തലശ്ശേരി: തലശ്ശേരി നഗരസഭാ ചെയര്മാന് സ്ഥാനം കാരായി ചന്ദ്രശേഖരന് രാജിവെച്ചു. തലശ്ശേരി നഗരസഭാ ചെയര്‍മാനായി കാരായി ചന്ദ്രശേഖരന് സത്യപ്രതിജ്ഞ ചെയ്തതോടെ തുടങ്ങിയ വിവാദത്തിനാണ് ഇന്നലെ വിരാമമായത്. തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് മുഹമ്മദ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയായ കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ച് ജയിപ്പിക്കുകയും ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.
പ്രമാദമായ കൊലക്കേസില്‍ ഗൂഢാലോചനക്കും പ്രേരണാ കുറ്റത്തിലും പ്രതിയായി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതി നിരോധനം നിലനില്‍ക്കവെയാണ് കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭാ ചെയര്‍മാനാക്കിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ജനങ്ങളുടെ ഇടയില്‍ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധങ്ങളെ വകവെക്കാതെ തങ്ങളുടെ ശക്തികേന്ദ്രത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കി ജനകീയ കോടതിയില്‍ ചന്ദ്രശേഖരന് കുറ്റവാളിയല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് സിപിഎം ശ്രമിച്ചത്. ആ ജനകീയ കോടതിയുടെ വിധിയല്ല നിയമകോടതിയുടെ വിധിയെന്ന് ഇപ്പോള്‍ സിപിഎം തിരിച്ചറിഞ്ഞു കഴിഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയാത്ത വ്യക്തി എങ്ങനെയാണ് തലശ്ശേരി നഗരസഭാധ്യക്ഷ സ്ഥാനം അലങ്കരിക്കുക എന്ന സാമാന്യ ചോദ്യത്തിന് മുന്നില്‍ സിപിഎം മുഖംതിരിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ കോടതിയുടെ അനുവാദത്തോടെ തലശ്ശേരിയിലെത്തി നഗരസഭാ ചെയര്‍മാന്‍സ്ഥാനം രാജിവെച്ചുകൊണ്ട് സെക്രട്ടറിക്ക് കത്ത് നല്‍കിയതോടെ ഒരിക്കല്‍ കൂടി പരിഹാസ്യരായി. നേരത്തെ ഇതേ കേസിലെ ഏഴാം പ്രതിയായ കാരായി രാജന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിരുന്നു.
നഗരസഭാ ചെയര്‍മാന്റെ അസാന്നിദ്ധ്യം മൂലം തലശ്ശേരി നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി കൗണ്‍സിലര്‍മാരും യുഡിഎഫ് കൗണ്‍സിലര്‍മാരും കൗണ്‍സില്‍ യോഗം ബഹിഷ്കരിക്കുകയും നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തുകയും ചെയ്തിരുന്നു.
കാരായി ചന്ദ്രശേഖരന് ചെയര്മാന് സ്ഥാനം രാജിവെക്കുന്നത് വരെ നഗരസഭക്കകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി സമരം ആരംഭിച്ചിരുന്നു.
നിലവിലുള്ള വൈസ് ചെയര്‍പേഴ്സണ്‍ നജ്മ ഹാഷിം, കൗണ്‍സിലര്‍മാരായ സി.കെ.രമേശന്, വാഴയില്‍ വാസു തുടങ്ങിയവരുടെ കൂടെ എത്തിയാണ് ചെയര്മാന് കാരായി ചന്ദ്രശേഖരന് നഗരസഭാ സെക്രട്ടറി പി.രാധാകൃഷ്ണന് രാജിക്കത്ത് നല്‍കിത്.
അടുത്ത ചെയര്മാന് പദവിക്ക് സിപിഎമ്മിനകത്ത് വടംവലി നടക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കുന്നതോടെ മുന്‍ഭരണസമിതി വൈസ് ചെയര്‍മാനായിരുന്ന സി.കെ.രമേശനെ ചെയര്‍മാനാക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: