ഗുവാഹത്തി: പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ എതിരാളികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ദൂരത്തില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു. 146 സ്വര്‍ണ്ണവും 80 വെള്ളിയും 23 വെങ്കലവുമടക്കം 249 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ ഇതുവരെ ഗുവാഹത്തിയിലും ഷില്ലോങ്ങിലുമായി നേടിയിട്ടുള്ളത്. ഇന്ത്യ നേടിയതിന്റെ മൂന്നിലൊന്ന് സ്വര്‍ണ്ണം പോലും നേടാന്‍ മറ്റ് ഏഴ് രാജ്യങ്ങള്‍ക്കും കൂടി കഴിഞ്ഞിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്ക നേടിയത് 25 സ്വര്‍ണ്ണം മാത്രം. 53 വെള്ളിയും 79 വെങ്കലവുമടക്കം 157 മെഡലുകളാണ് അവരുടെ സമ്പാദ്യം.
8 സ്വര്‍ണ്ണവും 23 വെള്ളിയും 43 വെങ്കലവുമടക്കം 73 മെഡലുകളുള്ള പാക്കിസ്ഥാനാണ് മൂന്നാമത്. 4 സ്വര്‍ണ്ണവും 12 വെള്ളിയും 41 വെങ്കലവുമടക്കം 57 മെഡലുകളുമായി ബംഗ്ലാദേശ് നാലാമതും 1 സ്വര്‍ണ്ണവും 12 വെള്ളിയും 20 വെങ്കലവുമടക്കം 33 മെഡലുകളുമായി നേപ്പാള്‍ അഞ്ചാമതും നില്ക്കുന്നു. ആറാമതുള്ള അഫ്ഗാനിസ്ഥാന് 1 സ്വര്‍ണ്ണവും 3 വെള്ളിയും 11 വെങ്കലവുമടക്കം 15 മെഡലുകളാണുള്ളത്. മാലിദ്വീപിനും ഭൂട്ടാനും ഇതുവരെ സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞിട്ടില്ല.
ട്രാക്ക് ആന്റ് ഫീല്‍ഡ്, ഷൂട്ടിങ്, നീന്തല്‍, ടേബിള്‍ ടെന്നീസ്, ടെന്നീസ്, ബാഡ്മിന്റണ്‍, അമ്പെയ്ത്ത്, ഗുസ്തി, ഭാരോദ്വഹനം, വുഷു, സൈക്ലിങ്ങ് എന്നിവയിലെ അപ്രമാദിത്വമാണ് ഇന്ത്യന്‍ സ്വര്‍ണ്ണനേട്ടം 146-ല്‍ എത്തിച്ചത്. ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്വര്ണ്ണനേട്ടമാണ് ഇത്തവണത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: