തിരുവനന്തപുരം: എസ്എഫ്ഐക്കാരുടെ ഭീഷണി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ നീതിതേടി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് മുന്നിലെത്തി. വിമോചന യാത്രയുടെ സമാപന വേദിയിലെത്തിയാണ് തൃപ്പൂണിത്തുറ ആര്‍എല്‍വി മ്യൂസിക് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ നിവേദനം നല്‍കിയത്.
സിപിഎം പ്രാദേശിക നേതാക്കള്‍ പ്രതിയായ ഒരു കേസില്‍ സത്യസന്ധമായി സാക്ഷി പറഞ്ഞതാണ് തങ്ങളുടെ മകള്‍ കമ്മ്യൂണിസ്റ്റുകാരുടെ കണ്ണിലെ കരടാകാന്‍ കാരണമായതെന്ന് ആ മാതാപിതാക്കള്‍ കണ്ണീരോടെ പറയുന്നു. എസ്എഫ്ഐക്കാരുടെ നിരന്തര ഭീഷണി തന്റെ മകളുടെ ആലോചിച്ചുറപ്പിച്ച വിവാഹം പോലും മുടങ്ങാന്‍ കാരണമായി. ഇതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇടതു ഭീഷണി നിലനിന്നപ്പോള്‍ കോളേജ് അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കിയെങ്കിലും പട്ടികജാതിക്കാരുടെ പരാതിക്ക് ഒരു പരിഗണനയും നല്‍കിയില്ലെന്ന് ഇവര്‍ പറയുന്നു. വിഷയം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നുവെന്നും ഇവര്‍ക്ക് നീതി ലഭിക്കാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും നിവേദനം ഏറ്റുവാങ്ങിയ ശേഷം രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: