ന്യൂദല്‍ഹി: സമൂഹത്തിന്റെ സകാരാത്മകമായ മാറ്റത്തിന് വിദ്യാഭാരതി വിദ്യാലയങ്ങള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശുചിത്വ ഭാരതം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയ ആശയങ്ങള്‍ വിദ്യാലയങ്ങളിലൂടെ സമൂഹത്തിലെത്തിക്കണമെന്നും മോദി പറഞ്ഞു. രാജ്യത്തെ വിദ്യാഭാരതി വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ പങ്കെടുത്ത അഖിലഭാരതീയ പ്രാചാര്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നിഷേധാത്മകമല്ലാത്ത സമൂഹത്തിന്റെ സൃഷ്ടിക്കായി പ്രവര്‍ത്തിക്കേണ്ടത് വിദ്യാഭാരതിയുടെ വിദ്യാലയങ്ങളിലെ അധ്യാപകരുടെ കടമയാണ്. വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. പ്രേരണാദായകമായ നിരവധി ഉദാഹരണങ്ങള്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിദ്യാഭാരതി സ്കൂളുകളിലെ കുട്ടികളില്‍ എത്തിക്കണം.
വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലെ എല്ലാ മേഖലയിലും അധ്യാപകരുടെ സ്വാധീനം കടന്നെത്തണം. 2020ലെ ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടാന്‍ പ്രാപ്തരാക്കുന്ന കായിക താരങ്ങളെ വിദ്യാഭാരതി സ്കൂളുകള്‍ സൃഷ്ടിക്കണം. മൂല്യങ്ങളില്‍ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് വിദ്യാഭാരതിയുടെ അടിസ്ഥാനം. വിദ്യാര്‍ത്ഥികളില്‍ നല്ല ചിന്തകളും ഊര്‍ജ്ജവും നിറയ്ക്കേണ്ടവരാണ് അധ്യാപകരെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദ്യ പകര്‍ന്നു നല്‍കുകയെന്നതാണ് സമൂഹത്തിലെ ഏറ്റവും മഹത്വമേറിയ കാര്യമെന്ന് കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. മാതൃഭൂമിയോടുള്ള സ്നേഹം വിദ്യാഭ്യാസത്തിലൂടെ പകര്‍ന്നു നല്കുന്നതില് വിദ്യാഭാരതിയുടെ സംഭാവന വളരെ വലുതാണെന്നും സ്മൃതി പറഞ്ഞു. വിദ്യാഭാരതി രക്ഷാധികാരി ബ്രഹ്മദേവ് ശര്‍മ്മ, അധ്യക്ഷന്‍ ഗോവിന്ദ പ്രസാദ് ശര്‍മ്മ, ജനറല്‍ സെക്രട്ടറി ലളിത് ബിഹാരി ഗോസ്വാമി, സെക്രട്ടറി അവനീശ് ഭട്നാഗര്‍ എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്തെമ്പാടുമുള്ള വിദ്യാഭാരതി വിദ്യാലയങ്ങളിലെ 1,400 പ്രിന്‍സിപ്പല്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: