ചങ്ങനാശേരി: വാഴൂര്റോഡിലുള്ള റെയില്‍വേ മേല്‍പ്പാലം മാര്‍ച്ചില്‍ പണിതീര്‍ത്ത് തുറന്നുകൊടുക്കും. റെയില്‍വേ, വാട്ടര്‍ അതോറിറ്റി, വൈദ്യുതി, റെയില്‍വേ എല്‍എ വിഭാഗം എന്നിവരുടെ സംയുക്തയോഗത്തിലാണ് തീരുമാനം. വാട്ടര്‍ അതോറിറ്റി ചെറുകര കുന്നില്‍നിന്നും വാഴൂര്‍ റോഡിലുള്ള റെയില്‍വേ മേല്‍പ്പാലം വരെ നീളുന്ന വിതരണക്കുഴല്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള കാാലതാമസമാണ് മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കാന്‍ തടസ്സം. ജലവിതരണക്കുഴല്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡറുകള്‍ സ്വീകരിച്ച് ഈ മാസം പണികള്‍ തീര്‍ക്കുന്നതിനുള്ള ശ്രമത്തിലാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍. ടെന്‍ഡറില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ എഴുപത്തിയഞ്ചു ശതമാനം അധികനിരക്ക് മൂന്നാംഘട്ടം പൈപ്പ് ഇടുന്നതിന് നല്‍കിയിട്ടുണ്ട്.
കവിയൂര്‍ റോഡില്‍ ഫാത്തിമാപുരത്തുള്ള മേല്‍പ്പാലത്തിന്റെ പണികള്‍ തീര്ന്നുകിടക്കുകയാണെങ്കിലും അപ്രോച്ച് റോഡിനുള്ള സ്ഥലം റെയില്‍വേയ്ക്ക് കൈമാറിയിട്ടില്ലാത്തതിനാല്‍ റോഡിന്റെ ടാറിംഗ് നടന്നിട്ടില്ല. സ്ഥലം ഏറ്റെടുത്താല്‍ മാത്രമേ ഇക്കാര്യം നടക്കുകയുള്ളൂ. 29നകം ടാറിംഗ് പണി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാാണ് റയില്‍വേ.
പുതിയ സ്റ്റേഷന് കെട്ടിടം പൂര്‍ത്തിയാവുമ്പോള്‍ കാത്തിരിപ്പുകേന്ദ്രം, റെസ്റ്റോറന്റ്, എസ്കലേറ്റര്‍ എന്നീ സംവിധാനങ്ങള്‍ സ്റ്റേഷനിലുണ്ടാവും. സ്റ്റേഷനില്‍ നിര്‍മ്മിക്കുന്ന ഫ്ളൈ ഓവര്‍ ബ്രിഡ്ജ് വീതികൂട്ടി കൂടുതല്‍ സൗകര്യപ്രദമായി നിര്‍മ്മിക്കും. പുതിയതായി ഗുഡ്സ് ഷെഡും ഈ പദ്ധതിയില്‍ പൂര്‍ത്തിയാക്കും. പഴയ സ്റ്റേഷന് കെട്ടിടം നിലനിര്‍ത്തി സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ് അവിടെ തുടരും. പാത ഇരട്ടിപ്പിക്കല്‍ പണികള്‍ നടക്കുന്നതിനാല്‍ പുതിയ മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത് പഴയ മേല്‍പ്പാലം പൊളിച്ചുനീക്കിയാലേ പാത ഇരട്ടിപ്പിക്കല്‍ പണികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ. പുതിയ സ്റ്റേഷന് കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കി ജൂണില്‍ ഉദ്ഘാടനം നടത്താന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
പെരുന്തുരുത്തിയില്‍ പുതിയ മേല്‍പ്പാലം റെയിവേയുടെ ചിലവില്‍ നിര്‍മ്മിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എംപി, റെയില്‍വേ ഉദ്യോഗസ്ഥര്‍, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി സ്ഥലം ഏറ്റെടുക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: