കണ്ണൂര്‍: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അക്രമത്തിനും പാര്‍ട്ടി ശക്തിയുപയോഗിച്ച് സത്യത്തെയും നീതിയെയും നീതി നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ധാര്‍ഷ്ട്യത്തിനും ഏറ്റ തിരിച്ചടിയാണ് എളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞകാലങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ നടന്ന നിരവധി അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഗൂഡാലോചനക്കും നേതൃത്വം കൊടുത്തത് ജയരാജനാണെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചിരിക്കുകയാണ്. ഈ കാര്യങ്ങള്‍ വളരെ മുമ്പുതന്നെ ഉന്നത അധികാരികളുടെ മുമ്പാകെ സംഘപരിവാര്‍ നേതൃത്വം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും എടുക്കാന്‍ മന്ത്രിമാരോ ഉന്നത പോലീസ് ഉദ്യോഗസ്ഥരോ തയ്യാറായിരുന്നില്ല.
കോടതി തന്നെ ജയരാജനെ കുറ്റവാളിയായി അംഗീകരിക്കുമ്പോള്‍ സംഘപരിവാറിന്റെ അജണ്ടയാണ് സിബിഐ നടപ്പിലാക്കുന്നതെന്ന് സിപിഎം ആക്ഷേപിക്കുന്നത് സ്വയം പരിഹാസ്യരാകുന്നതിന് തുല്യമാണ്. സിബിഐയുടെ അന്വേഷണം കുറ്റമറ്റതാണെന്ന് കോടതി തന്നെ സമ്മതിച്ചിരിക്കുകയാണ്.
കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ത്ത് നേരെ സിപിഎമ്മും പോലീസും ഒത്തുചേര്‍ന്ന് കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്യുകയാണ്. അടുത്ത ഭരണം സിപിഎമ്മിന്റേതാണെന്ന ധാരണയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: