ധര്‍മ്മശാല(ഹിമാചല്‍പ്രദേശ്): തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ വിദ്യാര്‍ത്ഥിനി തനിക്കേറ്റ പീഡനങ്ങളില്‍ മനസ് തകര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ദാരുണ സംഭവം ഏതൊരു മനുഷ്യസ്നേഹിയേയും ഞെട്ടിക്കുമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍പ്രമുഖ് ജെ. നന്ദകുമാര്‍. കടുത്ത നിലപാടെടുക്കാന്‍ കുട്ടിയെ പ്രേരിപ്പിച്ചത് ഒരു വിദ്യാര്‍ത്ഥി സംഘടനയും അതിന്റെ നേതാക്കന്മാരുമാണെന്നത് സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് അഭിമാനിക്കുന്ന കേരളത്തിന് അപമാനകരമാണ്.
പുരോഗമനം വായ്ത്താരിയിലൊതുക്കുന്ന എസ്എഫ്ഐ എന്ന ഇതേ സംഘടയാണ് ഹൈദരബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ അസ്വസ്ഥതകളുടേയും പിന്നിലെന്ന് അവിടെ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മരണക്കുറിപ്പിലൂടെ വ്യക്തമായതാണ്. എസ്എഫ്ഐയുടെ ആദ്യകാല നേതാക്കളിലൊരാളും സിപിഎമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുടെ സവര്ണ്ണാഭിമുഖ്യത്തെ കുറിച്ച് വരെ രോഹിത്ത് പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിരുന്നു. തൃപ്പൂണിത്തുറ സംഭവം എസ്എഫ്ഐ പ്രതിനിധാനം ചെയ്യുന്ന ജീര്‍ണ്ണമായ വൈചാരിക വൈകൃതത്തെ കൂടുതല്‍ വെളിവാക്കുന്നു. അദ്ദേഹം പ്രസ്താവനയില്‍ തുടര്‍ന്നു.
വാക്കും പ്രവൃത്തിയും തമ്മില്‍ ഒരുവിധത്തിലും സമാനത ഇല്ലാത്ത ഈ സംഘടനയും അതിന്റെ പഴഞ്ചന്‍ പ്രത്യയശാസ്ത്രവും ആപല്‍ക്കരമായ പ്രയോഗ ശൈലിയും കാലത്തിനു നിരക്കാത്തതാണ്. പിന്നാക്ക സമൂഹത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഇക്കൂട്ടര്‍ക്ക് ദളിത് സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹ്യവുമായ ഉന്നമനത്തില്‍ ലവലേശം ആത്മാര്‍ത്ഥത ഇല്ലെന്നതാണു തൃപ്പൂണിത്തുറ സംഭവവും പയ്യന്നൂരിലെ ചിത്രലേഖ എന്ന ദളിത മഹിളയ്ക്കെതിരെ നടത്തിയ ആക്രമണവും തെളിയിക്കുന്നത്. ജനാധിപത്യവിരുദ്ധമായ കാടത്തത്തിനെതിരെ കേരളത്തിന്റെ ഉല്ബുദ്ധമനസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചു.നന്ദകുമാര്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: