കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് കോടതിയില്‍ കീഴടങ്ങി. തലശേരി സെഷന്‍സ് കോടതി ജഡ്ജി മുമ്പാകെയാണ് ജയരാജന് കീഴടങ്ങിയത്. അറസ്റ്റ് ഭയന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയായിരുന്ന ജയരാജന്.
വ്യാഴാഴ്ചയാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇന്ന് രാവിലെ പത്തര മണിയോടെ ആംബുലന്‍സിലാണ് ജയരാജന് തലശേരി കോടതിയിലെത്തിയത്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എമ്മിലെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തനിക്കെതിരായ കേസെന്നും ജയരാജന് പറഞ്ഞു.
തനിക്കെതിരായ കേസിന് പിന്നില്‍ ആര്.എസ്.എസിന്റെ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടതിനാലാണ് തനിക്കെതിരെ യു.എ.പി.എ നിയമം ചുമത്തിയതെന്നും ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. ജയരാജന്റെ അറസ്റ്റ് അനിവാര്യമാണെന്ന് കാണിച്ച് കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
പി ജയരാജനല്ലാതെ മറ്റാര്‍ക്കും മനോജിനോട് വൈരാഗ്യമുണ്ടായിരുന്നില്ല, നിയമം എല്ലാവര്ക്കും ഒരുപോലെ, പ്രതിയുടെ പദവി ഒരു പ്രശ്നമല്ലെന്നും കോടതി പരാമര്‍ശം ഉണ്ടായിരുന്നു. ക്രൂരമായ കൊലപാതകമാണ്, കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.
ജയരാജനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു സിബിഐ ആവശ്യം. കതിരൂര്‍ മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം ജയരാജനാണ്, കേസില്‍ ജയരാജന് നേരിട്ട് പങ്കുണ്ടെന്നും സിബിഐ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പല മൃഗിയ കൊലപാതകങ്ങളിലൂം ജയരാജന് പങ്കുണ്ടെന്ന പരാമര്‍ശവും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
നേരത്തെ തലശേരി സെഷന്‍സ് കോടതി മൂന്ന് തവണ ജയരാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: