കൊച്ചി: എസ്എഫ്ഐക്കാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമം. സംഭവം നടന്ന് മൂന്നു ദിവസത്തിന് ശേഷം മാത്രമാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുക്കാന്‍ തയ്യാറായത്. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്ലെന്ന കാരണം പറഞ്ഞാണ് ഇത്രയും ദിവസം കേസ് പോലീസ് നീട്ടിക്കൊണ്ടു പോയത്.
എസ്എഫ്ഐ നേതാക്കളും കോളേജിലെ ഇടതുപക്ഷ സംഘടന അധ്യാപകരും ആരോപണവിധേയരായ സംഭവത്തില്‍ അവരെ സംരക്ഷിക്കുന്ന നിലപാടണ് പോലീസ് സ്വീകരിച്ചിരുന്നത്. കോളേജ് ഹോസ്റ്റലില്‍ നടന്ന സംഭവം പോലീസ് അറിയുകയും ആത്മഹത്യാക്കുറിപ്പ് ലഭിക്കുകയും ചെയ്തിട്ടും കേസുമായി മുന്നോട്ട് പോകാതിരുന്നത് സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലമാണെന്ന് പറയുന്നു.
സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ഇന്നലെ ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രയിലെത്തി മൊഴി രേഖപ്പെടുത്തിയത്. എസ്എഫ്ഐ എംജി യൂണിവേഴ്സിറ്റി ജനറല്‍ സെക്രട്ടറി കിരണ്‍രാജ്, അശ്വാന്ത്, മനു, അരുണ്‍കുമാര്‍, അധ്യാപകരായ എബ്രഹാം, മാധവന് എന്നിവരൊക്കെ തന്നെ മാനസികമായി പീഡിപ്പിച്ചതായി പോലീസിനോട് പറഞ്ഞിട്ടുള്ളതായി അറിയുന്നു.
എന്നാല്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷണവുമായി മുന്നോട്ട് പോകുമെന്നാണ് പോലീസ് പറയുന്നത്. അത്കൊണ്ട് തന്നെ സിപിഎം-എസ്എഫ്ഐ നേതാക്കള്‍ക്ക് വേണ്ടി സംഭവം നിസാരവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണം ഉയര്‍ന്ന് കഴിഞ്ഞു. വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് എതാനും ദിവസം മുമ്പ് തൃപ്പൂണിത്തുറ പോലീസില്‍ പരാതി നല്‍കിയെങ്കിലും കോളേജ് അധികൃതരുടെ അഭിപ്രായം മാത്രം കേട്ട് പോലീസ് മടങ്ങി പോകുകയാണ് ഉണ്ടായത്.
അന്ന് സംഭവത്തില്‍ കേസെടുത്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തിരുന്നുവെങ്കില്‍ സംഭവം നടക്കില്ലായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ നേരിട്ട് എത്തി കോളേജ് അധികൃതരോട് പരാതി പറഞ്ഞിട്ടും മുഖവിലക്കെടുക്കാതെ എസ്എഫ്ഐക്കാരെയും ആരോപണ വിധേയരായ അധ്യാപകരെയും സംരക്ഷിക്കുന്ന നിലപാടാണ് കോളേജ് അധികൃതര്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: