തിരുവനന്തപുരം: വിരലിലെണ്ണാന്മാത്രം ആയുസ്സുള്ള ഒരു സര്‍ക്കാരിന്റെ മരണമൊഴിയാണ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വായിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. ഇതിനെ ബജറ്റെന്ന് വിശേഷിപ്പിക്കുന്നത് ജനങ്ങളെ അവഹേളിക്കലാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ധനവിനിയോഗത്തിന് അനുമതി തേടുന്നതില്‍ മാത്രമാണ് ഇപ്പോള്‍ പ്രസക്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കേണ്ടത് തെരഞ്ഞെടുപ്പിനുശേഷം വരാന്‍പോകുന്ന സര്‍ക്കാരാണെന്നും കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
ഏറ്റവും കൂടുതല്‍ സമയമെടുത്ത് ഉമ്മന്‍ചാണ്ടി വായിച്ച പ്രബന്ധത്തില്‍ വലിയ വാഗ്ദാനങ്ങളും അവകാശവാദങ്ങളുമുണ്ട്. എന്നാല്‍ അതിനെവിടെ നിന്ന് പണം എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
കാര്‍ഷികമേഖലയ്ക്ക് നാമമാത്രമായ തുകമാത്രമാണ് വകയിരുത്തിയിട്ടുള്ളത്. 764 കോടി കൃഷിക്ക് നീക്കിയിരിപ്പ് പറയുന്നുണ്ട്. ഇതില്‍ 217 കോടി കേന്ദ്രത്തിന്റെതാണ്. അതില്‍ 500 കോടി റബ്ബറിനാണ്. അതാകട്ടെ നല്കാന് പോകുന്ന തുകയുമല്ല. 10 ലക്ഷം റബ്ബര്‍ കര്ഷകരുള്ളപ്പോള് 3 ലക്ഷംപേരെപോലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞതവണ 300 കോടിരൂപ റബ്ബറിനായി നീക്കിയിരിപ്പ് പറഞ്ഞതാണ്. അതിന്റേ മൂന്നിലൊന്നുപോലും ചെലവാക്കിയിട്ടില്ല. നാളികേരം, നെല്‍കര്‍ഷകരെ തീര്‍ത്തും അവഗണിച്ച മുഖ്യമന്ത്രി കയ്യടി നേടാനുള്ള വൃഥാ ശ്രമമാണ് നടത്തിയിട്ടുള്ളത്. നാളികേര വികസനത്തിന് 45 കോടിയും നെല്‍കൃഷിക്ക് 35 കോടിയും മാത്രമാണ് നീക്കിവെച്ചത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഇന്ന് റേഷന്‍കടകളില്‍ ഒരു സാധനവും ലഭ്യമല്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പലതിനും ടോക്കണ്‍ തുകയാണ് വക കൊള്ളിച്ചത്. കേന്ദ്രം നല്കുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ നേട്ടമായി പ്രചരിപ്പിക്കുകയാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാരിന് ലക്ഷ്യമില്ലെന്നാണ് പറയുന്നത്. ശരിയാണ്. സംസ്ഥാന സര്ക്കാരിന്റെതുപോലെയുള്ള ലക്ഷ്യം കേന്ദ്രസര്‍ക്കാരിനില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ കോഴയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം വയ്ക്കുന്നതെന്നും കുമ്മനം പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: