തൃശൂര്‍: കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നിയമ ഭേദഗതി ഉപേക്ഷിക്കണമെന്ന് ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി വൃജേഷ് ഉപാദ്ധ്യായ. തൃശൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാവസായിക വളര്‍ച്ച ത്വരിതപ്പെടുത്താനാണ് തൊഴില്‍ നിയമം ഭേദഗതി ചെയ്യുന്നത് എന്ന അവകാശവാദം ശരിയല്ല. രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങളുടെ കാര്യത്തില്‍ ബിഎംഎസ്സ് ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ഉപാദ്ധ്യായ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് 27ന് കേന്ദ്രസര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കണം. ബോണസ്സ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച സബ് കമ്മിറ്റി പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാവസായിക മേഖലയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മറ്റു ട്രേഡ് യൂണിയനുകളുമായി ചേര്‍ന്ന് ബിഎംഎസ് പദ്ധതി ആവിഷ്കരിക്കും. ബിഎംഎസ്സ് കേന്ദ്രസര്‍ക്കാരിന് എതിരല്ല. പുതിയ സര്‍ക്കാര്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ തിരുത്തലുകള്‍ ആവശ്യമാണ്. പാര്‍ലമെന്റ് പ്രവര്‍ത്തിക്കാത്തതു മൂലമാണ് പലകാര്യങ്ങളിലും തീരുമാനം വൈകുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് തൊഴിലാളി സംഘടനകളുടെ പരിധിയില്‍ വരുന്ന കാര്യമല്ല.
കേന്ദ്രധനകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥ മേധാവിത്വമാണ് നിലനില്‍ക്കുന്നതെന്നും വൃജേഷ് ഉപാദ്ധ്യായ പറഞ്ഞു. ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ.സജിനാരായണന്‍, ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എന്‍.എം. സുകുമാരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എ.സി.കൃഷ്ണന്, ജില്ലാ സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണന് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: