അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് എന്ന പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഒരു നീണ്ട പ്രബന്ധം അവതരിപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇതുവരെ രൂപംകൊണ്ട 20 മന്ത്രിസഭകളില്‍ ഒരു ധനമന്ത്രിയും ഇത്രയും ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗം നടത്തിയിട്ടില്ല. പ്രസംഗത്തില്‍ പറഞ്ഞതെല്ലാം സാങ്കല്‍പികമായതിനാല്‍ ഉമ്മന്‍ചാണ്ടിയുടെ ശ്രമം വൃഥാവ്യായാമം എന്നേ പറയാന്‍ പറ്റൂ. 462 ഇനം തിരിച്ച 87 പേജില്‍ നിരത്തിയ പ്രബന്ധപ്രകാരം വരുന്ന സാമ്പത്തിക വര്‍ഷം 24000 കോടി രൂപയുടെ വാര്‍ഷിക പദ്ധതികളാണത്രേ നടപ്പാക്കാന്‍ പോകുന്നത്. ഇതിനുപുറമേ കേന്ദ്രസര്‍ക്കാരിന്റെ 6534.17 രൂപയുടെ വിഹിതവും പ്രതീക്ഷിക്കുകയാണ്. എന്നാല്‍ നടപ്പുസാമ്പത്തിക വര്‍ഷത്തെ നേട്ടങ്ങളായി കൊട്ടിഘോഷിച്ചിരിക്കുന്നത് ഒരു ദശാബ്ദങ്ങള്‍ക്ക് മുമ്പെങ്കിലും തുടങ്ങിയ പദ്ധതികളാണ്.
കണ്ണൂര്‍ വിമാനത്താവളം, കൊച്ചിമെട്രോ, വിഴിഞ്ഞം പദ്ധതി എന്നിവ എങ്ങനെ ഈ സര്‍ക്കാരിന്റെമാത്രം നേട്ടമായി കാണാന്‍ കഴിയുന്നുവെന്ന ചോദ്യം പ്രസക്തമാണ്. ഗര്‍ഭിണിയെ കല്യാണം കഴിച്ചയാളുടെ അവകാശവാദംപോലെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ളതെന്ന വിമര്‍ശനം വന്നാല്‍ അത്ഭുതമില്ല. വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടായി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സര്‍ക്കാരായിരുന്നു തുടര്‍ച്ചയായി രണ്ടുതവണ. കേരളത്തില്‍നിന്നും എട്ട് മന്ത്രിമാരുമുണ്ടായിരുന്നു. എന്നിട്ടും ആവശ്യമായ അനുമതി നല്കി വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ല. നരേന്ദ്രമോദി സര്‍ക്കാരാണ് അന്തിമാനുമതി നല്കി പണവും അനുവദിച്ചത്.അതെങ്കിലും പ്രസംഗത്തില്‍ പറയാമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല കേന്ദ്രത്തിന് പഴിയയും.
കഴിഞ്ഞ അഞ്ചുവര്‍ഷം എല്ലാ പ്രതിസന്ധികളിലും യുഡിഎഫിനോടൊപ്പം ഉറച്ചുനിന്ന ജനങ്ങള്‍ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് ഉമ്മന്‍ചാണ്ടി പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധികള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയതാണ്. ആ സര്‍ക്കാരിന് ജനങ്ങളൊന്നാകെ പിന്തുണ നല്കി എന്ന വാദം ശരിയല്ല. അങ്ങനെയായിരുന്നെങ്കില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഭൂരിപക്ഷം സീറ്റും നേടുമായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജനങ്ങള്‍ സര്‍ക്കാരിനെതിരായ വികാരം പ്രകടിപ്പിച്ചതാണ്. ജനങ്ങളോടല്ല യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടി നന്ദി പറയേണ്ടത്. സിപിഎമ്മിനോടും ഇടതുഎംഎല്എമാരോടുമാണ്. നൂല്പാലം പോലെ ഭൂരിപക്ഷത്തിലിരുന്ന സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയായിരുന്നു.
പരസ്പരം സഹായിച്ചും തലോടിയുമാണ് ഇരുപക്ഷവും കഴിഞ്ഞ അഞ്ചുവര്‍ഷവും തള്ളിനീക്കിയത്. രാഷ്ട്രീയ സദാചാരവും ധാര്‍മ്മികതയും തൊട്ടുതീണ്ടാത്ത യുഡിഎഫിനെ തുറന്നു കാണിക്കുന്നതിന് ദയനീയമായി പരാജയപ്പെട്ട പ്രതിപക്ഷത്തിന്റെ സഹായത്തിലാണ് ഈ സര്‍ക്കാര്‍ നിലനിന്നത്. അഴിമതിയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെങ്കില്‍ അക്രമ രാഷ്ട്രീയമാണ് സിപിഎമ്മിന്റെ തനിസ്വരൂപം. ഇക്കാര്യത്തില്‍ പരസ്പര സഹായം ഈ സര്‍ക്കാരിനെ നിലനിര്‍ത്തി. പ്രതിപക്ഷത്തിന്റെ സഹകരണത്തിനും സഹായത്തിനും ഉമ്മന്‍ചാണ്ടി പ്രതിപക്ഷത്തോട് നന്ദി പറഞ്ഞതും കേള്‍ക്കാനായല്ലോ.
കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമില്ലാതെ ഉഴലുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. സ്വതന്ത്ര ഭാരതത്തില്‍ വ്യക്തമായ ലക്ഷ്യബോധത്തോടെ ഓരോ ചുവടുംവച്ച അപൂര്‍വ്വം പ്രധാനമന്ത്രിമാരെയുള്ളൂ. അതില്‍ ഒന്നാംസ്ഥാനമാണ് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളത്. മോദിസര്‍ക്കാരിന്റെ ലക്ഷ്യം ലോകത്തില്‍ തന്നെ പ്രഥമഗണനീയ രാജ്യമായി ഭാരതത്തെ മാറ്റുക എന്നതാണ്. ആരോടും പ്രീണനമില്ലാതെ എല്ലാവര്ക്കും തുല്യനീതി ഉറപ്പുനല്‍കുന്ന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് അടിസ്ഥാന വിഭാഗത്തിനാണ്.
സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്ക് ആദ്യപരിഗണന പാവപ്പെട്ടവനാണെന്നാണ് മോദിസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അവിടെ ജാതിയില്ല മതമില്ല. പട്ടിണിക്ക് വര്‍ണവും വര്‍ഗവുമില്ല. ഇത് മനസ്സിലാക്കി ആവിഷ്ക്കരിച്ച പദ്ധതികളാണ് പലതും കേരളത്തിന്റെ മികച്ച പദ്ധതിയായി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചിട്ടുള്ളത്. അഴിമതിക്കേസുകളില്‍ കീഴ്കോടതികളില്‍ നിന്നും പ്രതികൂല വിധിയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉണ്ടായിട്ടുള്ളത്. ആ വിധികള്‍ മാത്രം മതി മുഖ്യമന്ത്രിക്ക് രാജിവയ്ക്കാന്‍. എന്നാല്‍ ഹൈക്കോടതി സ്റ്റേ നല്കിയതുകൊണ്ടുമാത്രമാണ് ഈ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.
സ്റ്റേ സര്‍ക്കാരിന്റെ ടോക്കണ്‍ ബജറ്റ്. അതാണ് ഉമ്മന്‍ചാണ്ടി വായിച്ചത.് സ്വപ്ന പദ്ധതികള്‍ക്കെല്ലാം ടോക്കണ്‍ തുകയാണ് നീക്കിവച്ചത്. കേന്ദ്രം കനിഞ്ഞാലെ ആ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകൂ. എന്നിട്ടും കേന്ദ്രത്തെ പഴിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നന്ദികേടാണ്. മറ്റൊരുകാലത്തുമില്ലാത്ത അനുഭാവ നിലപാടാണ് ഇന്ന് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്. ഗ്രാമവികസനത്തിനും റോഡ് നിര്മ്മാണത്തിനുമാണല്ലോ ഉമ്മന്‍ചാണ്ടി കൂടുതല്‍ തുക നീക്കി വയ്ക്കുന്നതായി പറഞ്ഞത്. ഇതിനുള്ള പണം എവിടെ നിന്നാണ്? 34000 കോടി രൂപ കേരളത്തിലെ അടിസ്ഥാന വികസനത്തിന് നല്‍കാമെന്ന കേന്ദ്രത്തിന്റെ വാക്ക് വിസ്മരിക്കാമോ? കേരളം മുഖ്യമന്ത്രി പറയുംപോലെ വികസനത്തിലേക്ക് നീങ്ങുന്നുവെങ്കില്‍ അത് ദല്‍ഹിയിലെ ഭരണമാറ്റത്തിന് ശേഷമാണെന്നെങ്കിലും ഓര്‍ക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: