്കുള്ള പ്രൊഫഷണല്‍ നാടകക്യാമ്പുകള്‍ ഉണരും. പട്ടിണിയുടെയും പ്രാരബ്ധങ്ങളുടെയും പങ്കുവെയ്ക്കപ്പെടലുകള് നടന്നിരുന്ന പഴയ നാടക ക്യാമ്പുകള്‍ ഇന്നും അതുമായി ബന്ധപ്പെട്ടവരുടെ ഓര്‍മകളാണ്. കര്‍ക്കിടകം പെയ്തൊഴിഞ്ഞു കഴിയുമ്പോഴേക്കും ആ വര്‍ഷത്തേക്കുള്ള ആദ്യനാടകത്തിന്റെ സ്റ്റേജ് ഒരുങ്ങും. പിന്നീടങ്ങോട്ടുള്ള ഉത്സവകാലം നാടകക്കാലമാണ്. മേടമാസം എത്തുന്നതോടെ ആ വര്‍ഷത്തെ കളികള്‍ അവസാനിക്കും.
പ്രൊഫഷണല്‍ നാടക സമിതികളുടെ ചരിത്രത്തില്‍ മുഴച്ചു നില്ക്കുന്ന സ്ഥാനമാണ് കായംകുളത്തെ കെപിഎസിക്കുള്ളത്. ആദ്യകാല കെപിഎസി നാടകങ്ങള്‍ അന്നു നിലവിലുണ്ടായിരുന്ന സാമൂഹ്യാന്തരീക്ഷത്തിലെ ദുര്‍നടത്തത്തിനെതിരായ വിമര്‍ശനമായിരുന്നു.
കാലം കടന്നുപോകുകയും കെപിഎസി നാടകങ്ങളിലൂടെ അവര്‍ ആഗ്രഹിച്ച തരത്തിലുള്ള രാഷ്ട്രീയമാറ്റം കേരളത്തില്‍ സംഭവിക്കുകയും ചെയ്തെങ്കിലും അവര്‍ നാടകത്തിലൂടെ മുന്നോട്ടുവച്ച ‘മധുരമനോഹര കേരളം’ സൃഷ്ടിക്കപ്പെട്ടില്ല. അപ്പോള്‍ കെപിഎസി നാടകങ്ങള്‍ പക്ഷംപിടിച്ചുള്ള വിമര്‍ശനത്തിലേക്ക് വഴിമാറി. നാടകങ്ങളില്‍ കൂടുതലായി രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടതും നാടകങ്ങളെ ചിലരെങ്കിലും അകറ്റിനിര്‍ത്താനുള്ള കാരണമായി. ഉത്സവപറമ്പുകളില്‍ നാടകത്തിനു വേദി നല്കിയപ്പോള് ക്ഷേത്രങ്ങളെയും ഈശ്വര വിശ്വാസത്തെയും ഉത്സവാഘോഷങ്ങളെയും തന്നെ അധിക്ഷേപിക്കുന്ന തരത്തില്‍ നാടകങ്ങളുണ്ടാക്കി ആ വേദികളില്‍ അവതരിപ്പിക്കപ്പെട്ടു. അത്തരം നാടകങ്ങള്‍ക്ക് വലിയതോതില്‍ വിശ്വാസികളുടെ എതിര്‍പ്പു നേരിടേണ്ടി വന്നു. കെപിഎസിയുടെ ‘ഭഗവാന് കാലുമാറുന്നു’ പോലുള്ള നാടകങ്ങള്‍ എതിര്‍പ്പ് നേരിട്ടവയാണ്. രാഷ്ട്രീയ വിമര്‍ശനത്തിന്റെ പക്ഷം ചേര്‍ന്നുള്ള വേദിയായി നാടകത്തെ മാറ്റിയതാണ് കല എന്ന നിലയില്‍ നാടകം ഏറ്റുവാങ്ങിയ വലിയ പരാജയം.
മലയാള നാടക പ്രസ്ഥാനം കാഴ്ചക്കാരെ മാത്രം സ്വാധീനിച്ച ഒന്നല്ല. ഒരുകാലത്തു കേരളത്തിലെ കൗമാര യൗവ്വനങ്ങള്‍ക്ക് ജാതിമത വര്‍ണ വര്‍ഗ ഭേദമില്ലാതെ ഒത്തുകൂടുവാനും ആ കൂട്ടായ്മകളുടേയും സൗഹൃദങ്ങളുടേയും ഹൃദ്യമായ അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള പ്രചോദനമായിരുന്നു നാടകങ്ങള്‍. എത്രയോ ചെറുപ്പക്കാരെ സാമൂഹ്യ വിരുദ്ധന്‍മാരാകാതെ ഉത്തമ പൗരന്മാരാകാന് നാടകപ്രസ്ഥാനം സഹായിച്ചിരിക്കുന്നു. മലയാള നാടക വേദിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പ്രതിഭകള്‍ നിരവധിയാണ്. കൈനിക്കര കുമാരപിള്ളയും തോപ്പില്‍ ഭാസിയും എന്‍.കൃഷ്ണ പിള്ളയും മുതല്‍ കെ. ടി. മുഹമ്മദ് വരെയുള്ള നീണ്ടനിര. മനുഷ്യജീവിതത്തെ അതിന്റെ എല്ലാ സങ്കീര്‍ണതകളോടും കൂടി നാടകവേദിയില്‍ അവതരിപ്പിച്ചവരാണ് അവര്‍.
അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്, പാട്ടബാക്കി, നമ്മളൊന്ന്, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അശ്വമേധം, സര്‍വെക്കല്ല്, തുലാഭാരം, വിശറിക്ക് കാറ്റു വേണ്ട, മുടിയനായ പുത്രന്, ഇതു ഭൂമിയാണ്, ക്രോസ്സ്ബെല്‍റ്റ് തുടങ്ങി നിരവധി നാടകങ്ങള്‍ കേരളീയ സമൂഹത്തെ മാറ്റിമറിച്ചു. അമേച്വര്‍ നാടകവും തെരുവ് നാടകവും പൊറാട്ട് നാടകവും ചവിട്ടു നാടകവും കാക്കാരിശ്ശി നാടകവും വെള്ളരിനാടകവുമെല്ലാം നാടകത്തിന്റെ വകഭേദങ്ങളായിരുന്നു. ഇവയ്ക്കെല്ലാം കേരളത്തില്‍ വേദികളുമുണ്ടായി. പ്രൊഫഷണല്‍ നാടകങ്ങള്‍ അരങ്ങ് കീഴടക്കിയപ്പോള്‍ മറ്റു നാടകപ്രസ്ഥാനങ്ങള്‍ക്ക് തളര്‍ച്ച നേരിട്ടെങ്കിലും പ്രോഫഷണല്‍ നാടകസംഘങ്ങള്‍ സമൂഹത്തോട് ചേര്‍ന്നുനിന്നു. നൂറുകണക്കിന് നാടകസമിതികള്‍ കേരളത്തിലെമ്പാടുമുണ്ടായതങ്ങനെയാണ്. അവയിലൂടെയെല്ലാം നിരവധി കലാകാരന്മാരും ഉണ്ടായി.
കേരളത്തില്‍ നാടകക്കാലത്തിന് ചരമക്കുറിപ്പെഴുതുകയാണെന്ന വിലാപങ്ങള്‍ ഉയരുന്ന സാഹചര്യമാണിപ്പോഴുള്ളത്. പ്രൊഫഷണല്‍ നാടകസമിതികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വേദികള്‍ നഷ്ടമാകുമ്പോള്‍ പിടിച്ചുനില്ക്കാന് കഴിയാതെ അവയെല്ലാം അരങ്ങൊഴിയുകയാണ്. ഉത്സവപറമ്പുകളില്‍ ഇപ്പോള്‍ തിമിര്‍ത്താടുന്നത് കലാകാരന്മാരല്ല. കലയുടെ പേരിലുള്ള, സംഗീതത്തിന്റെ പേരിലുള്ള കോപ്രായങ്ങളാണ്. ഹരിതാഭവും ആശയസമ്പന്നവുമായ നാടകക്കാലത്തെക്കുറിച്ചറിയാത്തവരാണ് കോപ്രായങ്ങള്‍ക്കു പിറകേ പോകുന്നത്. എഴുപതുകളുടെ അവസാനംമുതല്‍ കേരളീയ സമൂഹത്തില്‍ ഫൈന്‍ആര്‍ട്സ് സൊസൈറ്റികള്‍ സജീവമായിരുന്നു. നാടകങ്ങള്‍ക്ക് അവരും നല്ല വേദികള്‍ നല്കി. ഇപ്പോള്‍ ഫൈന്‍ആര്‍ട്സ് സൊസൈറ്റികളെക്കുറിച്ച് സമൂഹത്തിന് അറിയുകയേ ഇല്ല. നാടകങ്ങള്‍ ഇല്ലാതായപ്പോള്‍ കുറേ കലാകാരന്മാര് പട്ടിണിയായി. അതിനേക്കാള്‍ പ്രധാനം നാടകങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട സാംസ്കാരിക മുന്നേറ്റം ഇല്ലാതാകുന്നു എന്നതാണ്.
നാടകസംഘത്തെ കുറിച്ചുള്ള പ്രശസ്തമായ സിനിമ, കെ.ജി.ജോര്‍ജ്ജിന്റെ ‘യവനിക’യില്‍ നാടകക്കാരെയും കൊണ്ടു പോകുന്ന ഒരു വണ്ടിയുണ്ട്. ‘കൃഷ്ണപുരം ഭാവനാ തീയറ്റേഴ്സ്’ എന്ന ബോര്‍ഡുവച്ച വണ്ടി. കേരളത്തിന്റെ നിരത്തുകളിലെ സജീവമായ കാഴ്ചയായിരുന്നു കുറച്ചുകാലം മുമ്പുവരെ അത്. മുമ്പിലും പിന്നിലും നാടകത്തിന്റെയും നാടക സമിതിയുടെയും ബോര്‍ഡ് വച്ചുള്ള ആ യാത്ര കേരളത്തിലെ പ്രൊഫഷണല്‍ നാടക പ്രസ്ഥാനത്തിന്റെ സുവര്‍ണ്ണ കാലമായിരുന്നു. നാടകാസ്വാദകരുടെ മനസ്സിലെ ആഹ്ലാദകരമായ ആ കാലം തിരികെവരിക തന്നെ വേണം. അതിനായി നല്ല നാടകങ്ങളുണ്ടാകുകയും വേദികള്‍ സൃഷ്ടിക്കപ്പെടുകയും വേണം.
ഉത്സവ പറമ്പുകളും നല്ല നാടകങ്ങള്‍ക്കുള്ള വേദികളാകട്ടെ. സ്റ്റേജില്‍, തിരശ്ശീലയ്ക്കു പിന്നില്‍ മുഴങ്ങുന്ന മണിനാദം നാടകത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ശബ്ദമാകണം. ഇപ്പോഴത് നാടകത്തിന്റെ മരണമണിയാണ്. അതു കേള്‍ക്കാനും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ശബ്ദമാക്കാനും തിരശ്ശീലയ്ക്കു മുന്നില്‍ ആളുകളുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: