തിരുവനന്തപുരം: ദേശദ്രോഹികളുമായി കൂട്ടുചേര്‍ന്ന് ഇടതുപക്ഷവും കോണ്‍ഗ്രസും ഇതര പ്രതിപക്ഷ കക്ഷികളും ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിവാദം ഉയര്‍ത്തുന്നത് നരേന്ദ്രമോദി സര്‍ക്കാരിനെ താറടിക്കാനാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍.
രാജ്യതാത്പര്യം മാത്രം സംരക്ഷിച്ച് എതിര്‍പ്പുകളെ അവഗണിച്ചാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. എന്നാല്‍ ഫാസിസം വളരുന്നെന്ന് ആരോപണമുന്നയിച്ച് രാഷ്ട്രീയ എതിരാളികള്‍ എന്‍ഡിഎ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹിന്ദുഐക്യവേദി സ്ഥാപക അധ്യക്ഷന്‍ ജെ. ശിശുപാല്‍ജിയുടെ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ചുവടുപിടിച്ച് കേരളത്തിലെ ഒരുവിഭാഗം മാധ്യമങ്ങളും മോദി സര്‍ക്കാരിനെതിരെ വ്യാജപ്രചാരണം നടത്തുകയാണ്.
ഒരുകാലത്ത് ഇന്ദിരാഗാന്ധിയെ പിന്തുണച്ച ഇടതുപക്ഷം ജെഎന്‍യു പോലുള്ള നിര്‍ണായക സ്ഥാപനങ്ങളുടെ അധികാരസ്ഥാനങ്ങളില്‍ തങ്ങളുടെ നോമിനികളെ തിരുകി കയറ്റി. അതിന്റെ ദുരന്തഫലമാണ് ഇന്ന് രാജ്യം അനുഭവിക്കുന്നത്.
ഇടതുചിന്തകര്‍ക്കും ബുദ്ധിജീവികള്‍ക്കും മാത്രം വളരാനും പ്രവര്‍ത്തിക്കാനും ഉള്ള കൂടാരമായി മാറിയ ജെഎന്‍യു പോലുള്ള സര്‍വകലാശാലകളില്‍ മാവോയിസ്റ്റ്- ഇസ്ലാമിക ഭീകരവാദികള്‍ നുഴഞ്ഞു കയറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അഫ്സല് ഗുരുവിന്റെ വധശിക്ഷ സുപ്രീംകോടതി അംഗീകരിച്ചത്. അങ്ങനെയുള്ള ഭീകരവാദിയെ അനുസ്മരിക്കാന്‍ ഇന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുമിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ഒരു ലക്ഷ്യമേയുള്ളൂ. എങ്ങനെയും മോദിസര്‍ക്കാരിനെ താറടിക്കുക. കേരളത്തിലെ മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും സത്യം കണ്ടെത്താന്‍ ശ്രമിക്കുന്നില്ലെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: