കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ അസ്വഭാവിക രീതിയില്‍ മരിച്ച സംഭവങ്ങളെ കുറിച്ച് അന്വേഷണമോ നടപടിയോ ഇല്ല. 2011 ഏപ്രില്‍ ഒന്നു മുതല്‍ 2015 ഡിസംബര്‍ വരെ സെന്‍ട്രല്‍ ജയിലുകളിലും, ജില്ലാ-സബ് ജയിലുകളിലായി 200 പേര് മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ 197 പേര് പുരുഷന്മാരും മൂന്നുപേര്‍ സ്ത്രീകളുമാണ്.
പുരുഷന്മാരില് 23 പേര് അസ്വഭാവികമായ രീതിയിലാണ് മരിച്ചിരിക്കുന്നത്. എന്നാല്‍ നാളിതുവരെയായിട്ടും മരണ കാരണങ്ങളെകുറിച്ച് ജയിലധികൃതരോ, പോലീസോ അന്വേഷണം നടത്തുകയോ അരുടെയും പേരില്‍ നടപടിയെടുക്കുക്കയോ ചെയ്തിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
ജയിലുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന ഗുരുതരമായ ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത്വന്നിരിക്കുന്നത്. ജയിലുകളില്‍ മരിക്കുന്നവരില്‍ ഭൂരിഭാഗവും മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നുള്ള അസുഖം മൂലമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതോടൊപ്പം വേണ്ടത്ര ചികിത്സ ലഭിക്കാതെയും നിരവധി പേര് മരിച്ചിട്ടുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ 2014 ല്‍ ഒരാഴ്ചക്കിടെ കൃത്യമായ ചികിത്സ ലഭിക്കാതെ രണ്ട് പേര് മരിച്ചിരുന്നു.
മഞ്ഞപ്പിത്തം മൂലമാണ് ഇവര്‍ മരിച്ചത്. എന്നാല്‍ അവര്‍ക്ക് വേണ്ട സമയത്ത് ചികിത്സ നല്‍കാതിരുന്നതാണ് മരണ കാരണം. ഈ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ജില്ലാ ജഡ്ജിയുമെല്ലാം ജയിലിലെത്തി പരിശോധന നടത്തി വീഴ്ച കണ്ടെത്തിയതാണ്. എന്നിട്ടും നടപടി ഉണ്ടായിട്ടില്ല.
200 പേരില്‍ ഏറ്റവും കൂടുതല്‍ പേര് മരിച്ചത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്. 2011 ഏപ്രില്‍ ഒന്നു മുതല്‍ 2015 ഡിസംബര്‍ വരെ കാലയളവില്‍ 52 പേരാണ് മരിച്ചത്. കണ്ണൂരില്‍ 32 പേരും വിയ്യൂരില്‍ 21 പേരും മരിച്ചിരുന്നു. ബാക്കിയുള്ളവര്‍ വിവിധ ജില്ലാ-സബ് ജയിലുകളിലാണ്. മരിച്ചവരില്‍ 56 പേര് റിമാന്റ് പ്രതികളാണ്.
ജയിലില്‍ വെച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്കുന്ന സഹായവിതരണവും കാര്യക്ഷമമല്ല. 17 പേര്‍ക്ക് മാത്രമാണ് ഇതുവരെ ധനസഹായം നല്‍കിയിരിക്കുന്നത്. 60,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെയാണ് നല്‍കിയതെന്ന് വിവരാവകാശ പ്രവര്ത്തകന് രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകളില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: