പാനൂര്‍: 2014 സെപ്തംബര്‍ 1. കണ്ണൂരിലെ കരുത്തനായ ആര്‍എസ്എസ് ജില്ലാ ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ സിപിഎം കൊലയാളികള്‍ അരുംകൊല ചെയ്ത കറുത്തദിനം. സമാധാനം നിലനില്‍ക്കുന്ന കണ്ണൂരില്‍ ആസൂത്രിതമായി സിപിഎം നടത്തിയ ക്രൂരകൃത്യം. സംഘത്തിന്റെ മുതിര്‍ന്ന നേതാവിനെ നഷ്ടപ്പെട്ടിട്ടും ഒരു ചെങ്കോടി പോലും പിഴുതെറിയാതെ സംഘപ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചു. മനോജിന്റെ മരണവാറണ്ടില്‍ പങ്കുള്ളവരെ കല്തുറങ്കിലടയ്ക്കുന്നതിനു സാധ്യമായത് ചെയ്യുക എന്നതുമാത്രമായിരുന്നു നാട്ടിലെ സമാധാന കാംക്ഷികളുടെ ആവശ്യം. ഇന്നലെ സംഘപ്രവര്‍ത്തകരുടെ മനസിനേറ്റ മുറിവിന് താല്‍ക്കാലികാശ്വാസം ലഭ്യമായി. മനോജിനെ കൊല്ലാന്‍ ആയുധം നല്കി അയച്ച് കാത്തിരുന്ന പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തളളിയത് സമാധാനകാംക്ഷികളില്‍ നീതിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതായി.
സംസ്ഥാനത്ത് യുഎപിഎ ആക്ട്പ്രകാരം രജിസ്റ്റ്ര് ചെയ്ത ആദ്യ രാഷ്ട്രീയ കേസായിരുന്നു മനോജിന്റേത്. കതിരൂര്‍ വിക്രമനടക്കമുളള 16 അംഗ കൊലയാളി സംഘമായിരുന്നു മനോജിനെ ബോംബെറിഞ്ഞ് തലയറുത്ത് കൊന്നത്. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് സെപ്റ്റംബര്‍ 4 ന് ക്രൈംബ്രാഞ്ച്് ഏറ്റെടുത്തു. കേസന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു നീങ്ങിയതോടെ അന്വേഷണസംഘത്തിനു നേരെ ഭീഷണിയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയതോടെ സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമായി. ബന്ധുക്കളും, സംഘനേതൃത്വവും നല്കിയ പരാതിയിന്മേല് സംസ്ഥാനസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഒക്ടോബര്‍ 28ന് സിബിഐ കേസെറ്റെടുത്തു. അപകടം തിരിച്ചറിഞ്ഞ സിപിഎം അന്വേഷണവുമായി സഹകരിക്കുന്ന വിചിത്ര കാഴ്ചയാണ് തുടക്കത്തില്‍ കാണാന്‍ കഴിഞ്ഞത്. ഇതിനിടെ 2015 മാര്‍ച്ച് 7ന് 19 പേരെ പ്രതിചേര്‍ത്ത് ആദ്യകുറ്റപത്രം തലശേരി സെഷന്‍സ് കോടതിയില്‍ സിബിഐ നല്കി. ജൂണ്‍ 2ന് പി. ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ സിപിഎം സിബിഐക്കെതിരെ തിരിഞ്ഞു.
ചോദ്യം ചെയ്യലിനു ശേഷം കേസില്‍ പ്രതിയാകും മുന്‍പ് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയെങ്കിലും കോടതി ഹര്‍ജി തളളി. പരിയാരം മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി രക്ഷനേടാമെന്ന വ്യാമോഹവും പി.ജയരാജന്റെ ഭാഗത്തു നിന്നുമുണ്ടായി. 2016 ജനുവരി 6 ന് വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരാകാതെ ആശുപത്രിയില്‍ കിടന്ന് നാടകം കളിച്ച ജയരാജനെ സിബിഐ കേസില്‍ 25-ാംപ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കുകയായിരുന്നു. തലശേരി കോടതി ജനുവരി 19 ന് മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും തള്ളിയതോടെ ഹൈക്കോടതിയെ ശരണംപ്രാപിക്കുകയായിരുന്നു ഈ ധീരസഖാവ്. അതും ഇന്നലെ തളളിയതോടെ ഇനി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവുകയല്ലാതെ മറ്റു മാര്‍ഗമില്ലാത്ത അവസ്ഥയിലാണ് പി.ജയരാജന്. മനുഷ്യത്വം മരവിച്ച മാര്‍ക്സിസ്റ്റ് കുടിലതയ്ക്ക് അന്ത്യം വരുത്താന്‍ സംഘനേതൃത്വം കൈകൊണ്ട ജനാധിപത്യ സമീപനത്തിന്റെ വിജയമാണ് ഇപ്പോള്‍ കാണുന്നത്. പി. ജയരാജനെ ചോദ്യം ചെയ്താല്‍ ഇനി ആരൊക്കെ കുടുങ്ങുമെന്ന ആശങ്കയാണ് സിപിഎമ്മിനു നിലവിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: