കൊച്ചി: സ്മാര്‍ട്സിറ്റി കൊച്ചി ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് നടക്കും. രണ്ടാംഘട്ടം നിര്‍മാണോദ്ഘാടനവും ഇതിനൊപ്പം നടക്കും. സ്മാര്‍ട്സിറ്റി പദ്ധതി പ്രദേശത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഎഇ ക്യാബിനറ്റ്കാര്യ മന്ത്രിയും ദുബായ് ഹോള്‍ഡിംഗ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബായ് ഹോള്‍ഡിംഗ് വൈസ് ചെയര്‍മാനും എംഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, മന്ത്രിയും കൊച്ചി സ്മാര്‍ട്സിറ്റി ചെയര്‍മാനുമായ പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സ്മാര്‍ട്സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസഫലി, ജെംസ് ഗ്രൂപ്പ് ചെയര്മാന് സണ്ണി വര്‍ക്കി, ഐബിഎസ് ചെയര്മാന് വി.കെ. മാത്യൂസ്, കൊച്ചിന് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഡെവലപ്മെന്റ് കമ്മിഷണര്‍ എ.എന്‍. സഫീന, സ്മാര്‍ട്സിറ്റി കൊച്ചി വൈസ് ചെയര്മാന് ജാബിര്‍ ബിന്‍ ഹാഫിസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ആദ്യ ഐടി ടവറിലെ 75ശതമാനം സ്ഥലവും നിലവില്‍ 27 ഐടി കമ്പനികള്‍ പാട്ടത്തിനെടുത്തതായി അധികൃതര്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. കമ്പനികളുടെ പേര് വിവരങ്ങള്‍ ഉദ്ഘാടനച്ചടങ്ങില്‍ പ്രഖ്യാപിക്കുമെന്ന് സ്മാര്‍ട്സിറ്റി വൈസ് ചെയര്മാന് ജാബിര്‍ ബിന്‍ ഹാഫിസ് പറഞ്ഞു.
അടുത്ത 3-4 മാസങ്ങള്‍ക്കകം കമ്പനികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഒന്നാംഘട്ടത്തില്‍ 5000-ലേറെ പേര്‍ക്ക് ജോലി ലഭിക്കും. കൊച്ചി സ്മാര്‍ട്സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ദുബായിലെയോ മാള്‍ട്ടയിലെയോ സ്മാര്‍ട്സിറ്റിയില്‍ നേരിട്ടോ വിര്‍ച്വലോ ആയ സാന്നിധ്യമാകാമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കൊച്ചി സ്മാര്‍ട്സിറ്റി ഇടക്കാല സിഇഒയും ഡയറക്ടര്‍ ബോര്‍ഡംഗവുമായ ഡോ. ബാജു ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: