ന്യൂദൽഹി: കോൺഗ്രസുമായി സഖ്യം രൂപീകരിക്കാൻ സിപിഎം പശ്ചിമ ബംഗാൾ ഘടകം തീരുമാനിച്ചു. ഈ വിഷയത്തിൽ ചേർന്ന സംസ്ഥാന സമിതിയിൽ 54 അംഗങ്ങളിൽ 43പേരും സഖ്യത്തെ അനുകൂലിച്ചു. 11 പേർ സഖ്യത്തെ എതിർത്തെങ്കിലും കോൺഗ്രസുമായി നീക്കുപോക്ക് ആകാമെന്ന നിലപാടെടുത്തു.
ഇതോടെ കേരളാ ഘടകവും പോളിറ്റ് ബ്യൂറോയിലെ പകുതിയിലേറെ നേതാക്കളും ബംഗാൾ ഘടകത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി. ഇരു സംസ്ഥാന ഘടകങ്ങളും തമ്മിൽ പരിഹരിക്കാനാകാത്തത്ര അകലത്തിലേക്ക് നീങ്ങിയെന്ന് വ്യക്തമാക്കുന്ന പരസ്യ പ്രതികരണങ്ങളുമായി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. 1964ന് സമാനമായ പിളർപ്പിന്റെ വക്കിലാണ് പാർട്ടിയെന്ന സൂചനകൾ സിപിഎം കേന്ദ്രനേതൃത്വവും രഹസ്യമായി നൽകുന്നു.
കേരളത്തിലെ പാർട്ടിയുടെ നിലപാടിന്റെ പേരിൽ ബംഗാളിനെ മറക്കരുതെന്ന് പശ്ചിമബംഗാൾ നേതാക്കൾ സിപിഎം കേന്ദ്രനേതൃത്വത്തോട് സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടു. കോൺഗ്രസുമായി സഖ്യമില്ലാതെ ബംഗാളിൽ ഇനി സിപിഎമ്മിന് മുന്നോട്ടുപോകാനാവില്ല. മമതാ ബാനർജിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുന്നതിന് കോൺഗ്രസുമായുള്ള സഖ്യം പാർട്ടിക്ക് അനിവാര്യമാണ്. സഖ്യം വേണ്ടെന്ന് തീരുമാനിച്ചാൽ അത് പാർട്ടിക്ക് ആത്മഹത്യാപരമായിരിക്കും. ജ്യോതിബസുവിന് പ്രധാനമന്ത്രി പദം നിഷേധിച്ചതിന് സമാനമായ ചരിത്രപരമായ മണ്ടത്തരമായി അതു മാറും, ബംഗാൾ നേതാക്കൾ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. പശ്ചിമബംഗാളിലെ ഇടതുമുന്നണിയോഗവും കോൺഗ്രസ്-ഇടതു സഖ്യത്തിന് അനുകൂല തീരുമാനം കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു.
കോൺഗ്രസ് സഖ്യത്തെ എതിർക്കുന്ന മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രൻപിള്ളയും ബംഗാൾ ഘടകത്തോട്് പാർട്ടി നിലപാട് അറിയിച്ചെങ്കിലും ഭൂരിഭാഗം അംഗങ്ങളും കോൺഗ്രസ് സഖ്യമെന്ന നിലപാട് സ്വീകരിച്ചതോടെ തീരുമാനം കേന്ദ്രകമ്മറ്റിക്ക് വിട്ടിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാൾ നേതാക്കൾക്കൊപ്പം കോൺഗ്രസ് സഖ്യത്തെ അനുകൂലിച്ച് നിലപാടെടുത്തു. പഞ്ചാബിലും ആന്ധ്രയിലും നിരവധി തവണ സഖ്യം ഉണ്ടായിട്ടുണ്ടെന്നും പ്രാദേശിക സഖ്യങ്ങൾ അതാതു രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ആവാമെന്നാണ് യെച്ചൂരിയുടെ നിലപാട്.
കോൺഗ്രസുമായി സഖ്യമില്ലെന്ന പാർട്ടി നയത്തിൽ മാറ്റമില്ലെന്നും മറിച്ചു തീരുമാനം ഉണ്ടാകണമെങ്കിൽ ബംഗാളിലെ സാഹചര്യം സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തണമെന്നും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള മാധ്യമങ്ങളെ അറിയിച്ചു.
സിപിഎം കേരള സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുൻസെക്രട്ടറി പിണറായി വിജയനും ബംഗാൾ ഘടകത്തിന്റെ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ചപ്പോൾ സഖ്യത്തെ അനുകൂലിച്ച് മുതിർന്ന കേന്ദ്രകമ്മറ്റിയംഗമായ വി.എസ് അച്യുതാനന്ദൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. 1964ലെ പാർട്ടിയുടെ പിളർപ്പിനും പിന്നീട് 1985ൽ എം.വി രാഘവന്റെ പുറത്താകലിനും കാരണമായ ‘കോൺഗ്രസ് ബന്ധം’ വീണ്ടും സിപിഎമ്മിനെ പിളർപ്പിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ഫെബ്രുവരി 16ന് നടക്കുന്ന കേന്ദ്രകമ്മറ്റി യോഗം സിപിഎമ്മിന് നിർണ്ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: