കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യഹര്‍ജി തളളി ഹൈക്കോടതി നിരത്തിയ വാദങ്ങള്‍ സിപിഎമ്മിന്റെ വാദങ്ങളെല്ലാം തകര്‍ത്തു. സിപിഎം ഉന്നയിച്ച രണ്ട് ആരോപണങ്ങളും അതേപടി കോടതി തളളിയത് സിപിഎമ്മിന് ഇരട്ട പ്രഹരമായി.
ബിജെപിയുടെ രാഷ്ട്രീയ ഇടപെടലാണ് സിബിഐ അന്വേഷണത്തിനും യുഎപിഎ ചുമത്താനും കാരണം എന്നായിരുന്നു ആരോപണം. ജയരാജനെ കളളക്കേസില്‍ കുടുക്കുകയാണെന്നുളള ആരോപണവും ആദ്യം തൊട്ട് ഉന്നയിച്ചു വരികയായിരുന്നു.
സിബിഐ ജയരാജനെ പ്രതിചേര്‍ത്തത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും രാഷ്ട്രീയക്കാരന് പ്രത്യേക പരിഗണനയില്ലെന്നും പ്രതിയുടെ പദവി പരിഗണിക്കാനാവില്ലെന്നും അക്രമത്തില്‍ ഒരാള്‍ മരിച്ചോ ആയിരം പേര് മരിച്ചോയെന്ന് നോക്കിയല്ല കേസില്‍ യുഎപിഎ ചുമത്തുന്നതെന്നുമാണ് കോടതി വ്യക്തമാക്കിയത്. ജയരാജനൊഴികെ മറ്റാര്‍ക്കും മനോജിനോട് വിരോധമില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ഡയറി വിശദമായി പരിശോധിച്ച ശേഷമാണ് സിബിഐയുടെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചത്.രാഷ്ട്രീയ ഇടപെടലാണെന്ന സിപിഎം അഭിഭാഷകരുടെ വാദങ്ങളും കോടതി അംഗീകരിച്ചില്ല.
ആര്‍എസ്എസ് നേതൃത്വം ബിജെപി ദേശീയ പ്രസിഡണ്ട് അമിത്ഷായ്ക്ക് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജയരാജനെ കേസില്‍ പ്രതിചേര്‍ത്തതെന്നും മറ്റുമാണ് സിപിഎം പറഞ്ഞത്. എന്നാല്‍ ഇതെല്ലാം ആസൂത്രിതമായി നേതാവിനെ രക്ഷിക്കാനുളള സിപിഎം നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നു കൂടി കോടതിയുടെ കണ്ടെത്തല്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഒന്നാം പ്രതി വിക്രമന് ജയരാജന്റെ ഏറ്റവും അടുത്ത അനുയായിരുന്നുവെന്നും ഇയാളെ ഉപയോഗിച്ച് ജയരാജന് മനോജിനെ വകവരുത്തുകയായിരുന്നുവെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇതും കോടതി പരാമര്‍ശത്തോടെ ശരിവെച്ചിരിക്കുകയാണ്.
ജയരാജന് സിബിഐ രണ്ടു തവണ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ഹാജരാകാതെ തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കി. രണ്ടു തവണയും കോടതി ജാമ്യ ഹര്‍ജി തളളി. ഇതിനു ശേഷം 25-ാം പ്രതിയായി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ടു നല്കി. തുടര്‍ന്ന് വീണ്ടും ജാമ്യത്തിനായി തലശ്ശേരി കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും ഹര്‍ജി തളളി. ഇപ്പോള്‍ ഹൈക്കോടതിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: