കൊച്ചി: സംസ്ഥാനത്തിന്റെ ഐ.ടി സ്വപ്നങ്ങള്‍ക്ക് കുതിപ്പേകി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടത്തിന് സാക്ഷാത്കാരം. ഡിജിറ്റല്‍ സ്ക്രീനിലൂടെ ഒഴുകിനീങ്ങിയ വിസ്മയ പശ്ചാത്തലത്തില്‍ കേരളത്തിന്റെയും യു.എ.ഇയുടെയും നൂറ്റാണ്ട് പിന്നിട്ട ചരിത്രബന്ധം അനുസ്മരിപ്പിച്ച ചടങ്ങിലാണ് രണ്ടു നാടുകളുടെയും ഭരണനേതൃത്വങ്ങള്‍ ഈ സ്വപ്ന പദ്ധതിയുടെ കവാടങ്ങള്‍ ലോകത്തിനായി തുറന്നു കൊടുത്തത്. ഐ.ടി, വ്യവസായ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടങ്ങിയ പ്രൗഢസദസ് ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു.
കടമ്പ്രയാര്‍ തീരത്തെ സ്മാര്‍ട്ട് സിറ്റി കെട്ടിടസമുച്ചയത്തിന് സമീപമൊരുക്കിയ പന്തലിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തിനൊപ്പം രണ്ടാംഘട്ടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും തിരശ്ശീല ഉയര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, യു.എ.ഇ മന്ത്രിയും ദുബായ് ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബായ് ഹോള്‍ഡിങ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അഹമ്മദ് ബിന്‍ ബയാത്, വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, പ്രൊഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ബെന്നി ബഹന്നാന്, ഡൊമിനിക് പ്രസന്റേഷന്, വി.പി. സജീന്ദ്രന്, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, വ്യവസായ, ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ എസ്. സുഹാസ്, സ്മാര്‍ട്ട് സിറ്റി ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവും എം.കെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി, അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല,
അബ്ദുള്ള അല്‍ ഷരാഫി, സ്മാര്‍ട്ട് സിറ്റി കൊച്ചി വൈസ് ചെയര്മാന് ജാബിര്‍ ബിന്‍ ഹഫീസ്, സി.ഇ.ഒ ബാജു ജോര്‍ജ്, കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ഡവലപ്മെന്റ് കമ്മീഷണര്‍ ഡോ. എ.എന്‍. സഫീന, ജെംസ് ഗ്രൂപ്പ് ചെയര്മാന് സണ്ണി വര്‍ക്കി, ഐബിഎസ് ഗ്രൂപ്പ് ചെയര്മാന് വി.കെ. മാത്യൂസ്, റീജന്‍സി ഗ്രൂപ്പ് ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹിയിദ്ദീന്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയുടെയും യു.എ.ഇയുടെയും ദേശീയഗാനാലാപനത്തോടെയായിരുന്നു ഉദ്ഘാടനച്ചടങ്ങിന് തുടക്കം. തുടര്‍ന്ന് ദല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ നിന്നുമുള്ള തത്സമയ സംപ്രേഷണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദേശം പ്രസ് സെക്രട്ടറിയും യു.എ.ഇയിലെ ഇന്ത്യയുടെ മുന്‍ കോണ്‍സുല്‍ ജനറലുമായ വേണു രാജാമണി വായിച്ചു. ഇന്ത്യ യു.എ.ഇ ബന്ധത്തില്‍ പുതിയൊരു നാഴികക്കല്ലും വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ആഗോളശൃംഖലയിലെ കേന്ദ്രവുമാകും കൊച്ചി സ്മാര്‍ട്ട് സിറ്റിയെന്ന് രാഷ്ട്രപതി പറഞ്ഞു.
ചലച്ചിത്രതാരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി നയിച്ച കലാപരിപാടികള്‍ ഉദ്ഘാടനച്ചടങ്ങിന് മിഴിവേകി. ഭരതനാട്യം, കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ് എന്നിവയ്ക്ക് പുറമെ സിനിമാറ്റിക് ഡാന്‍സും വേദിയിലെത്തി. രണ്ട് നാടുകളുടെയും പ്രത്യേകതകള്‍ സമന്വയിപ്പിച്ച ഡിജിറ്റല്‍ അവതരണം സദസിന് അപൂര്‍വ വിരുന്നായി.
245 ഏക്കര്‍ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തികമേഖല പദവിയുള്ള പദ്ധതിപ്രദേശത്ത് ആറര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടസമുച്ചയമാണ് ഉദ്ഘാടനം ചെയ്തത്. 47 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് രണ്ടാംഘട്ടത്തിലെ നിര്‍മാണം. മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടാംഘട്ടം കമ്മീഷന് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിനകം മൂന്നാംഘട്ടവും ആരംഭിക്കും. 2020നകം 90,000ലേറെ തൊഴിലവസരങ്ങളാണ് സ്മാര്‍ട്ട്സിറ്റിയില്‍ വിഭാവനം ചെയ്യുന്നത്. ഇന്നലെ കമ്മീഷന് ചെയ്ത ആദ്യ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന 22 കമ്പനികളുടെ പട്ടികയും സ്മാര്‍ട്ട് സിറ്റി അധികൃതര്‍ പ്രസിദ്ധീകരിച്ചു. 5500 തൊഴിലവസരങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: