നെടുങ്കണ്ടം (ഇടുക്കി): തപസ്യ കലാസാഹിത്യ വേദിയുടെ സഹ്യസാനു യാത്രയ്ക്ക് ഹൈറേഞ്ചിന്റെ മണ്ണില്‍ ഊഷ്മള വരവേല്‍പ്പ്. മലനാട് മരുഭൂമിയാക്കാതിരിക്കാനുള്ള ആഹ്വാനമാണ് ഈ യാത്രയുടെ അകക്കാമ്പെന്ന് കവി എസ്. രമേശന് നായര്‍ സ്വീകരണ ചടങ്ങിനെത്തിയവരെ ഉദ്ബോധിപ്പിച്ചു. മണ്ണും മലയും മരങ്ങളും ഇല്ലാത്ത ജീവിതം എന്ത് ജീവിതമാണെന്ന അദ്ദേഹത്തിന്റെ ആകുലത നിറഞ്ഞ ചോദ്യം ഒത്തുകൂടിയവര്‍ കരുതലോടെ കേട്ടു.
കേരളത്തിന് സസ്യശ്യാമളത പകര്‍ന്നത് സഹ്യസാനു തടങ്ങളായിരുന്നു. ലോകമെമ്പാടുമുള്ളവര്‍ കേരളത്തിലേക്ക് സഞ്ചാരികളായും തീര്‍ത്ഥാടകരായും കടന്നുവന്നത് പശ്ചിമഘട്ടത്തിന്റെ പവിത്രത നുകരാനായിരുന്നു. എന്നാല്‍, ഇന്ന് ഈ ഭൂമി അധികാരത്തിന്റെ ആര്‍ത്തിയും പൊതുസമൂഹത്തിന്റെ ആലസ്യവും മൂലം മരണ മുനമ്പിലായി. കുന്നിടിച്ച് കുളം നികത്തുന്ന വിചിത്ര ജീവകങ്ങളാണ് നമുക്ക് ചുറ്റുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ണുമാന്തി യന്ത്രങ്ങള്‍ പറിച്ചെടുക്കുന്നത് ഭൂ മാതാവിന്റെ ഹൃദയമാണ്. പരിസ്ഥിതി ഇല്ലാതായാല്‍ വരും തലമുറ ശ്വാസം കിട്ടാതെ പിടയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
കവര്‍ന്നെടുക്കാനല്ല കരങ്ങള്‍ ഈശ്വരന് തരുന്നത് പ്രപഞ്ചമാതാവിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. കേരളത്തിന്റെ കലയും സാഹിത്യവും വളര്‍ന്നത് സഹ്യദ്രികന്യകള് എന്ന് പേരുകേട്ട വ്യസ്തൃതമായ നദീതടങ്ങളിലാണ്. അവയുടെ നിലവിളികള്‍ കേള്‍ക്കാതിരിക്കാന്‍ കലാസാഹിത്യാസ്വാദകര്ക്ക് കഴിയില്ല. എല്ലാ മേഖലകളിലുമുള്ള ജനജീവിതങ്ങളോട് അവനവനുവേണ്ടിയെങ്കിലും ഭൂമിയേയും പരിസ്ഥിതിയേയും സംരക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയാണ് സഹ്യസാനുയാത്രകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് രമേശന് നായര്‍ പറഞ്ഞു.
ഇന്നലെ രാവിലെ കോതമംഗലത്തുനിന്ന് പര്യടനം ആരംഭിച്ച യാത്ര നേര്യമംഗലം, മൂന്നാര്‍, ശാന്തന്‍പാറ, നെടുങ്കണ്ടം എന്നീ മേഖലകളില്‍ പര്യടനം നടത്തി.
വിവിധ സ്വീകരണ ചടങ്ങില്‍ തപസ്യ രക്ഷാധികാരി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ്, സംഘടനാ സെക്രട്ടറി അഡ്വ.കെ.പി. വേണുഗോപാല്‍, തപസ്യ നേതാക്കളായ അഡ്വ.കെ.പി. വിജയകുമാര്‍, ഡോ. ബാലകൃഷ്ണന് കുളവയല്‍, ഡോ.എം.പി. അനില്‍ കുമാര്‍, എം. സതീശന് എന്നിവര്‍ വിവിധ സ്വീകരണ ചടങ്ങുകളില്‍ പ്രസംഗിച്ചു. യാത്ര ഇന്ന് കട്ടപ്പന, ഏലപ്പാറ, വാഗമണ്‍, തൊടുപുഴ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: