ന്യൂദല്‍ഹി: 2004 ജൂണ്‍ പതിനഞ്ചിനായിരുന്നു ആ സംഭവം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് എത്തിയ നാലു ഭീകരരെ ഗുജറാത്ത് പോലീസ് വെടിവച്ചുകൊന്നു. മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ഗുലാം ഷെയ്ഖ്, ഇസ്രത്ത് ജഹാന് ഷമീം റാസ, അംജദ് അലി റാണ, ശീഷന്‍ ജോഹര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഭീകരരായിരുന്നുവെന്നും മോദിയെ ലക്ഷ്യമിട്ടാണ് എത്തിയതെന്നും വ്യക്തമായതോടെ പോലീസ് ഇവരെ പിന്തുടര്ന്നു.
ഇതേത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ നാലു പേരും കൊല്ലപ്പെട്ടത്. ഇവര്‍ പോലീസിനു നേരെ വെടിയുതിര്‍ത്തു. പോലീസ് തിരിച്ചടിച്ചപ്പേഴാണ് ഇവര്‍ കൊല്ലപ്പെട്ടത്.
എന്നാല്‍ മോദിക്കെതിരായ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഇത് വലിയ വിവാദമാക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്നില്ലെന്നും നിരപരാധികളായ ഇവരെ പിടിച്ചു നിര്‍ത്തി വെടിവച്ചുകൊല്ലുകയായിരുന്നുവെന്നുമായി ആരോപണം. ആഭ്യന്തരമന്ത്രി അമിത് ഷായാണ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയെന്നും ആരോപണമായി. ഇത് കേസിലെത്തി. മഹാരാഷ്ട്രയിലെ മുംബ്രയില്‍ നിന്നുള്ള യുവതിയാണ് ഇസ്രത്ത്.
കായംകുളം നൂറനാട് സ്വദേശി ഗോപിനാഥന് പിള്ളയുടെ മകന് പ്രാണേഷ് പിള്ളയാണ് മതംമാറി ജാവേദായത്. ഇയാള്‍ സാജിദയെന്ന യുവതിയെയാണ് വിവാഹം കഴിച്ചിരുന്നത്. സാജിദയ്ക്കും ഭീകരരുമായി ബന്ധമുണ്ടായിരുന്നു. ഡിഐജി വന്‍സാരയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചത്.
വ്യാജ ഏറ്റുമുട്ടലാണെന്ന് പലരും ആരോപിച്ചപ്പോഴും ഇസ്രത്ത് ലഷ്ക്കര്‍ ഭീകരവനിതയാണോയെന്ന് ആരും മന:പൂര്‍വ്വം പറഞ്ഞില്ല. ഇസ്രത്ത് ലഷ്ക്കര്‍ ഭീകര വനിതയാണെന്നും ഇതിന് തെളിവുണ്ടെന്നും 2013 ല്‍ അന്നത്തെ ഐബി മേധാവി ആസിഫ് ഇബ്രാഹിം പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും അറിയിച്ചു. മോദിയേയും അദ്വാനിയേയും വധിക്കാനെത്തിയ സംഘത്തിലുള്‍പ്പെട്ടയാളാണ് ഇവരെന്നും അദ്ദേഹം അന്ന് വെളിപ്പെടുത്തിയിരുന്നു.
ഇസ്രത്ത് ലഷ്ക്കര്‍ ഭീകര വനിതയാണെന്ന് ഇപ്പോള്‍ ഡേവിഡ് കോള്മാന് ഹെഡ്ലിയും സമ്മതിച്ചിരിക്കുകയാണ്. മുംബ്ര സ്വദേശിനി ഇസ്രത്ത് പാക്കിസ്ഥാനിലെ ലഷ്ക്കര്‍ ഇ തൊയ്ബയെന്ന ഭീകര സംഘടനയിലെ വനിതാ ചാവേറായിരുന്നു. അവര്‍ മറ്റൊരു ചാവേറായ മുസമ്മി ഭട്ടിനൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഹെഡ്ലി വെളിപ്പെടുത്തി. ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാറിന് ഭീകരരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ലഷ്ക്കര്‍ ചാവേറായ മുസമ്മി ഭട്ടിനെ ജാവേദ് പലപ്പോഴും സന്ദര്‍ശിച്ചിരുന്നു. കള്ളനോട്ട് കേസ് അടക്കം ഏതാനും കേസുകളില്‍ പ്രാണേഷ് പ്രതിയായിരുന്നു.
ഇസ്രത്ത് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. ബീഹാറില്‍ നിന്ന് മുംൈബയില്‍ കുടയേറിപ്പാര്‍ത്ത കുടുബാംഗമായിരുന്നു. പ്രാണേഷിന്റെ സഹായിയായി ജോലി ചെയ്തിരുന്നു. ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന അംജദ് അലി റാണയും ശീഷന്‍ ജോഹറും പാക്കിസ്ഥാന്കാരായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല.
ഈ കേസില്‍ അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായ്ക്ക് എതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഷായും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഡാലോചന നടത്തി നാലു പേരെയും വധിക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. ഇത് വിവാദമായതിനെത്തുര്ടന്ന് ഏറ്റുമുട്ടല്‍ കേസ് സിബിഐക്ക് വിട്ടു. കേസ് അന്വേഷിച്ച സിബിഐ അമിത് ഷായെ പരിപൂര്‍ണ്ണമായും കുറ്റവിമുക്തനാക്കുകയായിരുന്നു.
ഇപ്പോള്‍ ഹെഡ്ലിയുടെ മൊഴി കൂടി വന്നതോടെ ഇസ്രത്തും ജാവേദും രണ്ട് പാക്കിസ്ഥനികളും ഭീകരരായിരുന്നുവെന്ന് കൂടുതല്‍ വെളിവായിരിക്കുകയാണ്. ഇവര്‍ ഗുജറാത്തില്‍ എത്തിയത് പ്രത്യേക പദ്ധതിയുമായിട്ടായിരുന്നുവെന്നും ഇപ്പോള്‍ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: