തലശ്ശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊന്ന കേസിലെ പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് കോടതിയില്‍ കീഴടങ്ങി. ഇന്നലെ രാവിലെ 11 മണിയോടെ തലശ്ശേരി സെഷന്‍സ് കോടതി മുമ്പാകെ കീഴടങ്ങിയ ജയരാജനെ ജഡ്ജ് വി.ജി. അനില്‍കുമാര്‍ 30 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ജയരാജന് ഇന്നലെ കോടതിയില്‍ ഹാജരായത്.
പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്ന ജയരാജന് ഡിസ്ചാര്‍ജ്വാങ്ങി കണ്ണൂര്‍ എകെജി ഹോസ്പിറ്റലിന്റെ ആംബുലന്‍സിലാണ് കോടതിയിലെത്തിയത്. ഇന്നലെ കോടതി കൂടിയ ശേഷം ആദ്യം പരിഗണിച്ചത് ജയരാജന്റെ കേസായിരുന്നു. തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ജയരാജന് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ജയില്‍ സൂപ്രണ്ടിന് ഈ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ പ്രതികരണം.
റിമാന്റ് ചെയ്ത ജയരാജനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മെഡിക്കല്‍ പരിശോധനക്ക് ശേഷം മൂന്ന് മണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. തുടര്‍ന്ന് ചികിത്സാ ആവശ്യത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് സിബിഐ സംഘം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.കെ.വിശ്വന് ഹാജരായി.
അറസ്റ്റു ഭയന്ന് ആശുപത്രിയില്‍ കിടക്കുകയായിരുന്നു ജയരാജന് ഇതുവരെ. ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് ഉറപ്പായിരുന്നു. അത്തരമൊരു നാണക്കേട് ഒഴിവാക്കാനാണ് കീഴടങ്ങല്‍. വൈകാതെ ടി.പി. ചന്ദ്രശേഖരന് കേസും സിബിഐക്ക് വിടുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ അതിലും ജയരാജന് പ്രതിയാകുമെന്ന് പാര്‍ട്ടിക്ക് ആശങ്കയുണ്ട്. അരിയില്‍ ഷുക്കൂര്‍ വധക്കേസിലും ജയരാജന് പ്രതിയാണ്.
തളിപ്പറമ്പ് പ്രദേശത്തുകൂടി യാത്രചെയ്യുകയായിരുന്ന പി.ജയരാജന്റെ വാഹനത്തിന് സമീപത്തുകൂടി ഓടിപ്പോയത് അരിയില്‍ ഷുക്കൂറാണെന്ന സംശയത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഈ പതിനേഴ്കാരനെ സിപിഎം സംഘം പരസ്യവിചാരണ നടത്തി കഴുത്തറുത്ത് കൊന്നത്. നിരവധി കൊലക്കേസില്‍ പ്രതിയായ ജയരാജന് ഇരുമ്പഴിക്കുള്ളിലായാല് നാട്ടില്‍ അത് ശാന്തി പുലരാന്‍ ഉപകരിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: