കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. സര്‍ക്കാര്‍ സംവിധാനത്തിലുള്ള നിരവധി ആശുപത്രികള്‍ ഉണ്ടെന്നിരിക്കെ സിപിഎമ്മിന്റെ മറ്റൊരു സിരാകേന്ദ്രമായ ആശുപത്രിയിലേക്ക് തന്നെ മാറ്റിയതില്‍ ദൂരൂഹതയുള്ളതിനാലാണിത്.
സിപിഎം ഭരണ നേതൃത്വത്തിലുള്ള പരിയാരത്തേയ്ക്ക് റിമാന്‍ഡ് പ്രതിയായ ജയരാജനെ മാറ്റിയത് ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശ പ്രകാരമാണെങ്കിലും അതില്‍ അനഭിമതമായ പ്രശ്നങ്ങള്‍ ഉണ്ടെന്നുള്ളതാണ് നിഗമനം. അത്യന്തം ഗൗരവകരമായ ഒരു പ്രശ്നത്തെ ഏത് സംവിധാനത്തിന്റെ പേരിലാണെങ്കിലും ലാഘവത്തോടുകൂടി കണ്ടുവെന്നതാണ് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.
ജയരാജന് റിമാന്‍ഡിലായതോടെ വന്‍ പ്രതിസന്ധിയിലായ സിപിഎമ്മിന് പ്രതിരോധ മുറകളെല്ലാം അടിതെറ്റിയിരിക്കുകയാണ്. ജയരാജന് ഏതെങ്കിലും രീതിയില്‍ ഒരു പോറലുപോലും ഏല്ക്കാതെ സൂക്ഷിക്കേണ്ടത് ഇന്നത്തെ അവസ്ഥയില്‍ വലിയ സുരക്ഷാ പ്രശ്നമാണ്. എന്തെങ്കിലും ഒരു പ്രശ്നം സംഭവിച്ചാല്‍ അത് മറ്റ് രാഷ്ട്രീയ പാര്‍ട്ടിയുടെ തലയില്‍ കെട്ടിവച്ച് വലിയൊരു പുകമറ സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കാം.
ജയരാജന് പാര്‍ട്ടിക്ക് ബാധ്യതയായിരിക്കെ തന്നെ ഈ പ്രശ്നത്തില്‍ ഏതെങ്കിലും രീതിയില്‍ മുതലെടുക്കാന്‍ സിപിഎം ശ്രമിക്കാതിരിക്കില്ലെന്നതാണ് അവരുടെ നാളിതുവരെയുള്ള രാഷ്ട്രീയ പാരമ്പര്യത്തില്‍ നിന്നും മനസിലാവുന്നത്. ജയരാജനെ മനപ്പൂര്‍വം അപകടപ്പെടുത്തില് പോലും പെടുത്തി സിപിഎം ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയ നേട്ടത്തിന് മുതിരാതിരിക്കില്ലെന്ന് എന്താണുറപ്പ്. ഇതാണ് നിഷ്പക്ഷമതികള്‍ ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
അതുകൊണ്ട് സര്‍ക്കാര്‍ സംവിധാനത്തിലുള്ള ആശുപത്രിയില്‍ പൂര്‍ണമായ സംരക്ഷണത്തോടെ റിമാന്‍ഡ് പ്രതിയായ ജയരാജന് ചികിത്സ നടത്തേണ്ടത് അനിവാര്യമാണ്. ഇന്നത്തെ ചുറ്റുപാടില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ സംരക്ഷണം ആവശ്യമായ പ്രതിയാണ് ജയരാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: