ചെങ്ങന്നൂര്‍: നഗരത്തിനു സമീപം പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ജീവിതം ദുരിതപൂര്‍ണം. അഗതി മന്ദിരം സന്ദര്‍ശിച്ച ചിലരാണ് ഇവരുടെ ദുരിത ജീവിതം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. അനാഥര്‍, വീട്ടുകാര്‍ ഉപേക്ഷിച്ചവര്‍, മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍, ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വഴിതെറ്റി നഗരത്തില്‍ വന്നുപെട്ടവര്‍ എന്നിവരാണ് ഇവിടെ താമസിക്കുന്നത്.
മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് മുക്തിനേടിയവര്‍ തിരികെ എവിടേക്ക് പോകണമെന്നറിയാതെ ഇവിടെത്തന്നെ കഴിയുന്നു. അടുത്തിടെ അവിടെ ചെന്നുപെട്ടവര്‍ ഉള്‍പ്പെടെ 10 വര്‍ഷമായി അന്തേവാസികളായവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കാലങ്ങളായി ഇവിടെ കഴിയുന്ന ഇവര്‍ ഇന്ന് രോഗങ്ങളുടെ പിടിയില്‍. ഭൂരിഭാഗം ആളുകളുടെയും അവസ്ഥയാണിത്.
ദേഹമാസകലം കുരുക്കള്വന്ന് ചൊറിഞ്ഞ് പൊട്ടി രക്തം വാര്‍ന്ന് വേദനകൊണ്ട് പുളയുകയാണിവര്. എന്നാല്‍, ഇതിന് വേണ്ട വിധത്തിലുള്ള ചികിത്സയോ ആവശ്യമായ മരുന്നുകളോ നല്‍കുന്നില്ല. പ്രകൃതി ചികിത്സയുടെ ഭാഗമെന്നു പറഞ്ഞ് പ്രത്യേകതരം എണ്ണ മാത്രമാണ് പുരട്ടാന്‍ നല്‍കുന്നതെന്ന് അന്തേവാസികള്‍തന്നെ പറയുന്നു. മറ്റ് രോഗങ്ങള്‍ വന്നാല്‍ അവയ്ക്കുള്ള ചികിത്സ വെള്ളം മാത്രം.
അഗതിമന്ദിരത്തിന് സമീപത്തെ വലിയ പാറക്കുളത്തിലെ കെട്ടിക്കിടക്കുന്ന വെള്ളമാണ് പ്രഥമിക ആവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്നത്. കുളിക്കാനും തുണികള്‍ നനക്കാനും എല്ലാം ആശ്രയം ഈ വെള്ളം. രോഗങ്ങള്‍ പടരുന്നതിന്റെ പ്രധാന ഉറവിടമായി അന്തേവാസികള്‍ പറയുന്നതും ഇതുതന്നെ. ആഹാരം പാകംചെയ്യാനും കുടിക്കാനുമുള്ള വെള്ളം ഇതിനോട് ചേര്‍ന്നുള്ള കിണറില്‍നിന്നാണ് എടുക്കുന്നത്.
160 പേര്‍ക്ക് താമസിക്കാവുന്ന ഈ അഗതി മന്ദിരത്തില്‍ ഇപ്പോഴുള്ളത് 275ഓളം പേര്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. പഴകിയ മലിനമായ വസ്ത്രങ്ങളാണ് ഇവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത്. ഇരിപ്പും കിടപ്പുമെല്ലാം വെറും തറയില്‍. ഭക്ഷണം നല്കാന് എത്തുന്ന സുമനസ്സുകള്‍ നല്ല സംഭാവന നല്‍കാറുണ്ടെങ്കിലും കാര്യമായ ഭക്ഷണം ഇവര്‍ക്ക് നല്‍കാറില്ലെന്നും ആക്ഷേപം. ഇതിനുള്ളില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ പുറംലോകവുമായി യാതൊരു ബന്ധവും ഇവര്‍ക്കില്ല. ചില സന്നദ്ധ സംഘടനകള്‍ അന്തേവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അധികാരപ്പെട്ടവരെയും ഉദ്ദ്യോഗസ്ഥ തലത്തിലുള്ളലവരെയും ധരിപ്പിച്ചെങ്കിലും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: