ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ മുതിര്‍ന്ന അഭിഭാഷകന് രാജു രാമചന്ദ്രനെ സുപ്രീംകോടതി അമിക്കസ്ക്യൂറിയായി നിയമിച്ചു. അഭിഭാഷകനായ കെ. രാമമൂര്‍ത്തിയെ അമിക്കസ്ക്യൂറിയായി നിയമിച്ചതിന് പുറമേയാണ് രാജു രാമചന്ദ്രനെക്കൂടി നിയമിച്ചത്. ഭരണഘടന രൂപീകരിക്കുന്നതിന് മുമ്പാണോ സ്ത്രീ പ്രവേശനം വിലക്കിക്കൊണ്ടുള്ള ആചാരം ഉണ്ടായതെന്ന കാര്യം പരിശോധിക്കുമെന്ന് കേസ് പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കി.
ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് അനുവാദമില്ലെന്ന ആചാരം ചോദ്യം ചെയ്ത് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയുടെ ഭാഗമായാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. ഭഗവാന് ആണ്‍പെണ്‍ വ്യത്യാസമില്ലെന്നും ഭഗവദ്ഗീതയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.
സ്ത്രീ പ്രവേശനം നിഷേധിക്കുന്നതു സംബന്ധിച്ച ഭരണഘടനാ പ്രശ്നം മാത്രമാണ് സുപ്രീംകോടതി പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം നിഷേധിച്ച ആചാരം എന്നുമുതലാണ് ആരംഭിച്ചതെന്ന് കോടതി ആരാഞ്ഞു. വൈകാരികമായ വാദങ്ങള്‍ കേള്‍ക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കേസില്‍ ആഴത്തിലുള്ള വിശകലനം നടത്തേണ്ടതുണ്ടെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ നിലപാടറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ദേവസ്വംബോര്‍ഡിന് കോടതി ആറാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: