ഋഷിമാര്‍ പറഞ്ഞു: മഹാഭാഗാ, ഈ കഥകള്‍ അത്യദ്ഭുതകരമായിരിക്കുന്നു. അവയെക്കുറിച്ച് ഞങ്ങള്‍ക്ക് ഏറെ സംശയങ്ങളും ഉണ്ട്. ബ്രഹ്മാവിഷ്ണു മഹേശ്വരാദി ത്രിമൂര്‍ത്തികളാണ് ശാശ്വതരായവരും അവര്‍ക്കുമീതെ ആരുമില്ലെന്നും വേദപുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു. അവയില്‍ ബ്രഹ്മാവിന് സൃഷ്ടിയും, മഹാവിഷ്ണുവിന് സ്ഥിതിപരിപാലനവും രുദ്രന് സംഹാരവും ധര്‍മ്മമായി പറഞ്ഞിരിക്കുന്നു. ഒരേ സത്ത് മൂന്നായിപ്പിരിഞ്ഞു രജസ്സത്വതമോഗുണങ്ങളിലൂടെ ഈ ധര്‍മ്മങ്ങള്‍ മൂന്നും നടപ്പിലാക്കുകയാണ്. ഇവരില്‍ ശ്രേഷ്ഠതയേറിയത് മഹാവിഷ്ണുവിനാണ്.
പുരുഷോത്തമനെന്നും ആദിദേവനെന്നും ജഗന്നാഥനെന്നും പുകള്‍പെറ്റ ശ്രീഹരി, മായയുടെ കീഴില്‍പ്പെട്ടു നിദ്രയില്‍ ആണ്ടുപോയോ? അതെങ്ങനെ സംഭവിച്ചു? ആ ഭഗവാന്റെ ജ്ഞാനവും അതിമഹത്തായ വൈഭവവും എങ്ങുപോയി മറഞ്ഞു എന്നതാണ് ഞങ്ങളുടെ സന്ദേഹം. അതിപ്രഭാവാനായ വിഷ്ണുവിനെപ്പോലും നിയന്ത്രിക്കുന്ന ആ ശക്തി എങ്ങിനെ എവിടെനിന്നും ഉദ്ഭൂതയായി? അവള്‍ക്ക് എന്താണ് ബലമായുള്ളത്? ജഗദ്ഗുരുവായ ഭഗവാന് ശ്രീഹരി നിത്യശുദ്ധമുക്തനും സര്‍വ്വത്തിനും അധിപനുമാണല്ലോ? അദ്ദേഹമെങ്ങ നെ നിദ്രാവശഗതനായി? ജ്ഞാനത്തിന്റെ വാളുകൊണ്ട് സംശയത്തിന്റെ നാശം വരുത്താന്‍ അങ്ങേയ്ക്ക് തീര്‍ച്ചയായും സാധിക്കും.’
സൂതന്‍ പറഞ്ഞു: ഈ സംശയം തീര്‍ക്കാന്‍ ശക്തരായി മൂന്നുലോകത്തിലും ആരുണ്ട്? നാരദന്, കപിലന്, സനത്കുമാരന്മാര്, എന്നുവേണ്ട ആര്‍ക്കും തീര്‍ക്കാന്‍ സാധിക്കാത്ത സന്ദേഹം അവസാനിപ്പിക്കാന്‍ ഞാനാര്? വിഷ്ണുവാണ് ദേവപ്രമുഖന്‍ എന്നത് പ്രശസ്തമാണല്ലോ? അവനില്‍ നിന്നാണ് വിരാട്ടും വിശ്വവും ഉണ്ടായത്. എല്ലാവരും ആ പരാത്പരനായ ജനാര്‍ദ്ദനനെ നമസ്കരിക്കുന്നു. മറ്റുചിലര്‍ക്ക് ചന്ദ്രക്കലയണിഞ്ഞ ശംഭുവാണ് ഉപാസനാമൂര്‍ത്തി.
കൈലാസവാസിയും പാതിമെയ് മലമകളായുള്ളവനും ചെഞ്ചിടയുള്ളവനും വേദപൂജിതനുമായ ആ ശങ്കരന് ഭൂതവൃന്ദങ്ങളോടു കൂടി പ്രത്യക്ഷനായി ദക്ഷയാഗം മുടക്കിയ കഥ പ്രസിദ്ധമാണ്. അതുപോലെതന്നെ ചിലര്‍ സൂര്യനെ ഉപാസിക്കുന്നു. രാവിലെയും ഉച്ചയ്ക്കും സന്ധ്യക്കും സൂര്യനെ അവര്‍ പൂജിക്കുന്നു. അഗ്നിയെ ഉപാസിക്കുന്നവരും സാധകരായുണ്ട്. ഇന്ദ്രനെയും വരുണനേയും പൂജിക്കുന്നവരും എന്നുവേണ്ട, ഒരേ ഗംഗതന്നെ വിവിധങ്ങളായ പ്രവാഹങ്ങളില്‍ എങ്ങിനെയാണോ അപ്രകാരം സാധകരാല്‍ വിവിധ രീതികളില്‍ പൂജിതരായ എല്ലാ ദേവന്മാരിലും വിഷ്ണുതന്നെയാണ് വര്‍ത്തിക്കുന്നതെന്ന് ആര്‍ഷജ്ഞാനികള്‍ പറയുന്നു.
പ്രത്യക്ഷം, അനുമാനം, ശാബ്ദം എന്നിങ്ങിനെ പ്രമാണങ്ങള്‍ മൂന്നുതരമാണെന്ന് പണ്ഡിതന്മാര് പറയുന്നു. ഉപമാനം എന്ന നാലാമതൊരു തരമുണ്ടെന്നു പറയുന്നവരും ഉണ്ട്. അര്‍ത്ഥാപത്തി എന്ന അഞ്ചാമതൊരു തരം കൂടിയുണ്ടെന്ന് ചിലര്‍ പറയുന്നു. ഇനിയും ചിലര്‍ സാക്ഷിരൂപം, ഐതീഹ്യം ഇവ ചേര്‍ത്ത് പ്രമാണങ്ങള്‍ ഏഴുണ്ടെന്നു പറയുന്നു. ഇതെല്ലാം ഉണ്ടെങ്കിലും ബ്രഹ്മത്തെ അറിയുക ദുഷ്കരമത്രേ. ബുദ്ധി, ആഗമം, യുക്തി, എന്നിവയിലൂടെ തര്‍ക്കിച്ചും വാദിച്ചുമൊക്കെയാണ് സാധകര്‍ ഇതിനു ശ്രമിക്കുന്നത്. സദ്ജനങ്ങളുടെ ഉദാഹരണങ്ങളിലൂടെയും സ്വാര്‍ജ്ജിത ജ്ഞാനംകൊണ്ടും വിദ്വാന്മാര് ചിന്തിച്ചറിയേണ്ട വിഷയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: