ഈ സ്വര്‍ണ്ണ ഖനനം ഒരു പുതിയ ചരിത്രമാണ്, സാഗിലെ ‘സാഗാ’. ഇച്ഛാശക്തിയും നിര്‍ബന്ധ നിശ്ചയവുമുണ്ടെങ്കില്‍ ഇനിയും കൂടുതല്‍ ഉയരത്തിലേക്ക്, അകലത്തിലേക്ക്, വേഗത്തില്‍ എത്താനാകുമെന്നതിനു തെളിവ്.
ഗുവാഹത്തിയിലും ഷില്ലോങ്ങിലുമായി അരങ്ങേറിയ 12-ാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന് ചൊവ്വാഴ്ച കൊടിയിറങ്ങി. ഇന്ത്യ പോലും ഒരിക്കലും പ്രതീക്ഷിക്കാത്തത്ര മെഡലുകളുമായാണ് ഗെയിംസ് അവസാനിപ്പിച്ചത്. എങ്കിലും ചില സംശയങ്ങള്‍ ബാക്കിയാണ്. ഇതുമതിയോ ഇന്ത്യന്‍ പ്രകടനം. ദക്ഷിണേഷ്യയിലെ രാജാക്കന്മാരായി ഇനിയും വിലസാമെങ്കിലും ഏഷ്യന്‍ നിലവാരത്തിലേക്കുയര്‍ന്ന പ്രകടനങ്ങള്‍ വളരെ കുറവാണ്. പ്രത്യേകിച്ചും അത്ലറ്റിക്സിലും നീന്തല്‍ക്കുളത്തിലും. അതുപോരാ, ഏഷ്യയിലെയും ലോകത്തിലെയും തന്നെ വന്‍ ശക്തിയാവാനുന്ന പോംവഴിയാണ് ഇനി കണ്ടെത്തേണ്ടത്. അതിന് കുറുക്കുവഴികളൊന്നുമില്ല. താരങ്ങള്‍ക്ക് മികച്ച പരിശീലനവും മത്സരിക്കാനുമുള്ള അവസരങ്ങളും ഒരുക്കിയാല്‍ മാത്രമേ കായികരംഗം വികസിക്കുകയുള്ളൂ. അതിനായാവണം ഇനി ശ്രമിക്കേണ്ടത്.
സ്വര്‍ണ്ണത്തിന്റെ എണ്ണം 188-ല്‍ അവസാനിച്ചപ്പോള്‍ ആകെ മെഡലുകളുടെ എണ്ണത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി (308)തികച്ചു. ആയോധനകലയായ തായ്ക്വാണ്ടോയിലൊഴികെ മറ്റെല്ലാ മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങളുടെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു ഇത്തവണത്തെ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ കണ്ടത്. ഇന്ത്യന്‍ താരങ്ങള്‍ ഷൂട്ടിങ് റേഞ്ചില്‍ നിന്നും വാരിക്കൂട്ടിയ സ്വര്‍ണ്ണമെഡലുകള്‍ മാത്രമാണ് ഓവറോള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ ശ്രീലങ്കക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. 25 എണ്ണം. ഷൂട്ടിങില്‍ നിര്‍ണയിക്കപ്പെട്ട 26 സ്വര്‍ണ്ണത്തില്‍ ഒരെണ്ണം മാത്രമാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ബംഗ്ലാദേശിന്റെ ഷക്കില്‍ അഹമ്മദിനാണ് സ്വര്‍ണ്ണം. ഷൂട്ടിങ്ങില്‍ മലയാളി താരം എലിസബത്ത് സൂസന് കോശി ടീം ഇനത്തില്‍ രണ്ട് സ്വര്‍ണ്ണവും രണ്ട് വ്യക്തിഗത വെള്ളിയും നേടി.
അമ്പെയ്ത്തിലെ പത്തില്‍ പത്തും ഇന്ത്യന്‍ താരങ്ങള്‍ നേടി. ലോകോത്തര താരങ്ങളായ തരുണ്‍ദീപ് റായിയും ജയന്ത താലൂക്ക്ദാറും ദീപികുമാരിയും ലെയ്ഷറാം ബോംബെയ്ലാ ദേവിയും അടങ്ങുന്ന ടീമാണ് അമ്പെയ്ത്തില്‍ മിന്നിത്തിളങ്ങിയത്. ഏറെ വെല്ലുവിളി ഉയരുമെന്ന പ്രതീക്ഷിച്ച ഭാരോദ്വഹനത്തിലും ഗുസ്തിയിലും ബോക്സിങ്ങിലുമൊന്നും ഇന്ത്യന്‍ പടയോട്ടം അനായാസമായിരുന്നു. ഗുസ്തിയിലെ 16 സ്വര്‍ണ്ണത്തില്‍ 14 എണ്ണവും ഇന്ത്യന്‍ താരങ്ങള്‍ വാരിക്കൂട്ടിയപ്പോള്‍ രണ്ടെണ്ണം പാക്കിസ്ഥാന് സ്വന്തമായി. ഭാരോദ്വഹനത്തിലെ 15-ല്‍ 12ഉം ഇന്ത്യന്‍ താരങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ ശ്രീലങ്കയും പാക്കിസ്ഥാനും ബംഗ്ലാദേശും ഓരോന്ന് വീതം നേടി.
വുഷുവിലെ 16 സ്വര്‍ണ്ണത്തില്‍ 11 എണ്ണം ഇന്ത്യ നേടിയപ്പോള്‍ രണ്ടെണ്ണം പാക്കിസ്ഥാനും നേപ്പാള്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങള്‍ ഓരോന്നും സ്വന്തമാക്കി. ആയോധനകലയായ തായ്ക്വോണ്ടോയിലാണ് ഇന്ത്യക്ക് ആധിപത്യം നഷ്ടമായത്. ആകെയുള്ള 13 സ്വര്‍ണ്ണത്തില്‍ അഞ്ചെണ്ണം ഇന്ത്യ നേടിയപ്പോള്‍ ആറെണ്ണം സ്വന്തമാക്കി അഫ്ഗാനിസ്ഥാന് കരുത്തുകാട്ടി. രണ്ടെണ്ണം പാക്കിസ്ഥാനും. വനിതകളുടെ തായ്കേ്വാണ്ടോ 62 കിലോഗ്രാം വിഭാഗത്തിലല്‍ കോട്ടയം കല്ലറ സ്വദേശി മരിയ മാര്‍ഗരറ്റ് റജി സ്വര്‍ണ്ണവും പുരുഷവിഭാഗം 75 കിലോഗ്രാമില്‍ അടൂര്‍ സ്വദേശി മനു ജോര്‍ജ് വെള്ളിയും നേടിയത് മലയാളികള്‍ക്കും ഏറെ അഭിമാനകരമായി.
എന്നാല്‍ ജൂഡോയില്‍ ഇന്ത്യയായിരുന്നു മുന്നില്‍. ആകെയുള്ള 12 സ്വര്‍ണ്ണത്തില്‍ ഒമ്പതെണ്ണവും ഇന്ത്യന്‍ താരങ്ങള്‍ നേടിയപ്പോള്‍ രണ്ടെണ്ണം പാക്കിസ്ഥാനും ഒരെണ്ണം നേപ്പാളും കരസ്ഥമാക്കി.
ബോക്സിങ്, ടേബിള്‍ ടെന്നീസ്, ടെന്നീസ്, വോളിബോള്‍, കബഡി, ഖൊ-ഖൊ, ഹാന്‍ഡ്ബോള്‍, ബാഡ്മിന്റണ്‍, ട്രയാത്ത്ലണ് എന്നിവയില്‍ ഇന്ത്യക്ക് എതിരാളികളില്ലായിരുന്നു. ബാഡ്മിന്റണില്‍ നിര്‍ണ്ണയിക്കപ്പെട്ട ഏഴ് സ്വര്‍ണ്ണത്തിന് പുറമെ അഞ്ച് വെള്ളിയും പി.വി. സിന്ധുവും കെ. ശ്രീകാന്തും ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘം വാരിക്കൂട്ടി. ടെന്നീസില്‍ സ്വര്‍ണ്ണവും വെള്ളിയും ഇന്ത്യ മറ്റാര്ക്കുംവിട്ടുകൊടുത്തതുമില്ല. അഞ്ച് സ്വര്‍ണ്ണമായിരുന്നു ഈയിനത്തില്‍ നിര്‍ണ്ണയിക്കപ്പെട്ടത്. സൈക്ലിങ്ങില്‍ നിര്‍ണ്ണയിക്കപ്പെട്ട എട്ടില്‍ ആറെണ്ണവും ഇന്ത്യ സ്വര്‍ണ്ണമാക്കി. മലയാളി താരം ലിഡിയമോള്‍ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും നേടി രാജ്യത്തിന്റെ അഭിമാനമാവുകയും ചെയ്തു. സൈക്ലിങ്ങില്‍ രണ്ട് സ്വര്‍ണ്ണം ശ്രീലങ്ക സ്വന്തമാക്കി. ടേബിള്‍ ടെന്നീസിലെ ഏഴ് സ്വര്‍ണ്ണത്തിനൊപ്പം അഞ്ച് വെള്ളിയും ഇന്ത്യ സ്വന്തമാക്കുന്നതാണ് കണ്ടത്.
ബോക്സിങ് റിങില്‍ 10 സ്വര്‍ണ്ണവും ഇന്ത്യ നേടി. ഇടിക്കൂട്ടിലെ ഉരുക്കുവനിത മേരി കോം, സരിതാദേവി, പൂജാ റാണി എന്നിവര്‍ വനിതാ വിഭാഗത്തിലും പുരുഷവിഭാഗത്തില്‍ ദേവേന്ദ്രോസിങ്, ശിവ് ഥാപ്പ, വികാസ് കൃഷ്ണന്, മദന്‍ലാല്‍, ധീരജ് രന്‍ഗി, മനോജ്കുമാര്‍, മന്ദീപ് ജഗ്ര എന്നിവരുമാണ് രാജ്യത്തിനായി പൊന്നണിഞ്ഞവര്‍. കബഡിയില്‍ ഇരുവിഭാഗങ്ങളിലും ഇന്ത്യ പൊന്നണിഞ്ഞു. വനിതകള്‍ അനായാസം ജയിച്ചുകയറിയപ്പോള്‍ പുരുഷന്മാര് ഏറെ വിയര്‍ത്താണ് പാക്കിസ്ഥാനെ കീഴടക്കിയത്. വനിതാ ഹോക്കിയിലും ഫുട്ബോളിലും ഇന്ത്യ സ്വര്‍ണ്ണം നേടിയപ്പോള്‍ പുരുഷന്മാരുടെ ഈ വിഭാഗങ്ങളില്‍ ഇന്ത്യ വെള്ളികൊണ്ട് തൃപ്തരായി.
1995-ലെ ചെന്നൈ ഗെയിംസിനുശേഷം ഇന്ത്യക്ക് ഫുട്ബോളില്‍ സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞില്ല. ഇത്തവണ നേപ്പാളിനോട് 2-1ന് പരാജയപ്പെട്ടു. സ്ക്വാഷില്‍ പുരുഷ സിംഗിള്‍സ് ഒഴികെയുള്ള മൂന്ന് സ്വര്‍ണ്ണവും ഇന്ത്യ നേടിയപ്പോള്‍ ഒരെണ്ണം പാക്കിസ്ഥാന്. വനിതാ സിംഗിള്‍സില്‍ ജോഷ്ന ചിന്നപ്പയും പുരുഷ-വനിതാ ടീം ഇനത്തിലുമാണ് ഇന്ത്യന്‍ നേട്ടം.
അത്ലറ്റിക്സിലും നീന്തലിലും മെഡല്‍ വേട്ടയില്‍ ഇന്ത്യക്കാണ് ഒന്നാം സ്ഥാനം. അത്ലറ്റിക്സില് ആകെയുള്ള 37 സ്വര്‍ണ്ണത്തില്‍ 28 എണ്ണം ഇന്ത്യ നേടിയപ്പോള്‍ ഒമ്പതെണ്ണം ശ്രീലങ്കക്ക്. നീന്തല്‍ക്കുളത്തില്‍ നിര്‍ണ്ണയിക്കപ്പെട്ട 38-ല്‍ 23 എണ്ണം ഇന്ത്യന്‍ താരങ്ങള്‍ നേടിയെങ്കിലും ശ്രീലങ്കന്‍ കുതിപ്പിനെ കുറച്ചുകാണാന്‍ കഴിയില്ല. 12 സ്വര്‍ണ്ണം നേടിയ ശ്രീലങ്ക വന്‍ കുതിപ്പാണ് നടത്തിയത്. പ്രത്യേകിച്ചും അവരുടെ മാത്യു അഭേയ്സിംഗെയുടെയും കിമികോ റഹിമിന്റെയും പ്രകടനം. അഭേയ്സിംഗെ 7 സ്വര്‍ണ്ണവും ഒരു വെള്ളിയും വെങ്കലവുമടക്കം 9 മെഡലുകള്‍ നേടിയപ്പോള്‍ വനിതകളില്‍ കിമികോ നീന്തിയെടുത്തത് അഞ്ച് സ്വര്‍ണ്ണവും ഒരു വെള്ളിയും. ഹ്രസ്വദൂര ഇനങ്ങളിലാണ് ഇരുവരുടെയും മികച്ച പ്രകടനം. ഒരു ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഏറ്റവും കുടുതല്‍ സ്വര്‍ണ്ണം നേടുന്ന ബഹുമതിയും മാത്യു അഭേയ്സിംഗെ സ്വന്തം പേരിലാക്കി.
1991ലെ കൊളംബോ ഗെയിംസില്‍ ജൂലിയോ ബോളിങ് നേടിയ ആറ് സ്വര്‍ണ്ണമെന്ന റെക്കോര്‍ഡാണ് മാത്യു തകര്‍ത്തത്. നീന്തലിലെ സ്പ്രിന്റ് ഇനങ്ങളിലായിരുുന്നു ലങ്കന്‍ കുത്തക. രാജ്യത്തിനായി ഇറങ്ങിയ ഇന്ത്യന്‍ ഫെല്‍പ്സ് എന്നറിയപ്പെടുന്ന മലയാളി താരം സാജന് പ്രകാശ് (ഒരു റിലേ അടക്കം നാല് സ്വര്‍ണ്ണവും ഒരു വെള്ളിയും) സര്‍വ്വീസസിന്റെ മലയാളി താരം പി.എസ്. മധു (റിലേ അടക്കം മൂന്ന് സ്വര്‍ണ്ണവും), കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവ് സന്ദീപ് സേജ്വാള് (നാല് സ്വര്‍ണ്ണം) എന്നിവരും നീന്തല്‍ക്കുളത്തില്‍ മിന്നുന്ന പ്രകടനം നടത്തി. എന്നാല്‍ പ്രകടനം ഏഷ്യന്‍ നിലവാരത്തിലേക്ക് ഉയര്‍ന്നില്ല എന്നതാണ് സത്യം.
അതുപോലെതന്നെയാണ് അത്ലറ്റിക്സിലും സംഭവിച്ചത്.
പുരുഷന്മാരുടെ 100, 200, 4-100 മീറ്റര്‍ റിലേഎന്നിവയില് ഇന്ത്യന്‍ താരങ്ങളും മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല. 800 മീറ്ററിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഈയിനത്തില്‍ അജയ്കുമാര്‍ സരോജ് വെങ്കലം നേടി. സ്പ്രിന്റ് റിലേയിലും ഇന്ത്യ വെങ്കലം നേടി. പുരുഷന്മാരേക്കാള് ഭേദമായിരുന്നു വനിതകള്‍. 100 മീറ്ററില്‍ സ്വര്‍ണ്ണം നഷ്ടമായെങ്കിയിലും വെള്ളിയും വെങ്കലവും നേടാന്‍ ഇന്ത്യയുടെ ശ്രബാനി നന്ദക്കും ദ്യുതി ചന്ദിനും കഴിഞ്ഞു. 4-100 മീറ്റര്‍ റിലേയിലും വെള്ളി നേടി. 200 മീറ്ററില്‍ സ്വര്‍ണ്ണവും വെള്ളിയും ശ്രബാനി നന്ദയും ദ്യുതി ചന്ദും നേടി. അത്ലറ്റിക്സിലും ദക്ഷിണേഷ്യയിലെ രാജാക്കന്മാരായെങ്കിലും ഏഷ്യന്‍ നിലവാരത്തിലേക്കുയര്‍ന്ന പ്രകടനം കാണാന്‍ കഴിഞ്ഞില്ല.
മലയാളി താരങ്ങളായ പി.യു. ചിത്ര, ടി. ഗോപി എന്നിവരുടെ പ്രകടനമാണു മലയാളത്തിനു പ്രതീക്ഷിക്കാനുള്ളത്. പുരുഷന്മാരുടെ 10000 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡുമായാണു കായിക ലോകം അധികം അറിയാത്ത വയനാട്ടുകാരന് ഗോപി സ്വര്‍ണം നേടിയത്. അവസാന അഞ്ചു മീറ്ററിലെ കുതിപ്പുമായാണ് വനിതകളുടെ 1500 മീറ്ററില്‍ ചിത്ര സ്വര്‍ണം നേടിയത്. റെക്കോര്ഡുകളില്ലെങ്കിലും മെച്ചപ്പെട്ട സമയം കുറിച്ചാണ് സീനിയര്‍ തലത്തില്‍ ചിത്രയുടെ ആദ്യ രാജ്യാന്തര മെഡല്‍ നേട്ടം എന്നത് ഏറെ ശ്രദ്ധേയമാണ്.
ട്രിപ്പിള്‍ജമ്പില്‍ മലയാളികളായ രഞ്ജിത് മഹേശ്വരിയും ലോങ്ജമ്പില്‍ മയൂഖ ജോണിയും റെക്കോര്‍ഡ് കുറിച്ചെങ്കിലും അവരുടെ മികച്ച പ്രകടനത്തിന് അടുത്തെങ്ങുമെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. 5,000, 10,000 മീറ്ററുകളില്‍ റെക്കോര്‍ഡോടെ പൊന്നണിഞ്ഞ എല്‍. സൂര്യയും 400 മീറ്ററിലെ സ്വര്‍ണ്ണജേത്രി എം.ആര്. പൂവമ്മ എന്നിവര്‍ മികച്ച പരിശീലനം നല്കിയാല് രാജ്യത്തിന് പ്രതീക്ഷയര്‍പ്പിക്കാവുന്ന താരമാണ്. വനിതകളുടെ മാരത്തണില്‍ കവിതാ റൗത്ത് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത.
ഇനി വേണ്ടത് ഇന്ത്യക്കായി മെഡല്‍ വാരിക്കൂട്ടിയ താരങ്ങള്‍ക്ക് വേണ്ട രീതിയിലുള്ള ആധുനിക പരിശീലനം നല്കി ഏഷ്യന്‍ നിലവാരത്തിലേക്കും ലോക നിലവാരത്തിലേക്കും ഉയര്‍ത്താനുള്ള ശ്രമമാണ്. അതിനുള്ള തുടക്കം ഇവിടെ നിന്നുതന്നെ തുടങ്ങുകയാണ് വേണ്ടത്. എന്നാല്‍ 2020ലെ ഒളിമ്പിക്സിലെങ്കിലും ഇന്ത്യക്ക് അത്ലറ്റിക്സില് നിന്ന് മെഡല്‍ സ്വപ്നം കാണാം.
നേരത്തെ തിരുവനന്തപുരത്ത് അനുവദിച്ച ഗെയിംസാണ് അവസാന നിമിഷം ഗുവാഹത്തിയിലേക്കും ഷില്ലോങ്ങിലേക്കുമായി മാറ്റിയത്. എങ്കിലും കുറഞ്ഞ സമയം കൊണ്ട് ഗെയിംസിനെ ഏറ്റവും മികച്ച ഒരു ഉത്സവമാക്കി മാറ്റാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞതില്‍ പ്രത്യേകം അഭിനന്ദിക്കണം. ആസാമില്‍ നിന്നുള്ള കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ് സോനാവാളിന്റെ ഇച്ഛാശക്തിയാണ് ഇതിന് പിന്നില്‍. അതിനായി മനമറിഞ്ഞ് പ്രവര്‍ത്തിച്ച സംഘാടകരെയും വോളണ്ടിയര്‍മാരെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: