ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ ഒന്നിച്ചു മത്സരിക്കാന്‍ തയ്യാറാകണമെന്ന് ബിജെപി
ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. യുഡിഎഫ് സൃഷ്ടിച്ചത് മാര്‍ക്സിസ്റ്റ് വിരോധത്താലും എല്‍ഡിഎഫ് രൂപീകരിച്ചത് കോണ്‍ഗ്രസിനെതിരായി ആരുമായും കൂട്ടുകൂടാമെന്ന ഇഎംഎസിന്റെ ആശയത്തിന്റെ ഫലമായുമാണ്.
എന്നാല്‍ ഇരുപാര്‍ട്ടികളും ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും സഖ്യം രൂപീകരിച്ച സ്ഥിതിക്ക് ഇനി രണ്ടു മുന്നണികളുടെ ആവശ്യം കേരളത്തിലും അപ്രസക്തമായിട്ടുണ്ട്. ഒന്നിച്ചു മത്സരിച്ചാല്‍ അത്രയും ചെലവ് പൊതുജനത്തിന് കുറയും, കൃഷ്ണദാസ് പറഞ്ഞു.
ബംഗാളില്‍ പരസ്യമായ സഖ്യത്തിലേക്ക് പോകുന്ന സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ രഹസ്യധാരണയില്‍ കൈകോര്‍ക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി നാലേമുക്കാല്‍ കൊല്ലം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നത് പിണറായിവിജയനും പിണറായി ജയിലില്‍ പോകാതിരുന്നത് ഉമ്മന്‍ചാണ്ടിയും പരസ്പരം സഹായിച്ചിട്ടാണ്. ഇരുമുന്നണികളും വര്‍ഷങ്ങള്‍ മത്സരിച്ചു ഭരിച്ചു മുടിച്ചശേഷം സഖ്യത്തിലേക്ക് പോകുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ ബിജെപി തയ്യാറെടുക്കുകയാണ്. ബൂത്തുതലത്തില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് മുന്നില്‍ പ്രചാരണ വിഷയമായി ബിജെപി അവതരിപ്പിക്കും.
ഇവര്‍ രണ്ടുപേരും ഒന്നാണെന്ന യാഥാര്‍ത്ഥ്യം കേരള ജനത തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സിപിഎമ്മിന്റെ ദളിത് പ്രേമം കാപട്യമാണെന്ന് തൃപ്പൂണിത്തുറ സംഭവത്തോടെ വ്യക്തമായിരിക്കുകയാണ്. കേരളത്തില്‍ വ്യാപകമായി ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരേ പീഡനങ്ങള്‍ അരങ്ങേറുമ്പോള്‍ സിപിഎം മൗനത്തിലാണ്. സിപിഎമ്മും കോണ്‍ഗ്രസും ഒത്തുചേര്‍ന്ന് തൃപ്പൂണിത്തുറ സംഭവവും അടൂര്‍ പീഡനക്കേസും അട്ടിമറിച്ചിരിക്കുകയാണ്.
ഇത്തരം അപമാനകരമായ സംഭവങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറുമ്പോള്‍ ഒരു വിഭാഗം മാധ്യമങ്ങളും ബുദ്ധിജീവികളും സാഹിത്യകാരന്മാരും മൗനം പാലിക്കുകയാണ്. സൗത്തിന്ത്യന്‍ സെല്‍ കോ-കണ്‍വീനര്‍ അഡ്വ. ജോജോ ജോസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: