കണ്ണൂര്‍: രാഷ്ട്രീയവിരോധം കാരണം താല്‍ക്കാലിക വാച്ച്മാനെ പിരിച്ചുവിടാന്‍ കൈക്കൊണ്ട തീരുമാനം ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷത്തോട് ജനാധിപത്യപരമായ മര്യാദ പോലും കാണിക്കാത്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ യുഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. താല്‍ക്കാലിക വാച്ച്മാനായി ജോലി ചെയ്യുന്ന ഹംസ എന്നയാളെ പിരിച്ചുവിടാന്‍ കൈക്കൊണ്ട തീരുമാനമാണ് യോഗത്തില്‍ ബഹളത്തിനു വഴിവെച്ചത്. ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ ശുപാര്‍ശയെന്ന പേരിലാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി. ദിവ്യ തീരുമാനം വായിച്ചത്. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് മുന്‍കൂട്ടി നല്‍കിയിരുന്നില്ല. ഫെബ്രുവരി എട്ടിന് ചേര്‍ന്ന ധനകാര്യകമ്മറ്റിയുടെ റിപ്പോര്‍ട്ട് മൂന്നു ദിവസമായിട്ടും നല്‍കാതിരുന്നതിനെ പ്രതിപക്ഷാംഗം തോമസ് വര്‍ഗീസ് ചോദ്യം ചെയ്തു.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സയന്‍സ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജോലിക്കാരുണ്ടെന്നിരിക്കേ ഒരാളെ മാത്രം പിരിച്ചു വിടുന്നതിലെ അനൗചിത്യം പ്രതിപക്ഷാംഗങ്ങള്‍ ചോദ്യം ചെയ്തു. എന്നാല്‍ പ്രതിപക്ഷം പറയുന്നതിനനുസരിച്ചല്ല ഞങ്ങള്‍ ഭരിക്കുകയെന്നായിരുന്നു വൈസ്പ്രസിഡണ്ടിന്റെ മറുപടി. രാഷ്ട്രീയ പ്രേരിതമായാണ് ഭരണപക്ഷത്തിന്റെ നടപടിയെന്നാരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം യോഗം ബഹിഷ്കരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: