കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ അഞ്ഞൂറ് വര്‍ഷത്തെ ചരിത്രം ശബ്ദ, വെളിച്ച വിന്യാസങ്ങളിലൂടെ അവതരിപ്പിച്ച് സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കാന്‍ സെന്റ് ആഞ്ചലോസ് കോട്ട ഒരുങ്ങുന്നു. പദ്ധതിയുടെ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. മാര്‍ച്ച് ആദ്യവാരം കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ നാടിന് സമര്‍പ്പിക്കും. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ മേല്‍ നോട്ടത്തില്‍ കിറ്റ്കോ മുഖേന ബാംഗളൂരു ആസ്ഥാനമായുളള സിമ്പോളിന് ടെക്നോളജീസ് ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. കോട്ടയുടെ പ്രധാന കവാടത്തിനോട് ചേര്‍ന്ന് വലതു ‘ഭാഗത്തായിട്ടായിരിക്കും ലൈറ്റ് ആന്റ് സൗണ്ട് ഷോ പ്രദര്‍ശനം നടക്കുക. ഒരു സമയം 250 പേര്‍ക്ക് കാണാനുള്ള സൗകര്യമുണ്ടായിരിക്കും. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോ എല്ലാദിവസങ്ങളിലും വൈകിട്ട് ആറു മണിക്കും 6.45 നുമായിരിക്കും പ്രദര്‍ശിപ്പിക്കുക. പാസുമുഖേനയായിരിക്കും പ്രവേശനം.
കേരളത്തിലെ ആദ്യത്തെ സ്ഥിരം ലൈറ്റ് ആന്റ് സൗണ്ട് ഷോയാണ് കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നത്. പദ്ധതിക്കും ഷോയുടെ സ്ക്രിപ്റ്റിനും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെയുടെ അംഗീകാരം നേരത്തെ ലഭിച്ചിട്ടുണ്ട്. പ്രശസ്ത സിനിമാ സംവിധായകന് ശങ്കര്‍ രാമകൃഷ്ണനാണ് ഷോയുടെ സ്ക്രിപ്റ്റ് തയ്യാറാക്കി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യയിലെതന്നെ എട്ടാമത്തെ ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിയാണ് കണ്ണൂര്‍ കോട്ടയില്‍ നടപ്പാക്കുന്നത്. ഹൈദരബാദിലെ ഗോള്‍ക്കൊണ്ട, പോര്‍ട്ട് ബ്ലയറിലെ സെല്ലുലാര്‍ ജയില്‍, രാജസ്ഥാനിലെ ഉദയപൂര്കൊട്ടാരം, കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയല്‍, ഡല്‍ഹിയിലെ ലാല്‍കില, മധ്യപ്രദേശിലെ ഗ്വാളിയോര്‍, മൈസൂര്‍ പാലസ് എന്നിവിടങ്ങളില്‍ മാത്രമാണ് നിലവില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ ഉള്ളത്. വിദേശ വിനോദസഞ്ചാരികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയില്‍ പൂര്‍ത്തിയാകുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോ കണ്ണൂരിനെ ലോക ടൂറിസം ഭൂപടത്തിലേക്ക് കൈപിടിച്ചുയര്‍ത്തും. ചരിത്രവും ഐതിഹ്യവും യുദ്ധവും പ്രണയവുമെല്ലാം ശബ്ദ, വെളിച്ച വിന്യാസങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ അത് ആസ്വാദകര്‍ക്ക് അവിസ്മരണീയമായ അനുഭവമായിരിക്കും നല്‍കുക. മൂന്ന് കോടി 58 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: