തിരുവനന്തപുരം: ഭരണം വിട്ടൊഴിയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റ് തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ജനങ്ങളെ കബളിപ്പിക്കുന്നതിനുവേണ്ടിയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. പ്രഖ്യാപനങ്ങളില്‍ ഒന്നുപോലും അദ്ദേഹത്തിന്റെ സര്‍ക്കാരിന് നടപ്പിലാക്കാനാകില്ല. നിയമസഭാ സമ്മേളനം അവസാനിക്കുമ്പോഴേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും.
അതോടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും അവസാനിക്കും. തെരഞ്ഞെടുപ്പിനുശേഷം വരുന്ന സര്‍ക്കാര്‍ പുതിയ ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പിലേക്കു പോകുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിന് യാതൊരു പ്രസക്തിയുമില്ലെന്ന് മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിന് കേന്ദ്രത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ സഹായം ലഭിച്ച സാമ്പത്തികവര്‍ഷമാണ് കടന്നുപോകുന്നത്. പത്തുവര്‍ഷം കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ ഭരിച്ചിട്ടും കേരളത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സഹായം ലഭിച്ചില്ല. നരേന്ദ്രമോദിയുടെ ഭരണത്തില്‍ കൈഅയച്ചുള്ള സഹായം ലഭ്യമായിട്ടും ബജറ്റില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റംപറഞ്ഞ ഉമ്മന്‍ചാണ്ടിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വി.മുരളീധരന് പറഞ്ഞു.
സാമ്പത്തിക അച്ചടക്കമില്ലായ്മയും അഴിമതിയും കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ആകെ തകര്‍ത്തു. പൊതുകടം വര്‍ദ്ധിച്ച് പ്രതിസന്ധിയിലായപ്പോള്‍ കൈത്താങ്ങായത് കേന്ദ്ര സഹായമാണ്. നികുതിവിഹിതം 42 ശതമാനമാക്കി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമുള്പ്പടെയുള്ള കേരളത്തിന്റെ ബ്രഹദ് പദ്ധതികള്‍ സാക്ഷാത്കരിക്കാന്‍ സഹായകരമായത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ്.
വിഴിഞ്ഞത്തിന് 800 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ഉള്‍പ്പടെയുള്ള സഹായം നരേന്ദ്രമോദി സര്‍ക്കാര്‍ നല്കി. കേരളത്തിലെ റോഡ് വികസനത്തിന് ചരിത്രത്തിലില്ലാത്ത തുകയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. 34,000 കോടി രൂപ. യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷക്കാലത്ത് കേരളത്തിന് റോഡ് വികസനത്തില്‍ അവഗണന മാത്രമായിരുന്നു ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: