ഹൈദരാബാദ് യൂണിവേഴ്സിറ്റി കോളേജില്‍ ദളിതനായി വ്യവഹരിക്കപ്പെടുന്ന വിദ്യാര്‍ത്ഥി ആത്മഹത്യചെയ്ത സംഭവത്തെയും മുറപോലെ മോദിക്കും ബിജെപിക്കുമെതിരായ യക്ഷിവേട്ടക്കായുധമാക്കുകയാണ് രാജ്യത്തെ സ്വയം പ്രഖ്യാപിത മതേതരവാദികള്‍. മതന്യൂനപക്ഷങ്ങള്‍ക്കു മാത്രമല്ല ദളിത് വിഭാഗങ്ങള്‍ക്കും കേന്ദ്രത്തിലെ ‘സവര്‍ണ ഫാസിസ്റ്റു’ ഭരണത്തില്‍ രക്ഷയില്ലെന്നുസ്ഥാപിക്കാനുള്ള കുടിലബുദ്ധിയാണിതിനു പിന്നില്‍. എം.എന്‍.കാരശ്ശേരി ഈ വിഷയത്തെ അധികരിച്ച് മലയാളത്തിലെ ഒരു മുത്തശ്ശി പത്രത്തില്‍ ‘ദളിതന്റെ പാഠശാലകള്‍’ എന്നുപേരിട്ടൊരു ലേഖനം എഴുതിയിരുന്നു.
രോഹിത് വെമുല എന്നെ ഗവേഷകന് യഥാര്‍ത്ഥത്തില്‍ ദളതിനായിരുന്നോ എന്ന സംശയം മാറ്റിനിര്‍ത്തിയാലും ഇതര വസ്തുതകളും വേണ്ടവിധം വിലയിരുത്തിയിട്ടാണോ കാരാശ്ശേരി അഭിപ്രായ പ്രകടനം നടത്തിയതെന്നും ഭാരതീയേതിഹാസങ്ങളേയും മറ്റും ഇക്കാര്യത്തിന് തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ച് ഉചിതമായോയെന്നുമാണ് ഇവിടെ പരിശോധിക്കുന്നത്.
അന്തരിച്ച വിദ്യാര്‍ത്ഥിയടക്കം അംബേദ്കര്‍ വിദ്യാര്‍ത്ഥി സംഘടനയിലെ ഏതാനും പേര് സര്‍വകലാശാലാ വളപ്പില്‍ മുസാഫര്‍ നഗര്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനും യാക്കൂബ് മേമനെ കഴുമരമേറ്റിയതില് പ്രതിഷേധിച്ചതിനുമെതിരായി എബിവിപി ശബ്ദമുയര്‍ത്തിയതാണ് കുഴപ്പങ്ങള്‍ക്കു തുടക്കമിട്ടതെന്ന് കാരശ്ശേരി എഴുതിയിട്ടുണ്ട്. ഇവിടെ പ്രസക്തമായ ചില ചോദ്യങ്ങളുയരുന്നു. മുസഫര്‍ നഗറിലുണ്ടായ വര്‍ഗീയ കലാപത്തിനും ഭീകരനും നരമേധത്തിനു വഴിയൊരുക്കിയവനുമായ യാക്കൂബ് മേമനെ കോടതി വിധി പ്രകാരം തൂക്കിലേറ്റിയതിനും ഈ രാജ്യത്തെ ദളിതരുടെ പ്രശ്നങ്ങളുമായി എന്തു ബന്ധമാണുള്ളത്? മാവോയിസ്റ്റുകള്‍ക്കും മാര്‍ക്സിസ്റ്റുകള്‍ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും വേണ്ടി ചാവേറുകളായാല്‍ ദളിതരുടെ അവശതകള്‍ അസ്തമിക്കുമോ? മുസഫര്‍ നഗര്‍ സംഭവം നടന്ന ഉത്തര്‍പ്രദേശില്‍ തന്നെ കഴിഞ്ഞവര്‍ഷം ദളിതരുടെ ഭൂമി കയ്യേറിയ ഒരു കൂട്ടം മുസ്ലിം വര്‍ഗീയവാദികള്‍ അവരുടെ ക്ഷേത്രത്തിനടുത്ത് പള്ളി പണിയാനുമുദ്യമിച്ചത് വലിയ കുഴപ്പങ്ങള്‍ക്കു വഴിവച്ചു. ഹതഭാഗ്യരായ ദളിതരുടെ രക്ഷക്ക് അന്നു രംഗത്തുവന്നത് ബിജെപിയും ഹൈന്ദവ സംഘടനകളും മാത്രമാണ്.
2003 ല്‍ കോഴിക്കോട്ടെ മാറാടു കടപ്പുറത്ത് എട്ടു ധീവര യുവാക്കള്‍ ജിഹാദികളാല്‍ അരുംകൊല ചെയ്യപ്പെട്ടത് മതേതരന്മാര്ക്കും ദളിതര്‍ക്കും രക്ഷകര്‍ക്കും പ്രതിഷേധിക്കാനുള്ള ദുരന്തമേ ആയില്ല. എന്നാല്‍ ഹരിയാനയില്‍ വീടിനു തീപിടിച്ച് രണ്ടുകുട്ടികള്‍ മരിച്ചത് സംഘപരിവാര്‍ നടത്തിയ ദളിത് ഹത്യയാണെന്ന് വ്യാജപ്രചാരണം നടത്താന്‍ എല്ലാ വിപ്ലവ വീരന്മാരും തിണ്ണമിടുക്കു കാണിച്ചു. ബംഗാളിലെ മാള്‍ഡാ കലാപത്തിന്റെ ഡോക്യുമെന്ററി തയ്യാറാക്കി ഏതെങ്കിലും യൂണിവേഴ്സിറ്റി കാമ്പസില്‍ പ്രദര്‍ശിപ്പിക്കാന്‍ സന്നദ്ധമാകുമോ? കശ്മീരിലെ അഞ്ചുലക്ഷത്തിലേറെവരുന്ന പണ്ഡിറ്റുകളുടെ കദനകഥയുമാകാം.
രോഹിതിന്റെ മരണക്കുറുപ്പില്‍ തന്റെ കുറ്റം ജനനമാണെന്നും വൈസ് ചാന്‍സലര്‍ ദളിതര്‍ക്ക് ദയാവധമനുവദിക്കണമെന്നും എഴുതിയിട്ടുള്ളത് ജാതി വിവേചനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കാരശ്ശേരി നിരൂപിക്കുന്നു. ജാതിവിവേചനം അവസാനിച്ചുവെന്ന് ആരും അവകാശപ്പെടുന്നില്ല. പക്ഷേ അതുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളുടെ പേരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ശിക്ഷ ക്ഷണിച്ചുവരുത്തിയതിനെ ദളിത് പീഡനത്തിന്റെ പട്ടികയില്‍ പെടുത്തുന്നതിന്റെ ഔചിത്യമെന്താണ്?
ഛാന്ദോഗ്യോപനിഷത്തിലെ സത്യകാമജാബാല കഥ ഉദ്ധരിച്ച് കാരശ്ശേരി എഴുതുന്നത് ”സത്യവാക്കായതിനാല് നിന്നെ സ്വീകരിക്കുന്നു എന്നല്ല, ബ്രാഹ്മണനായതിനാല്‍ സ്വീകരിക്കുന്നു എന്നാണ് ഗുരു മൊഴിയുന്നത്, കഥയുടെ ഒരര്‍ത്ഥം ബ്രാഹ്മണന് സത്യംമാത്രമേ മൊഴിയൂ എന്നും ബ്രാഹ്മണനല്ലാതെ ആരും സത്യം പറയാനിടയില്ല എന്നും അറിവുനേടാന്‍ ബ്രാഹ്മണനേ അര്‍ഹതയുള്ളൂ” എന്നുമാണ്. ജാബാല എന്ന ദാസിയുടെ പുത്രനാണ് സത്യകാമനെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ഭാരതീയ പാരമ്പര്യത്തില്‍ അമ്മയില്‍നിന്നാണ് കുട്ടിക്ക് ജാതികിട്ടുന്നതെന്ന് തൊട്ടുമുമ്പു സമര്‍ത്ഥിച്ച കാരാശ്ശേരി ഇവിടെ ദാസിക്കുണ്ടായ കുട്ടിയെ ബ്രാഹ്മണനായി കണക്കാക്കുന്നു. സ്വന്തം നിലപാടിലെ ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങള്‍ പണ്ഡിവര്ഗത്തിനു ഭൂഷണമാകുമായിരിക്കും! ഛാന്ദോഗ്യോപനിഷത്തിലെ പ്രതിപാദ്യകഥ വിവേകശാലികള്‍ എടുത്തുകാണിച്ചിട്ടുള്ളത് സത്യം പറയുന്നതാണ് ബ്രാഹ്മണ്യത്തിന്റെ ലക്ഷണമെന്നു സ്ഥാപിക്കാനാണ്. ദാസിയുടെ ഗര്‍ഭപാത്രത്തില്‍ ജനിക്കുന്നത് ആത്മാന്വേഷണത്തിന് തടസ്സമാകുന്നില്ലെന്നുമീ സംഭവകഥ സൂചിപ്പിക്കുന്നു. പക്ഷെ കുബുദ്ധി വ്യാഖ്യാനം നേരെ മറിച്ചാണ്.
താണജാതിക്കാരെ സമൂഹത്തിന്റെ താഴെ തട്ടില്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് വിദ്യ നിഷേധിക്കുകയായിരുന്നു ഈ രാജ്യത്തെന്നുമുണ്ട് കാരാശ്ശേരിയുടെ കുറ്റപ്പെടുത്തല്‍. ഇതില്‍ കുറെ ശരിയുണ്ടാകാം. എന്നാല്‍ ഏതു കുലത്തില്‍ ജനിച്ചവനായാലും വിദ്യാര്ജനത്തില് താല്‍പ്പര്യമുള്ളവര്‍ അത് നേടിയെടുത്തതിന് ഭാരതചരിത്രത്തില്‍ ദൃഷ്ടാന്തങ്ങള്‍ നിരവധിയാണ്. ആര്‍ഷസംസ്കാരത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ വേദങ്ങളിലെ എത്രയോ മന്ത്രങ്ങള്‍ക്ക് ജാതി ശൂദ്രരുടെയും സ്ത്രീകളുടെയും കയ്യൊപ്പുകളാണുള്ളത്. ജന്മനാ ബ്രാഹ്മണരായവരുടേത് ഏതാണ്ടദൃശ്യവും. ഉപനിഷത്തുകളില്‍ ഭൂരിപക്ഷവും ക്ഷത്രിയ മേല്‍വിലാസം പേറുന്നു. ഇറച്ചി വെട്ടുകാരനും കാളവണ്ടിക്കാരനും മറ്റും ബ്രഹ്മവിദ്യയഭ്യസിപ്പിക്കുന്നതു വേറെയും. അതുപോലെ ഇതിഹാസ പുരാണങ്ങളും ഭാഗവതവും ഭഗവദ്ഗീതയും ബ്രഹ്മസൂത്രവും ദളിത് സൃഷ്ടികളാണ്. ഭക്തിപ്രസ്ഥാനത്തിന്റെ നെടുനായകന്മാരാണെങ്കിലോ നെയ്ത്തുകാരനും ചെരുപ്പുകുത്തിയും ക്ഷുരകനും പറയനും ചക്കാലനുമെല്ലാമാകുന്നു. സംസ്കൃത കവികളില്‍ അഗ്രഗണ്യന്മാര് ജന്മംകൊണ്ട് ആരായിരുന്നുവെന്നും ഇവിടെ ചിന്തിക്കാവുന്നതാണ്. ഒരു ശൂദ്രന്റെ ചെവിയിലും ആരും ഈയ്യം ഒഴിച്ചിട്ടില്ല.
തപസ്സനുഷ്ഠിച്ചതിന് ശംബൂകനെ കൊന്നുകളഞ്ഞു ശ്രീരാമനെന്നാണ് കാരാശ്ശേരിയുടെ മറ്റൊരാരോപണം. പക്ഷെ ശംബൂക കഥ വരുന്ന ഉത്തരകാണ്ഡം പ്രക്ഷിപ്തമാണെന്നുണ്ടല്ലൊ പണ്ഡിതമതം. കൂടാതെ രാമനെ അനശ്വരനാക്കിയ വാത്മീകി തപസ്സുചെയ്ത് ഋഷിയായിത്തീര്‍ന്ന കാട്ടാളനാണ്. രാമന്റെ സന്തതസഹചാരിയായിരുന്ന ലക്ഷ്മണന്റെ മാതാവ് സുമിത്ര ശൂദ്രസ്ത്രീയായിരുന്നുവെന്ന് മഹാഭാരതം വിളംബരം ചെയ്യുന്നു. കാനനവാസക്കാലത്ത് ജാത്യാ ചണ്ഡാളനായ മതംഗമുനിയെ അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തി ശ്രീരാമന് വണങ്ങുന്നുണ്ട്. രാമായണത്തിലെ ശബരിയെന്ന തപസ്വിയായ വനവാസിയെയും അദ്ദേഹം ആദരിക്കുന്നു. കൂടാതെ ദശരഥന് അറിയാതെ കൊലപ്പെടുത്തുന്ന മുനികുമാരന് അദ്ദേഹത്തോടു മൊഴിയുന്നത് ”എന്റെ അച്ഛന് വൈശ്യനും അമ്മ ശൂദ്രയുമാണ്. ഇരുവരും തപസ്സനുഷ്ഠിക്കുന്നു. ഞാന്‍ അവരുടെ പരികര്‍മിയായ ബ്രഹ്മചാരിയുമാണെ”ന്നാണല്ലൊ.
കാരശ്ശേരിയുടെ സിദ്ധാന്തമനുസരിച്ചും ആത്മാന്വേഷിയായ ഈ കുമാരന് ശൂദ്രനാണ്. അപ്പോള്‍ ദശരഥന്റെ ഭരണകാലത്ത് ശൂദ്രന് തപസ്സനുഷ്ഠിക്കാമെന്നും പുരുഷോത്തമനായ രാമന്റെ ഭരണത്തില്‍ അതു നിഷിദ്ധമാണെന്നുമാണോ അനുമാനിക്കേണ്ടത്? ബാലിവധം വിമര്‍ശിക്കപ്പെടുന്നതുപോലെ ശംബൂകവധം രാമായണത്തില്‍ വിമര്ശിച്ചുകാണുന്നുമില്ല. ഒരു വാനരന്റെ സ്ഥാനംപോലും ശൂദ്രന് രാമരാജ്യത്തില്ലെന്നാണോ ഇതിന്റെ പൊരുള്‍? ഏതോ വികൃതബുദ്ധി എന്നോ തുന്നിച്ചേര്‍ത്ത ഒരു കെട്ടുകഥയായി കണക്കാക്കി ശംബൂക വധത്തെ തള്ളിക്കളയുന്നതാണ് യുക്തിസഹം. വാമൊഴിയായി പകര്‍ന്നുകിട്ടിയ നമ്മുടെ പുരാണകൃതികളില്‍ ഇതുപോലുള്ള എത്രയോ കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ട്. വിമര്‍ശിക്കേണ്ടിവരുമ്പോള്‍ ശ്രീരാമനെ ചരിത്രപുരുഷനാക്കുന്നതും മറ്റുസന്ദര്‍ഭങ്ങളില്‍ കവിയുടെ ഭാവനാ സൃഷ്ടിയായി എഴുതിത്തള്ളുന്നതുമായ ഇരട്ടത്താപ്പ് ആര്‍ക്കും ഭൂഷണവുമല്ല.
കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍ ഈയിടെ നടത്തിയ സര്‍വെ തെളിയിക്കുന്നത്. പട്ടിണിയും പോഷകാഹാരക്കുറവും മാറാരോഗങ്ങളും കാരണം ഈ അവശജനവിഭാഗങ്ങള്‍ വംശനാശമടയുന്ന കാലം വിദൂരമല്ലെന്നാണ്. വനഭൂമി ഏക്കര്‍കണക്കിന് കയ്യേറ്റക്കാര്‍ക്കു പതിച്ചുനല്‍കുന്നവര്‍ വനവാസികള്‍ക്കു തലചായ്ക്കാന്‍ ഒരു സെന്റുഭൂമി നല്‍കുന്നില്ല. ദക്ഷിണ കര്‍ണാടകത്തിലെവിടെയോ ബ്രാഹ്മണന്റെ എച്ചിലെലയില് അവര്‍ണര്‍ കിടന്നുരുളുന്നുവെന്ന് പരാതിപ്പെടുന്ന പുരോഗമനവാദികള്‍ ദൈവത്തിന്റെ നാട്ടില്‍ ആദിവാസി-ദളിത് വിഭാഗങ്ങള്‍ കുപ്പത്തൊട്ടിയില്‍നിന്നും ഉച്ഛിഷ്ടം വാരിത്തിന്നു വിശപ്പടക്കുന്നതു കാണുന്നില്ല.
പ്രായപൂര്‍ത്തിപോലുമാകാത്ത ആദിവാസി പെണ്‍കുട്ടികളെ മതേതര രാഷ്ട്രീയ കങ്കാണിമാര്‍ കൂട്ടബലാത്സംഗം ചെയ്യുന്നത് ചോദ്യംചെയ്യുന്നില്ല. പകരം ശംബൂകന്റെയും ഏകലവ്യന്റെയും ദുരന്തത്തെക്കുറിച്ചെഴുതി സായുജ്യമടയുകാണിവര്. മരിച്ചുജീവിക്കുന്ന ആദിവാസി-ദളിത് വിഭാഗങ്ങളെ രക്ഷിക്കാന്‍ നമ്മുടെ വിപ്ലവകാരികളും പുരോഗമനാശയക്കാരും മറ്റു മുതലെടുപ്പുകാരും തയ്യാറായെങ്കില്‍ എന്നാശിച്ചുപോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: