ന്യൂദല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസില്‍ മൂന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദല്‍ഹി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മലയാളിയായ ഗവേഷണ വിദ്യാര്‍ത്ഥിനി അശ്വതി, ഡിഎസ്യു നേതാവ് ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. ഇവര്‍ രാജ്യംവിടാതിരിക്കാന്‍ വേണ്ട നിര്‍ദ്ദേശം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. സംഭവമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിയമ നടപടികളുമായി സഹകരിക്കാന്‍ തയ്യാറാകാതെ ഒളിവില്‍ കഴിയുന്നത് തുടര്‍ന്നതോടെയാണ് പോലീസ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.
ഫെബ്രുവരി 9 മുതല്‍ ഇന്നലെ വരെ ഇവരുടെ ഫോണുകള്‍ ഓഫാക്കിവെച്ച നിലയിലാണ്. അഫ്സല്‍ഗുരു അനുസ്മരണ ചടങ്ങിലെ സാക്ഷികളായ ഒരു ഡസനിലധികം വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. നിരവധി തവണ സ്വയം കീഴടങ്ങണമെന്ന അഭ്യര്‍ത്ഥനയും പോലീസ് പ്രതികള്‍ക്ക് മുന്നില്‍ വെച്ചു. എന്നാല്‍ ജെഎന്‍യുവിലെ ഹോസ്റ്റലുകളില്‍ ഒളിച്ചിരുന്നും ദല്‍ഹിക്കു പുറത്ത് ഒളിസങ്കേതങ്ങളിലേക്ക് മാറിയും അന്വേഷണ സംഘത്തോട് യാതൊരു വിധത്തിലും സഹകരിക്കാതിരുന്നതോടെയാണ് പ്രധാന പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസില്‍ പത്ത് വിദ്യാര്‍ത്ഥികളെയാണ് പോലീസ് തിരയുന്നത്.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച മൂന്നു വിദ്യാര്‍ത്ഥികളും ഡിഎസ്യു എന്ന സംഘടനയുടെ നേതാക്കളാണ്. ഡിഎസ്യുവിന്റെ നേതൃത്വത്തിലാണ് ജെഎന്‍യുവില്‍ ഫെബ്രുവരി 9ന് അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിച്ചത്. എന്നാല്‍ അഫ്സല് ഗുരു അനുസ്മരണം വിവാദമാകുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെ ഉമര്‍ ഖാലിദടക്കം മൂന്നുപേരും ഒന്നര മാസം മുമ്പേ ഡിഎസ്യുവില് നിന്നും രാജിവെച്ചെന്ന പ്രചാരണമാണ് ഒരു വിഭാഗം നടത്തുന്നത്. രാജിവെച്ച് സംഘടന ഉപേക്ഷിച്ചുപോയവര്‍ എന്തിന് ഡിഎസ്യു നടത്തിയ പരിപാടിയില്‍ പങ്കെടുത്തു എന്ന ചോദ്യം ഇവിടെയാണ് പ്രസക്തമാകുന്നത്.
അഫ്സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ച ഉമര്‍ ഖാലിദിന്റെ ഇടത്-മുസ്ലിം തീവ്രസംഘടനകളുമായുള്ള ബന്ധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. മുന്‍സിമി സ്ഥാപക നേതാവ് എസ്ക്യുആര്‍ ഇല്യാസിയുടെ മകനായ ഉമര്‍ ഖാലിദ് നിരപരാധിയാണെന്ന് ഒരു വിഭാഗം മാധ്യമങ്ങളും ഇടതുനേതാക്കളും പ്രചരിപ്പിക്കുമ്പോഴും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സംഘടനകളിലെ ഒരു വിഭാഗം ഉമര്‍ ഖാലിദാണ് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ കൂടിയായ ഇല്യാസിയുടെ പശ്ചാത്തലങ്ങള്‍ മറച്ചുവെയ്ക്കാനും ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: