തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിലെന്ന് 2015 ലെ സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ മൊത്തം വായ്പയുടെ 66 ശതമാനവും ആഭ്യന്തരകടമാണെന്നും പൊതുകടം പെരുകിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2014-15 വരെയുള്ള സംസ്ഥാനത്തിന്റെ മൊത്തം വായ്പ 1,35,440 കോടി രൂപയായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ചത്.
പൊതുവിപണിയില്നിന്നുള്ളതിന് പുറമെ ആഭ്യന്തര ചെറുകിട വായ്പകളും കൂടി ചേരുന്നതാണ് പൊതുകടം. 2014-15ല്‍ ആഭ്യന്തരകടത്തിന്റെ വളര്‍ച്ചാനിരക്ക് 15.97 ശതമാനമാണ്. 2013-14ല്‍ 76,804.35 കോടിയായിരുന്ന ആഭ്യന്തരകടം 2014-15ല്‍ 89,067.91 കോടിയായി വളര്‍ന്നു. ചെറുകിട നിക്ഷേപം, പ്രോവിഡന്റ്ഫണ്ട് എന്നിവയില്‍നിന്നുള്ള വായ്പ മൊത്തം കടത്തിന്റെ 29 ശതമാനമായിട്ടുണ്ട്. 2014-15 വര്‍ഷാവസനത്തില്‍ ഇവയിലുള്ള ബാധ്യത 39,307.28 കോടിയായിട്ടുണ്ട്. 2013-14 വര്‍ഷത്തെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഇതില്‍ 3,764.77 കോടിയുടെ വര്ധനയാണുണ്ടായിട്ടുളളത്. കേന്ദ്രത്തില്‍നിന്നുള്ള വായ്പകളും മുന്‍കൂറുകളും ചേര്‍ന്നുള്ള ബാധ്യത 7,065.05 കോടിയാണ്.
കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കനത്ത ഇടിവാണ് കാണിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റബ്ബര്‍ വ്യവസായത്തിലുണ്ടായ പ്രതിസന്ധി സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ ബാധിച്ചിട്ടുണ്ട്. അതിലൂടെ നികുതിവരുമാനത്തിനും തിരിച്ചടിയുണ്ടായി. സംസ്ഥാനത്തിന്റെ വലിയ ധനകമ്മിയുടെ ഒരു പ്രധാനകാരണം വലിയ പദ്ധതികളിലുള്ള മുതല്‍ മുടക്കുമൂലം കൊണ്ടാണ്.
മൂലധനനിക്ഷേപത്തില്‍ മുന്‍കാലങ്ങളെക്കാള്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2010-11ല്‍ മൂലധന നിക്ഷേപം 3363.69 കോടിയായിരുന്നത് 2011-12, 12-13 വര്‍ധിച്ച് യഥാക്രമം 3,852.92,4, 603.29 കോടിയുമായി ഉയര്‍ന്നു. 2014-15ല്‍ ഇത് 4,254.59 കോടിയായി കുറയുകയുകയും ചെയ്തുവെന്നും സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പറയുന്നു. വളര്‍ച്ചാനിരക്ക് 2013-14ലെ 4.54 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2014-15ല്‍ 6.67 ശതമാനമായി ഉയര്‍ന്നു.
റവന്യൂവരുമാനം വര്‍ധിച്ചു. അഞ്ചുവര്‍ഷത്തിനുള്ളില്‍ റവന്യൂ ചെലവില്‍ 98 ശതമാനം വളര്‍ച്ചയുണ്ടായി. ആഭ്യന്തര ഉല്‍പ്പാദനത്തിന്റെയും വായ്പയുടെയും അനുപാതം കുറയുന്നുണ്ടെങ്കിലും വരുമാന കമ്മി സാമ്പത്തികരംഗത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവുണ്ടായപ്പോള്‍ ധനകമ്മിയില്‍ കുറവുണ്ടായി. 2013-14ല്‍ സംസ്ഥാനത്തെ റവന്യൂ കമ്മി 2.63 ശതമാനമായിരുന്നത് 2014-15ല്‍ 2.78 ശതമാനമായാണ് വര്‍ധിച്ചത്. ധനകമ്മി 2013-14ല്‍ 3.94 ആയിരുന്നത് 2014-15 ല്‍ 37.75 ശതമാനമായി കുറയ്ക്കാനായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: