പാനൂര്‍: പി.ജയരാജന് ഒടുവില്‍ നിയമത്തിനു മുന്നില്‍ കീഴടങ്ങി. സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ ഒളിച്ചോട്ടത്തിനു പരിസമാപ്തിയായിരുന്നു ഇന്നലെ. ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഗത്യന്തരമില്ലാതെ ആശുപത്രിവാസ നാടകം അവസാനിപ്പിച്ച് കോടതിയില്‍ കീഴടങ്ങുകയായിരുന്നു പി.ജയരാജന്.
കൊല്ലാനും കൊല്ലിക്കാനും സ്വയംപ്രഖ്യാപിത നാട്ടുരാജാവായി വാണരുളിയ അതികായന്റെ പതനത്തിനു പിന്നില്‍ ഒരുപാടു കുടുംബങ്ങളുടെ കണ്ണീരിന്റെ നനവുണ്ട്. കതിരൂര്‍ മനോജിനെ കൊല്ലാന്‍ ആയുധം നല്കി തന്റെ ഉറ്റമിത്രമായ വിക്രമനെ പറഞ്ഞുവിട്ടത് ജയരാജനാണെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കതിരൂരെന്ന രാവണന്‍കോട്ടയിലെ കാട്ടാളഭരണരീതിയെ ചെറുത്തു നിന്ന സ്വയംസേവകനായിരുന്നു മനോജ്.
1997 മുതല്‍ മനോജിന്റെ രക്തത്തിനായി ദാഹിച്ചു നടന്ന ജയരാജന്, 2014 സപ്തംബര്‍ ഒന്നിന് വിക്രമനെന്ന കൊടുംക്രിമിനലിനെ ഉപയോഗിച്ചാണ് മനോജിനെ ഇല്ലായ്മ ചെയ്തത്. പി.ജയരാജന് ഇദംപ്രഥമായി നടത്തിയ അരുംകൊലയല്ല മനോജിന്റെത്. 1994ല്‍ കൂത്തുപറമ്പ് ടൗണില്‍ വെച്ച് കൊലപ്പെടുത്തിയ ആര്‍എസ്എസ് നേതാവ് പി. പി.മോഹനന്, 2013ല്‍ തളിപ്പറമ്പിലെ യൂത്ത്ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍ വധങ്ങളില് പ്രതിയായ പി.ജയരാജന് മറ്റു കേസുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ടത് അധികാരത്തിന്റെ ഇടപെടലിലായിരുന്നു.
1999 ല്‍ നടന്ന കെ.ടി.ജയകൃഷ്ണന് വധത്തിലെ പ്രധാനസൂത്രധാരനായിരുന്നു ഇയാള്‍. 2012ല്‍ വടകര ഒഞ്ചിയത്തു കൊല്ലപ്പെട്ട ടി.പി.വധത്തിലെ ആസൂത്രണബുദ്ധിയും പി.ജയരാജനായിരുന്നു. ഈ കേസുകളില്‍ സിബിഐ അന്വേഷണം വന്നാല്‍ അണിയറ രഹസ്യങ്ങള്‍ പുറത്താവും.
എതിരാളികളെ സായുധമായി നേരിടുകയെന്ന പ്രാകൃതശൈലിയാണ് ജയരാജന് പിന്തുടര്ന്നത്. അതിനാല്‍ സിപിഎം പ്രവര്‍ത്തകരായ യുവാക്കളില്‍ വന്‍സ്വാധീനമുണ്ടാക്കാനും ഇയാള്‍ക്കു സാധിച്ചു. 1999 ല്‍ നടന്ന അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പി.ജയരാജന് കതിരൂരില്‍ നിന്നും ഓടിയൊളിച്ച് പാട്യം ഓട്ടച്ചിമാക്കൂലില്‍ താമസിച്ചു കൊണ്ടായിരുന്നു പിന്നീട് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.
1999 ഡിസംബര്‍ 1 ന് കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ കൊല്ലാന്‍ വിക്രമന്, പ്രഭുലാല്‍, ടി.കെ.രജീഷ് എന്നിവരെ ആയുധം നല്കി അയച്ച് തുടങ്ങിയ കുരുതിയില് പിടഞ്ഞു വീണത് നിരവധി ജീവനുകളായിരുന്നു. രണ്ടായിരത്തില്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ഒന്നാം ബലിദാനദിന പരിപാടി കഴിഞ്ഞ് പാനൂരില്‍ നിന്നും മടങ്ങി പോകുന്ന ബസുകള്‍ക്ക് നേരെ അക്രമമുണ്ടായതും ഓട്ടച്ചിമാക്കൂലില്‍ വെച്ചായിരുന്നു. തുടര്‍ന്നു നടന്ന സംഘര്‍ഷത്തിലും നിരപരാധികളായ ഒരുപാട് ജീവനുകള്‍ നഷ്ടപ്പെട്ടു.
99തിനു ശേഷമുളള രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിച്ചാല്‍ പി.ജയരാജന്റെ പങ്ക് തെളിയും. മനോജിന്റെ കൊല ആസൂത്രണം ചെയ്യുന്ന വേളയില്‍ തന്നെ തന്റെ കരാള മുഖം മറയ്ക്കാന്രോഗികള്ക്കായി ഐആര്‍പിസി പദ്ധതി, കണ്ടല്‍കാടുകള്‍, പുഴകള്‍ സംരക്ഷിക്കാന്‍ പരിസ്ഥിതി സൗഹാര്‍ദ്ധ പദ്ധതി, വിഷമില്ലാത്ത പച്ചക്കറി കൃഷി തുടങ്ങിയ പരിപാടികളുമായി മുന്നോട്ടൂ നീങ്ങി.
അന്വേഷണ സംഘത്തിന് ഭീഷണി
കണ്ണൂര്‍: മനോജ് വധക്കേസിലെ അന്വേഷണ സംഘത്തിനെതിരെ ഭീഷണിയുമായി സിപിഎം. ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജിലാണ് സിബിഐ ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
”കാലം എന്നും ഇങ്ങിനെയായിരിക്കില്ലെന്നും മാറിവരുന്ന കാലം ഈ വഞ്ചനക്ക് സിബിഐ മേധാവികളെക്കൊണ്ടുതന്നെ ഉത്തരം പറയിപ്പിക്കുമെന്നും അവര്‍ അറിഞ്ഞിരുന്നാല്‍ നന്ന്. ഐപിഎസ് ഓഫീസറായ ലക്ഷ്മണക്കും മറ്റും ഉണ്ടായ അനുഭവം ഇപ്പോഴത്തെ സിബിഐ മേധാവികള്‍ക്ക് ഒരുപക്ഷേ അറിയുമായിരിക്കില്ല’ എന്നും ദേശാഭിമാനി ഭീഷണിപ്പെടുത്തുന്നു. ജയരാജന്റെ അറസ്റ്റ് മത നിരപേക്ഷതയുടെ അടിവേരറുക്കുമെന്നും ദേശാഭിമാനി പറയുന്നു. എന്നാല്‍ കൊലക്കേസിലെ പ്രതിയെ കോടതി ജയിലിലടക്കുമ്പോള്‍ എങ്ങിനെയാണ് മതനിരപേക്ഷതക്ക് വെല്ലുവിളിയാകുക എന്ന് ദേശാഭിമാനി വ്യക്തമാക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: