വിനോജി കെ വി
ഏലപ്പാറ: ഇന്ന് ലോക റേഡിയോ ദിനം. 1946 ഫെബ്രുവരി 13 ന് ഐക്യരാഷ്ട്ര സഭ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചതിന്റെ ആദരവ് സൂചികമായാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 13-ാം തീയതി ലോക റേഡിയോ ദിനമായി ആചരിച്ച് വരുന്നത്. 2013 ല്‍ നടന്ന യുനസ്കോയുടെ സമ്മേളനത്തിലാണ് ഇത് സബന്ധിച്ച് തീരുമാനം ഉണ്ടായത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ സന്ദേശങ്ങള്‍ കൈമാറാനും ലോകത്തിലുള്ള ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുവാനും ഉള്ള വിലകുറഞ്ഞ ഒരു ഉപകരണമായിരുന്നു റേഡിയോ. അടിയന്തിരാവസ്ഥക്കാലത്തും മറ്റ് പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്ന കാലത്തും ജനങ്ങളുടെ ഇടയില്‍ ഈ വിവരങ്ങള്‍ എത്തിക്കുവാനും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുവാനും സഹായിച്ചത് റേഡിയോ എന്ന ഉപകരണമായിരുന്നു. ഈ വര്‍ഷം മുതല്‍ ആരംഭിച്ച ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ വിജയത്തിലേക്ക് നയിക്കുവാന്‍ റേഡിയോ ഉപയോഗപ്രദമാകും. അടിയന്തിരാവസ്ഥാകാലത്തും ദുരന്തകാലത്തും കൃത്യസമയത്ത് റേഡിയോ എന്നതാണ് റേഡിയോ ദിനമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ ആപ്തവാക്യം. ആഗോളതലത്തില്‍ ഈ ദിനാചരണത്തിന്റെ ഭാഗമായി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുക, ദൃശ്യശ്രവണ മാധ്യമങ്ങളെ ഉപയോഗിച്ച് സന്ദേശങ്ങള്‍ ലോകനേതാക്കളില്‍ എത്തിക്കുക, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ആണ് യുനസ്കോ തീരുമാനിച്ചിരിക്കുന്നത്. 1923 ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്. റേഡിയോ ക്ലബ്ബ് ഓഫ് ബോംബെ എന്നാണ് ഈ സംപ്രേക്ഷണത്തിന് പേര് നല്‍കിയിരുന്നത്. പിന്നീട് 1927 ജൂലൈ 23 ന് ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയായി ഇത് മാറ്റി ഓള് ഇന്ത്യാ റേഡിയോ എന്ന് 1956 വരെ അറിയപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ആകാശവാണി എന്ന പുതിയ നാമത്തില്‍ റേഡിയോ ജന ഹൃദയങ്ങളില്‍ ഇടം പിടിച്ചു. ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ ഇന്നത്തെ തലമുറയ്ക്ക് റേഡിയോ എന്ന ഉപകരണം അന്യമായിരിക്കുകയാണെങ്കിലും റേഡിയോയിലെ വാര്‍ത്ത കേള്‍ക്കുന്നത് കൗതകമായി കാണുന്ന ഒരു തലമുറയെ ഇന്നും സമൂഹത്തില്‍ കാണുവാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: