മാരുതി മനസ്സുകൊണ്ട് ലങ്കയില്‍ എത്തിക്കഴിഞ്ഞു. നൂറുയോജന ദൂരമുള്ള സമുദ്രം കടക്കുമെന്നുള്ള ദൃഢനിശ്ചയത്തോടെ വാലുയര്‍ത്തി, കൈകള്‍ പരത്തി, കഴുത്തു നിവര്‍ത്തി, കാലുകള്‍ വളച്ച് മഹേന്ദ്രപര്വതത്തിന് മുകളില്‍ നില്ക്കുന്ന ഹനുമാന്റെ സുന്ദരരൂപമാണ് നാം ആദ്യം കാണുന്നത്. മറ്റു വാനരന്മാരെ ആശ്വസിപ്പിക്കാനായി മാരുതി പറയുന്നു.
”നിങ്ങളെല്ലാവരും കണ്ടുകൊള്ളുവിന്‍. എന്റെ പിതാവായ മാരുതനു തുല്യമായി അതിവേഗത്തില്‍ ആകാശത്തിലൂടെ രാവണരാജധാനിയിലേക്ക് ഞാനിതാ പോകുന്നു. ഈ സാഹസത്തില്‍ എനിക്ക് അഭിമാനമുണ്ട്. രാമപത്നിയെ ഞാനുടനെ കാണും. എന്നിട്ട് മടങ്ങിവന്ന് ആ വിവരം അഖിലജഗദധിപതിയായ രാമചന്ദ്രനെ അറിയിക്കും. ഞാനതില്‍ കൃതാര്‍ത്ഥനാണ്. ആരാണോ ജനനമരണനാശത്തിന് കാരണക്കാരനായ ആ ഭഗവാന്റെ നാമം മരണസമയത്ത് ഓര്‍മ്മിക്കുന്നത് അയാള്‍ ജനിമരണങ്ങളാകുന്ന സംസാരത്തെ കടക്കുന്നു.
ആ ഭഗവാന്റെ ദൂതനാണ് ഞാന്‍. ഈ സമുദ്രം കടക്കാന്‍ എനിക്കു കഴിയും. കാരണം എന്റെ ഹൃദയത്തില്‍ രഘുപതി മാറാതെ നില്ക്കുന്നു. അവിടത്തെ മുദ്രമോതിരം എന്റെ പക്കലുണ്ട്. എനിക്കീ കടല്‍ നിസ്സാരമാണ്. നിങ്ങളാരും അല്പവും ഭയപ്പെടണ്ട”. എന്നു പറഞ്ഞിട്ട് ദശവദനപുരിയില്‍ ഹൃദയമുറപ്പിച്ച് മനസ്സില്‍ രാമനെയും പ്രതിഷ്ഠിച്ച് ദക്ഷിണദിക്കിലേക്ക് ഹനുമാന് ഒറ്റചാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: