ഗുവാഹത്തി: പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ്ണഖനി നിറച്ച് കുതിക്കുകയാണ്. ഷൂട്ടിംഗിലും, ടെന്നീസിലും ട്രാക്ക് ആന്റ് ഫീല്‍ഡിലും സ്വര്‍ണ്ണക്കുതിപ്പ് നടത്തിയ ഇന്ത്യ ഇന്നലത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ സര്‍വകാല റെക്കോര്‍ഡുമായാണ് കുതിക്കുന്നത്. 139 സ്വര്‍ണ്ണവും 78 വെള്ളിയും 20 വെങ്കലവും ഉള്‍പ്പടെ 237 മെഡലുകള്‍ നേടി കഴിഞ്ഞു.
25 സ്വര്‍ണവും 50 വെള്ളിയും 76 വെങ്കലവും അടക്കം 151 മെഡലുകളുമായി ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്ത്. 7 സ്വര്‍ണ്ണവും 22 വെള്ളിയും 43 വെങ്കലവും ഉള്‍പ്പടെ 72 മെഡലുകള്‍ നേടിയ പാക്കിസ്ഥാന് മൂന്നാം സ്ഥാനത്താണ്. 4 സ്വര്‍ണ്ണവും 10 വെള്ളിയും 41 വെങ്കലവുമടക്കം 55 മെഡലുകളുമായി ബംഗ്ലാദേശും 1 സ്വര്‍ണവും 12 വെള്ളിയും 19 വെങ്കലവുമായി നേപ്പാളും നാലും അഞ്ചും സ്ഥാനത്ത്. ഒരു സ്വര്‍ണവും 3 വെള്ളിയും 11 വെങ്കലവുമായി അഫ്ഗാനിസ്ഥാനും 2 വെള്ളിയും ഒരു വെങ്കലവുമായി മാലിദ്വീപും ആറും ഏഴും സ്ഥാനത്തുണ്ട്.
ഷൂട്ടിംഗ് റേഞ്ചില്‍ ഇന്നലെ നിര്‍ണ്ണയിക്കപ്പെട്ട മൂന്ന് സ്വര്‍ണ്ണവും ഇന്ത്യക്ക്. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ടീം വിഭാഗം, 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വ്യക്തിഗതം, 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ഇന്നലെ ഇന്ത്യന്‍ താരങ്ങള്‍ പൊന്നണിഞ്ഞത്.
വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ടീം ഇനത്തില്‍ കുഹേലി ഗാംഗുലി, ലജ്ജ ഗോസാമി, അനുജ ജുംഗ് എന്നിവരടങ്ങിയ ടീമാണ് പൊന്നണിഞ്ഞത്. വ്യക്തിഗത വിഭാഗം ഈയിനത്തില്‍ മൂന്ന് മെഡലുകളും ഇന്ത്യക്ക്. പാക്കിസ്ഥാന് വെള്ളിയും ശ്രീലങ്ക വെങ്കലവും കരസ്ഥമാക്കി. കുഹേലി ഗാംഗുലി സ്വര്‍ണ്ണവും ലജ്ജ ഗോസാമി വെള്ളിയും അനുജ ജുംഗ് വെങ്കലവും സ്വന്തമാക്കി. പാക്കിസ്ഥാന്റെ റായീസ് നാദിറ വെള്ളിയും ശ്രീലങ്കയുടെ വിംസി പെരേര വെങ്കലവും നേടി.
പുരുഷന്മാരുടെ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ മൂന്ന് മെഡലുകളും ഇന്ത്യ കരസ്ഥമാക്കി. സമരേഷ് ജംഗ് സ്വര്‍ണ്ണവും പെംബ തമാങ് വെള്ളിയും വിജയകുമാര്‍ വെങ്കലവും നേടി.
പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വ്യക്തിഗത വിഭാഗത്തില്‍ സ്വര്‍ണ്ണവും വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ക്ക്. ചെയ്ന്‍ സിങ് സ്വര്‍ണ്ണവും ഗഗന് നാരംഗ് വെള്ളിയും നേടിയപ്പോള്‍ പാക്കിസ്ഥാന്റെ ഉമര്‍ സിദ്ദീഖ് വെങ്കലം സ്വന്തമാക്കി. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ടീം ഇനത്തില്‍ ഗഗന് നാരംഗ്, ചെയ്ന്‍ സിങ്, സുരേന്ദ്ര സിങ് റാത്തോഡ് എന്നിവരും ഇന്ത്യക്ക് ഇന്നലെ സ്വര്‍ണ്ണം സമ്മാനിച്ചു. പാക്കിസ്ഥാന് വെള്ളിയും ശ്രീലങ്ക വെങ്കലവും കരസ്ഥമാക്കി.
ടെന്നീസ് മത്സരങ്ങളില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണ്ണം കൂടി. പുരുഷ സിംഗിള്‍സിലും വനിതാ ഡബിള്‍സിലും ഇന്നലെ ഇന്ത്യ പൊന്നണിഞ്ഞു. ഈയിനത്തില്‍ വെള്ളിയും ഇന്ത്യക്കുതന്നെ.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ തന്നെ സകേത് മെനാനിയെ പരാജയപ്പെടുത്തി രാംകുമാര്‍ രാമനാഥനാണ് പൊന്നണിഞ്ഞത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു രാംകുമാര്‍ രാമനാഥന്റെ വിജയം. സ്കോര്‍: 7-5, 6-2. പാക്കിസ്ഥാന്റെ ഐസം ഖുറേഷിയും ശ്രീലങ്കയുടെ ശര്മള് ദിസ്സനാകെയും വെങ്കലം നേടി.
വനിതാ ഡബിള്‍സില്‍ പ്രാര്‍ത്ഥന തോംബ്രെ-ശര്‍മദ ബാലു സഖ്യമാണ് സ്വര്‍ണ്ണം നേടിയത്. ഇന്ത്യന്‍ ജോഡികളായ റിഷിക സുന്കുര-നടാഷ പല്‍ഹ സഖ്യത്തെയാണ് പ്രാര്‍ത്ഥന-ശര്‍മദ സഖ്യം ഫൈനലില്‍ കീഴടക്കിയത്. മൂന്ന് സെറ്റ് നീണ്ട ആവേശകരമായ മത്സരത്തിനൊടുവില്‍ 7-5, 2-6, 10-4 എന്ന ക്രമത്തിലായിരുന്നു പ്രാര്‍ത്ഥന-ശര്‍മദ സഖ്യം വിജയിച്ചത്. ഇതോടെ ടെന്നീസില്‍ നിര്‍ണ്ണയിക്കപ്പെട്ട അഞ്ച് സ്വര്‍ണ്ണവും ഇന്ത്യ സ്വന്തമാക്കി.
അതേസമയം വനിതാ ഫുട്ബോളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം സമനില. ഇന്നലെ നേപ്പാളുമായാണ് നിലവിലെ സ്വര്‍ണ്ണമെഡല്‍ ജേതാക്കളായ ഇന്ത്യ ഗോള്‍രഹിത സമനില പാലിച്ചത്. ഇന്ത്യയെ സമനിലയില്‍ തളച്ചതോടെ നേപ്പാള്‍ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: