ധാര്‍മ്മികതയും ഗുരുത്വവും പഠിക്കാതെ വളരുന്ന ഒരു തലമുറയെ സൃഷ്ടിക്കുക എന്നത് മാര്‍ക്സിറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തെയും നയമാണ്. അതിനുവേണ്ടിയാണ് എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്ക് അവര്‍ രൂപംകൊടുത്തത്. മുന്‍ അംബാസഡറും വിദ്യാഭ്യാസ വിചക്ഷണനുമായ ടി.പി.ശ്രീനിവാസനെന്ന ഗുരുവിനെ നടുറോഡിലിട്ട് കൂട്ടംചേര്‍ന്നു ആക്രമിക്കുകയും കരണത്തടിച്ച് വീഴ്ത്തുകയും ചെയ്ത എസ്എഫ്ഐയുടെ നടപടി അപലപനീയം എന്നല്ല പറയേണ്ടത് പിതൃശൂന്യം എന്നാണ്.
ഗുരു പിതൃതുല്യനാണ്. ഗുരുവിനെ തല്ലി കലിതീര്‍ക്കുവാന്‍ കുട്ടികളെ പഠിപ്പിക്കുന്ന മാര്‍ക്സിസ്റ്റ് സമീപനം ഇന്നു തുടങ്ങിയതല്ല. ഈ ലേഖകന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കൊല്ലത്തെ പില്ക്കാലത്ത് പ്രശസ്തനായി മാറിയ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനൊടൊപ്പം (അന്ന് സ്റ്റുഡന്റ് ഫെഡറേഷന്റെ സ്കൂള്‍ നേതാവായിരുന്ന) കൊല്ലത്തെ സിപിഎം പാര്‍ട്ടി ഓഫീസില്‍ പോയി. പാര്‍ട്ടി ഓഫീസിന്റെ പൂമുഖത്ത് ഒരു വലിയ പ്ലേറ്റില്‍ ബീഡികളും തീപ്പെട്ടിയും ഉണ്ടായിരുന്നു. മുതിര്‍ന്ന ചില സിപിഎം പ്രവര്‍ത്തകരും അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ പിതാവിനെക്കാളും പ്രായമുള്ള അവരുടെ മുന്നില്‍വച്ച് എന്നോടൊപ്പം വന്ന കുട്ടികള്‍ ബീഡി കത്തിച്ചു വലിച്ചു. ഒരെണ്ണം എടുത്ത് വലിച്ചുകൂടെ എന്ന് മദ്ധ്യവയസ്കനായ മറ്റൊരു പ്രവര്ത്തകന് എന്നോട് ചോദിച്ചു.
നാളത്തെ സമരത്തിന് എത്ര ട്രന്‍സ്പോര്‍ട്ട് ബസിന് കല്ലെറിയാനാണ് പ്ലാന്‍,അടുത്ത ചോദ്യം. ഒരൊറ്റ ബസും ഓടരുത്. കുട്ടികളെ എങ്ങനെയാണ് ഇക്കൂട്ടര്‍ വഴിതെറ്റിക്കുന്നതെന്ന് ഞാന്‍ കണ്ടു.
അക്കാലത്ത് എസ്എന്‍ കോളേജില്‍ ഇടതുചായ്വുള്ള അദ്ധ്യാപക സംഘടന സമരം പ്രഖ്യാപിച്ചിരുന്നു. എസ്എന്‍ ട്രസ്റ്റ് മാനേജ്മെന്റിനെതിരെയുള്ള സമരമായിരുന്നു അത്. സമരം ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുവാനുള്ളത് എന്നത് സത്യം തന്നെ. എന്നാല്‍ സമരാനുകൂല അദ്ധ്യാപകരും സിപിഎമ്മും സമരം വിജയിപ്പിക്കാന്‍ അവലംബിച്ച മാര്‍ഗ്ഗവും അത്യന്തം ഹീനമായിരുന്നു. സിപിഎം നേതാക്കളും അദ്ധ്യാപകരം സമരം വിജയിപ്പിക്കാന്‍ എസ്എഫിന്റെ പിന്തുണ തേടി. പ്രീ-ഡിഗ്രിക്കും ഡിഗ്രിക്കും പഠിക്കുന്ന എസ്എഫിന്റെ പ്രവര്‍ത്തകരെ രംഗത്തിറക്കി.
സമരം പൊളിക്കാന്‍ എസ്എന്‍ മാനേജ്മെന്റിനെ അനുകൂലിക്കുന്ന ഒരുക്കൂട്ടം അദ്ധ്യാപകരും രംഗത്തിറങ്ങി. അവര്‍ സമരകാലഘട്ടത്തില്‍ പഠിപ്പിക്കാന്‍ ക്ലാസില്‍ കയറുമെന്ന് പ്രഖ്യാപിച്ചു. സമരം പരാജയപ്പെടുമെന്ന അവസ്ഥയും സംജാതമായി. ജോലിക്ക് ഹാജരായി രജിസ്റ്ററില്‍ ഒപ്പിടാന്‍ വരുന്ന അദ്ധ്യാപകരെ തടയാന്‍ സിപിഎം നേതൃത്വം എസ്എഫിന്റെ കുട്ടികളെ സജ്ജരാക്കി. തോക്കിന് കുഴലിലൂടെ വിപ്ലവം വരുത്തുന്നത് ധീരരക്തസാക്ഷികളുടെ ചോരയാല്‍ നിറംപകര്‍ന്ന ചെങ്കോടി പിടിച്ചുകൊണ്ട് ടി.പി.ശ്രീനിവാസന് സാറിനെ ആക്രമിച്ചതുപോലെ ഒരു അക്രമണത്തിന് അന്നത്തെ എസ്എഫ്കാര്‍ തയാറായി.
ശ്രീനിവാസനെ കരണത്തടിച്ചു വീഴ്ത്തി സായുജ്യം നേടിയതുപോലെയായിരുന്നില്ല അന്നത്തെ എസ്എഫ് ആക്രമണം. തങ്ങളെ പഠിപ്പിക്കുന്ന അദ്ധ്യാപകരും അദ്ധ്യാപികമാരും അവര്‍ക്ക് കരിങ്കാലികളായിരുന്നു. രാവിലെ അവര്‍ ജോലിക്ക് ഹാജരായി ഒപ്പിടാനെത്തിയപ്പോള്‍ അവരെ വരവേല്‍ക്കാന്‍ എസ്എഫ് കരായ അവരുടെതന്നെ വിദ്യാര്‍ത്ഥികള്‍ ഓഫീസിന്റെ മുന്നില്‍നിരന്നു. ഭീരുക്കളായ ചില കരിങ്കാലികള്‍ ആക്രമണോത്സുകരായ തങ്ങളുടെ വിദ്യാര്‍ത്ഥികളെ കണ്ടപ്പോള്‍ ഒപ്പിടാതെ പിന്‍വാങ്ങി. എന്നാല്‍ കുറെ അദ്ധ്യാപികമാരും അദ്ധ്യാപികമാരും ഒപ്പിടാന്‍ രജിസ്ട്രര്‍ എടുത്തു. ഒപ്പിടാന്‍ തുടങ്ങിയപ്പോഴെക്കും ആക്രമണം തുടങ്ങി.
ശാരീരികമായ ആക്രമണമല്ലായിരുന്നു. തല്ലലും കൊല്ലലുമുണ്ടായില്ല. രജിസ്ട്രറില്‍ ഒപ്പിട്ട തങ്ങളുടെ ഗുരുക്കന്മാരുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പികൊണ്ടാണ് എസ്എഫ് സമരം വിജയിപ്പിച്ചത്. കേട്ടാല്‍ അറപ്പുതോന്നിക്കുന്ന ഹീനമായ, നീചമായ സമരമുറയാണ് സിപിഎം നേതാക്കള്‍ കുട്ടി സഖാക്കളെ പഠിപ്പിക്കുന്നത്. അദ്ധ്യാപകസമരം വിജയിച്ചു. സിപിഎം നേതാക്കള്‍ക്കു ആഹ്ലാദമായി. കരിങ്കാലികളില്‍ ഒരാള്‍ പോലും സമരദിനങ്ങളില്‍ ഹാജരായില്ല. ഒരുപുരുഷായുസു മുഴുവന്‍ വിദ്യാധനം നല്കിയ മികവുറ്റ അദ്ധ്യാപകര്‍ അപമാനത്തിന്റെ കായ്പുനീരു കുടിച്ചു കാലംകഴിച്ചു. പുറത്തുപറയാനോ അവര്‍ക്കെങ്ങനെ കഴിയും.
ഈ വീരകൃത്യംചെയ്ത അന്നത്തെ എസ്എഫ്ക്കാര് ഇന്നും ജീവിച്ചിരിപ്പുണ്ട്.
കൊടിയ അപമാനത്തിനരയായ ചില അദ്ധ്യാപകരും ഇന്നുമുണ്ട്. ഇത് നിഷേധിക്കാന്‍ അവര്‍ക്കാവില്ല. സിപിഎമ്മിന്റെയും ഇടതുപക്ഷ അദ്ധ്യാപക യൂണിയന്റെ അന്നത്തെ നേതാക്കള്‍ക്കും ആവില്ല. കേരളത്തിലെ ഓരോ കോളേജ് ക്യാമ്പസുകളിലും ഇത്തരത്തിലുള്ള അനേകം സമരമുറകള്‍ എസ്എഫ് അന്ന് നടത്തിയിരുന്നു. ഇന്നും അതേ സമരമുറകള്‍ എസ്എഫ്ഐക്കാര്‍ പിന്തുടരുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് ടി.പി.ശ്രീനിവാസന്. ബുദ്ധിജീവികളും സാഹിത്യകാരന്മാരും പണ്ടെന്നോ ഇരന്നുവാങ്ങിയ പുരസ്കാര ഫലകങ്ങള്‍ (കിട്ടിയ തുക തിരികെ കൊടുത്തില്ല) മടക്കിനല്‍കിയ പുരോഗമന സാഹിത്യകാരന്മാരും പ്രതിഷേധിച്ചു കണ്ടില്ല. സാക്ഷര സാംസ്കാരിക കേരളമേ നിനക്ക് നാണം തോന്നുന്നില്ലേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: