ന്യൂദല്‍ഹി: നമ്മെ വേദനയിലാക്കി ധീരസൈനികന് കടന്നുപോയെങ്കിലും അദ്ദേഹം അമരനായിരിക്കും, താങ്കളെയോര്‍ത്ത് നാം അഭിമാനം കൊള്ളും. അനുശോചന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കരസേനാമേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്, ബിജെപി അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, നിര്‍മ്മലാ സീതാരാമന്, പ്രശസ്ത ചലച്ചിത്ര ഗായിക ലതാ മങ്കേഷ്ക്കര്‍ തുടങ്ങി അനവധി പ്രമുഖര്‍ ഹനുമന്തപ്പയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
ഫെബ്രുവരി മൂന്നിനാണ് 19,600 അടി ഉയരത്തിലുള്ള സിയാച്ചിന്‍ മഞ്ഞുമലയിലെ സൈനിക പോസ്റ്റിലേക്ക് കൂറ്റന്‍ മഞ്ഞുമല അടര്‍ന്നുവീണ് ഹനുമന്തപ്പയടക്കം പത്തു സൈനികര്‍ അതിനുള്ളില്‍ അകപ്പെട്ടത്. അവരില്‍ ഒന്‍പതു പേരുടെയും മൃതദേഹങ്ങള്‍ സൈന്യം മഞ്ഞുകുഴിച്ച് പുറത്തെടുക്കുകയായിരുന്നു. മൈനസ് 45 ഡിഗ്രി താപനിലയില്‍, മഞ്ഞില്‍ 25 അടി താഴ്ചയില്‍ അകപ്പെട്ട ഹനുമന്തപ്പയെ നാലു ദിവസം മുന്‍പാണ് സൈന്യം ജീവന്റെ നേരിയ തുടിപ്പോടെ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഉടന്‍ തന്നെ വിമാനത്തില്‍ ദല്‍ഹിയില്‍ ആര്‍മി റഫറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
മൂന്നു ദിവസമായി വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനുള്ള കഠിനയത്നത്തിലായിരുന്നു. വൃക്കയുടേയും കരളിന്റെയും പ്രവര്‍ത്തനം പാടെ നിലച്ച്, രക്തസമ്മര്‍ദ്ദം വളരെ താഴ്ന്ന നിലയിലായിരുന്നു. ഇതിനു പുറമേ ന്യൂമോണിയ പിടിപെടുകയും തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം കുറയുകയും ചെയ്തതോടെ ബുധനാഴ്ച അദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളാകുകയും ഇന്നലെ രാവിലെ പതിനൊന്നേ മുക്കാലോടെ മരണം സംഭവിക്കുകയുമായിരുന്നു.
ഹനുമന്തപ്പ കോപ്പാടിന്റെ ഭൗതിക ശരീരം ഇന്ന് ജന്മനാട്ടില് സംസ്ക്കരിക്കും. ഇന്നലെ ദല്‍ഹിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മൂന്നു സൈനിക മേധാവികളും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ കര്‍ണ്ണാടകത്തിലെ ധാര്‍വാഡിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: