കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന് ഒരു സാംസ്കാരിക പരിപാടി നടത്താനുള്ള അനുവാദമാണ് വിഘടനവാദികളായ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി അധികൃതരില്‍നിന്ന് വാങ്ങിയത്. എബിവിപി പ്രവര്‍ത്തകര്‍ ഈ പരിപാടിയുടെ ഉള്ളടക്കത്തെക്കുറിച്ച് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതോടെ അനുവാദം റദ്ദാക്കപ്പെട്ടു. പക്ഷെ ഡിഎസ്യു സംഘടനയുടെ നേതാവും യൂണിവേഴ്സിറ്റി ചെയര്‍മാനുമായ കനയ്യ എന്ന വിദ്യാര്‍ത്ഥി നേതാവും എസ്എഫ്ഐയുടെയും എഐഎസ്എഫിന്റെയും നേതാക്കളും യൂണിവേഴ്സിറ്റി അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായാണ് റദ്ദാക്കപ്പെട്ട അനുവാദത്തെ മറികടന്ന് പരിപാടി നടത്താനിടയാക്കിയത്.
പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയെന്ന് പരിപാടിയെ അനുകൂലിക്കുന്ന വിദ്യാര്‍ത്ഥികള്‍ തന്നെ പത്രങ്ങളില്‍ എഴുതിയിട്ടുണ്ട്. അവരുടെ ഭാഷ്യം യൂണിവേഴ്സിറ്റിക്ക് പുറത്തുള്ള ആളുകളാണ് മുദ്രാവാക്യങ്ങള്‍ മുഴക്കിയത് എന്നാണ്. മറ്റൊരു ന്യായീകരണവും ലജ്ജയില്ലാതെ നടത്തുന്നുണ്ട്. യൂണിവേഴ്സിറ്റി സ്വതന്ത്ര ചര്‍ച്ചാവേദിയാണ്. അതുകൊണ്ട് അഭിപ്രായപ്രകടനങ്ങള്‍-വിഘടനവാദവും- അതിന്റെ ഭാഗമാണ് എന്നതാണത്.
”ഇന്ത്യ തകരുന്നത് വരെ ഞങ്ങള്‍ പോരാടും” അഫ്സല് ഗുരു സിന്താബാദ്, പാക്കിസ്ഥാന് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കപ്പെട്ടത്. പാക്കിസ്ഥാന് അടിസ്ഥാനമാക്കിയ ഭീകരവാദ ഗ്രൂപ്പുകള്‍ ഭാരതത്തില്‍ നിരന്തരം മരണം വിതച്ചുകൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. ഈ അടുത്താണ് പത്താന്‍കോട്ട് ആക്രമണം നടത്തി നിരവധി ധീരജവാന്മാര് രക്തസാക്ഷികളായത്.
ദേശീയ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്താനുള്ള പാക്കിസ്ഥാന് ഗൂഢാലോചനകള്‍ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കയാണ്. ഭീകരവാദികള്‍ പാക്കിസ്ഥാന് നല്കുന്ന പണവും സൗകര്യങ്ങളുമുപയോഗിച്ച് നിരവധി സ്ഫോടനങ്ങള്‍ ഭാരതത്തില്‍ ഇതിനകം നടത്തിയിട്ടുണ്ട്. നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിനു സാധാരണ ജനങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ ഭീകരവാദ ഗ്രൂപ്പുകളിലേക്ക് പലരും ചേരുന്നുണ്ട്. ഭീകരവാദം തളരുകയല്ല ശക്തമാവുകയാണ് ചെയ്യുന്നത്. ഈ അവസരത്തില്‍ ദേശസ്നേഹികള്‍ ഒത്തൊരുമിച്ചു നില്‍ക്കുകയും ഭീകരവാദത്തിനെതിരെ ശക്തമായ ദേശീയ ഐക്യം പടുത്തുയര്‍ത്തുകയും വേണം. സ്വാഭാവികമായും ഈ പ്രസ്ഥാനത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടവരാണ് ഊര്‍ജ്ജസ്വലരായ യുവാക്കള്‍. ഇവരെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന ചില വിഷവിത്തുകള്‍ ചിലേടങ്ങളില്‍ ചേക്കേറിയിട്ടുണ്ട്. അത്തരമൊരു മടയായി മാറിയിരിക്കുന്നു ഇന്ന് ജെഎന്‍യു.
നെഹ്റു സര്‍വകലാശാലയെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക ഭീകരര്‍ മാത്രമല്ല, മാവോയിസ്റ്റ് ഭീകരരും അതൊരു താവളമാക്കി മാറ്റിയിട്ടുണ്ട്. വടക്കുകിഴക്കേ ഭാരതത്തിലേയും കിഴക്കന്‍ ഭാരതത്തിലേയും പല പോക്കറ്റുകളും ഇന്ന് മാവോയിസ്റ്റ് ഭീകരതയുടെ പിടിയിലാണ്. ഈ ഭീകര കേന്ദ്രങ്ങളുടെ ബൗദ്ധിക നേതൃത്വം നെഹ്റു സര്‍വകലാശാലയില്‍നിന്നാണ് വരുന്നത്. ആശ്ചര്യകരമെന്ന് പറയട്ടെ, പൊതുവെ നിരുപദ്രവികളായി കരുതിയിരുന്ന സിപിഐയുടെ വിദ്യാര്‍ത്ഥി വിഭാഗം അവര്‍ ഭീകരവാദത്തിലില്ലെങ്കിലും ഭീകരവാദികള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന ഒരു പാര്‍ട്ടിയായി മാറിയിരിക്കുന്നു. സിപിഎമ്മിനെ സംബന്ധിച്ചാണെങ്കില്‍ അത് ചിന്താശക്തി നശിച്ച അസഹിഷ്ണുക്കളായ സ്റ്റാലിനിസ്റ്റുകളുടെ കൂടാരമാണ്. ”ഹിന്ദുത്വത്തിനെതിരായി നീങ്ങിയാല്‍ പുരോഗതി ലഭിക്കും” എന്നതാണ് അവരുടെ അടിസ്ഥാന മുദ്രാവാക്യം. ഓക്സ്ഫോര്‍ഡില്‍ പഠിച്ച നേതാവും ജെഎന്‍യുവില്‍ തന്നെ പഠിച്ച് വിഷംമാത്രം സ്വീകരിക്കാന്‍ കഴിഞ്ഞ ഒരു നേതാവുമാണ് അതിനെ നയിക്കുന്നത്. അല്‍പ്പംപോലും വിവേകം അവര്‍ക്കില്ല. ഹിന്ദുത്വത്തെ എതിര്‍ത്തും ഇസ്ലാമിക ഭീകരപ്രസ്ഥാനത്തെ അനുകൂലിച്ചും വിഘടനവാദത്തെ പ്രോത്സാഹിപ്പിച്ചും ആ പാര്‍ട്ടി ഇന്നുള്ള ശക്തി മുഴുവന്‍ ഉപയോഗിച്ച് പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. കോണ്‍ഗ്രസിന് ഹിന്ദുവിരുദ്ധനീക്കങ്ങള് നടത്താന്‍ പ്രേരണ നല്‍കുന്നത് ഈ പാര്‍ട്ടിയാണ്. ദേശീയ പുരോഗതിയിലെ ഏറ്റവും വലിയ തടസ്സമാണ് ഈ പാര്‍ട്ടി. അവരില്‍നിന്ന് ഒരു നന്മയും ഈ രാഷ്ട്രം പ്രതീക്ഷിക്കേണ്ടതില്ല.
നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഇത്തരം ബുദ്ധിജീവികള്‍ ഈ പാര്‍ട്ടിയെ അന്ധമായി വിശ്വസിക്കുന്നു. ഇവരുടെ അന്ധത മാറ്റുക വളരെ പ്രയാസമാണ്. ജെഎന്‍യു ഭീകരരുടെ മടയായിരിക്കുന്നതുപോലെ മറ്റൊരു അസഹിഷ്ണുതയുടെ കേന്ദ്രമായി മാറിയിരിക്കുന്നു കേരളത്തിലെ ഈ പാര്‍ട്ടിയുടെ വലയത്തില്‍ പെട്ടവര്‍.
ഭീരുക്കളുടെ കേന്ദ്രം
ടി.പി. ചന്ദ്രശേഖരനേയും ജയകൃഷ്ണന് മാസ്റ്ററെയും കതിരൂര്‍ മനോജിനെയുമൊക്കെ ഈ പാര്‍ട്ടിയുടെ ക്വട്ടേഷന്‍ കൊലയാളികള്‍ കാട്ടാള സ്വഭാവത്തോടുകൂടിയാണ് കൊലചെയ്തത്. അല്‍പ്പംപോലും മനുഷ്യസ്നേഹമോ സഹിഷ്ണുതയോ ഇവര്‍ കാണിക്കുകയുണ്ടായില്ല. കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ വ്യഗ്രത കാണിക്കാറുണ്ടെങ്കിലും പിടിക്കപ്പെടാന്‍ തുടങ്ങിയാല്‍ ഹൃദയാഘാതം ഉണ്ടാവുകയും ആശുപത്രികളില്‍ അഭയം പ്രാപിക്കുകയും ചെയ്യും. അതുകൊണ്ട് വിപ്ലവധീരത എന്നുപറഞ്ഞു നടക്കുന്നുണ്ടെങ്കിലും അമിതമായ ഭീരുത്വമാണ് ഇവരുടെ കൈമുതലെന്ന് അനുമാനിക്കാവുന്നതാണ്. ശക്തമായ തിരിച്ചടികള്‍ ഉണ്ടാവുകയാണെങ്കില്‍ ‘ബുദ്ധിജീവികള്‍’ പലരും ഞങ്ങളിതിലൊന്നും ഇല്ല എന്നുപറഞ്ഞ് പുറത്തുപോകുമെന്ന് വിചാരിക്കാവുന്നതാണ്. കനയ്യയുടെ കാര്യത്തില്‍ പോലും അതാണല്ലൊ ഉണ്ടായിരിക്കുന്നത്. സ്വയം നിര്‍ണയാവകാശത്തിന്റെ തത്വവുമായി ഭീകരവാദികള്‍ക്ക് സൗകര്യമേര്പ്പെടുത്തിക്കൊടുത്തശേഷം സംഗതികള്‍ തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണെന്ന് ബോധ്യമായപ്പോള്‍ മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാരാണെന്ന് കാണിക്കാന്‍ വ്യാജവീഡിയോ ഇറക്കിയതിന്റെ തലച്ചോറ് മിക്കവാറും സിപിഎമ്മിന് ആയിരിക്കാനാണ് സാധ്യത.
ഒരേ തൂവല്‍ പക്ഷികള്‍
നെഹ്റു സര്‍വകലാശാലയില്‍ അരങ്ങേറിയ വിഘടനവാദ രാഷ്ട്രീയ നാടകത്തിന്റെ യഥാര്‍ത്ഥ നിറം മനസ്സിലായിട്ടില്ലാത്തവര്‍ കശ്മീരിലേക്ക് നോക്കിയാല്‍ മതി. വിഘടന രാഷ്ട്രീയക്കാര്‍ പരസ്യമായാണ് ഫെബ്രുവരി 19 ന് അഫ്സല് ഗുരു മുദ്രാവാക്യങ്ങളുമായി പോലീസിനോട് ഏറ്റുമുട്ടിയത്. അവര്‍ ഉയര്‍ത്തിയ കൊടികള്‍ പാക്കിസ്ഥാന്റേത് മാത്രമല്ല, കൊടുംഭീകരരായ ഐഎസ്ഐഎസിന്റേത് കൂടിയായിരുന്നു. അഫ്സല് അനുകൂലികളായ ഇവര്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായി മുദ്രാവാക്യങ്ങള്‍ മുഴക്കിയത് ചുരുക്കം മാധ്യമങ്ങള്‍ (ഇംഗ്ലീഷ്) റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ ആര്‍എസ്എസ് വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളും രക്ഷകന്മാരുമാണ്. സരിത നായര്‍, ബിജു രാധാകൃഷ്ണന് തുടങ്ങിയവര്‍ ഇവരുടെ കണ്ണില്‍ ഹീറോകളാണ്. ദേശസ്നേഹികളെ ഗുണ്ടകളായി ചിത്രീകരിക്കാനും ആഭാസന്മാരെയും ദേശദ്രോഹികളെയും നായകന്മാരായി ചിത്രീകരിക്കാനും പ്രത്യേക വൈദഗ്ദ്ധ്യം സിദ്ധിച്ച ഈ മാധ്യമങ്ങള്‍ ജനാധിപത്യ സമൂഹത്തിലെ പുഴുക്കുത്തുകളാണ്.
എന്താണ് നമ്മുടെ നിലപാടുകള്‍?
നമ്മുടെ നിലപാടുകളാണ് നമ്മെ ഏതെങ്കിലുമൊരു പക്ഷത്തേക്ക് എത്തിക്കുന്നത്. രാജ്യസ്നേഹത്തെ അനുകൂലിക്കുമ്പോള്‍ നാം രാജ്യസ്നേഹികളാകുന്നു; മറിച്ചായാല്‍ മറിച്ചും. ”ഗുണ്ടകളുടെ ദേശസ്നേഹ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്കുവേണ്ട” എന്നാണ് ഒരു പാര്‍ട്ടി പത്രം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ടി.പി.ചന്ദ്രശേഖരനെ വധിച്ച ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഗുണ്ടകളാണെന്ന് പലതവണ പത്ര റിപ്പോര്‍ട്ടുകള്‍ വന്നിട്ടും പാര്‍ട്ടി അവര്‍ക്ക് പിന്തുണ നല്കുന്നതില് ഒരു വീഴ്ചയും വരുത്തുകയുണ്ടായില്ല.
ഗുണ്ടകളെ കൊണ്ടുനടക്കുകയും തീറ്റിപ്പോറ്റുകയും അവരുടെ നേതൃത്വം സ്വീകരിക്കുകയും ചെയ്യുന്ന ഒരു കക്ഷിയുടെ ചാരിത്ര്യപ്രസംഗം ഭംഗിയായിട്ടുണ്ട്. ജോര്‍ജ് ഓര്‍വെല്‍ ഇംഗ്ലീഷ് ഭാഷക്ക് കമ്യൂണിസ്റ്റുകാര്‍ നല്കിയ സംഭാവനകളെക്കുറിച്ച് ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്. ‘വാര് ഈസ് പീസ്’ എന്നാണ് ഒരു സമവാക്യം. ഈ ഡബിള്‍ സ്പീക് വിശാരദന്മാരാണ് പാര്‍ട്ടി നേതാക്കള്‍. ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും സഹായങ്ങള്‍ നല്‍കുകയും അവരെ ശിക്ഷിച്ചാല്‍ ശിക്ഷവിധിച്ച കോടതിയെ പരിഹസിക്കുകയും ചെയ്യുന്ന പാര്‍ട്ടി സ്വാഭാവികമായും രാജ്യദ്രോഹ പാര്‍ട്ടി തന്നെയാണ്. അവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ബഹുജനങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നുണ്ട്.
ഇന്ന് രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കേണ്ട ചുമതല ആര്‍എസ്എസിന്റേതായി മാറിയിരിക്കുന്നു. സംഭവ പരമ്പരകള്‍ ഈ ഉത്തരവാദിത്വത്തിന്റെ എല്ലാവശങ്ങളും ആര്‍എസ്എസില്‍ നിക്ഷിപ്തമാക്കിക്കൊണ്ടിരിക്കുന്നു.
ദേശീയപതാകയേന്തി പ്രകടനം നടത്താന്‍ ഡിഎസ്യുവും എസ്എഫ്ഐയും എഐഎസ്എഫും നിര്‍ബന്ധിതരായത് ഞങ്ങളും ദേശസ്നേഹികളാണെന്ന് കാണിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്? ദേശാഭിമാനം തീരെ ഇല്ലാത്ത ജനകീയ യുദ്ധസിദ്ധാന്തത്തിന്റെ നാളുകളിലായിരുന്നു ഇല്ലാത്ത ഒരു വികാരത്തിന്റെ പേരില്‍ ‘ദേശാഭിമാനി’ ഉണ്ടായത്. അന്നു ബ്രിട്ടീഷുകാര്‍ക്ക് ദാസ്യവൃത്തി ചെയ്തുകൊണ്ടിരുന്ന പാര്‍ട്ടിക്കാരായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍.
ഈ ജാള്യം മറച്ചുപിടിക്കാനായിരുന്നു ഈ കുപ്പായം. ഇതേ പ്രശ്നമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും സൗകര്യങ്ങള്‍ ചെയ്തുകൊടുത്തശേഷം ഞങ്ങളെ കണ്ടാല്‍ കിണ്ണം കട്ടിട്ടുണ്ടോ എന്നുതോന്നുമോ എന്നു സംശയിച്ചതുപോലെ ഒരു ശങ്ക പാര്‍ട്ടിക്ക് വന്നു. അതാണ് ദേശീയപതാക ഏന്തിയ പ്രകടനത്തിന്റെ രഹസ്യവും സര്‍ട്ടിഫിക്കറ്റ് വേണ്ട എന്ന മുഖപ്രസംഗത്തിന്റെ സ്രോതസ്സും.
നല്ല കാര്യം ആര് ചെയ്താലും നല്ലതുതന്നെ. ഈ ദേശീയ പതാക നേര്‍വഴിയിലേക്ക് നയിക്കുമെങ്കില്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്നു തീര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: